മ്യാന്മര്, ബംഗ്ലാദേശ് പര്യടനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് ഈ പ്രതീക്ഷയെക്കുറിച്ച് സൂചിപ്പിച്ചത്. 2017-ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ് എന്നു പറഞ്ഞിരുന്നെങ്കിലും, അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാപ്പാ, ഇന്ത്യ സന്ദര്‍ശിക്കാന്‍ വരാത്തത് എന്തുകൊണ്ടാണ്? എന്ന ദീപിക റിപ്പോര്‍ട്ടര്‍ ജോര്‍ജ് എബ്രഹാം കള്ളിവയലിന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു . ബംഗ്ലാദേശിൽനിന്ന് ഇറ്റലിയിലേക്ക് ഭാരതത്തിനു മുകളിലൂടെയുള്ള വിമാനയാത്രയ്ക്കിടെയാണ് ഈ ചോദ്യമെന്നതും ശ്രദ്ധേയമായി.
‘‘ആദ്യപദ്ധതി, ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കുക എന്നതായിരുന്നു. പക്ഷേ അതിന്റെ നടപടിക്രമങ്ങള്‍ നീണ്ടുപോയതിനാലും സമയത്തിന്റെ സമ്മര്‍ദത്താലും ഈ രണ്ടു രാജ്യങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു. അതു ദൈവപരിപാലനയായിരുന്നു, കാരണം, ഇന്ത്യയിലേക്കു തന്നെ ഒരു യാത്ര ആവശ്യമാണ്. തെക്കോട്ടും മധ്യഭാഗത്തേയ്ക്കും, കിഴക്കോട്ടും, പടിഞ്ഞാറോട്ടും, വടക്കോട്ടും, ഇന്ത്യയുടെ വിവിധ സംസ്ക്കാരങ്ങളിലേക്കും... ഞാന്‍ പ്രതീക്ഷിക്കുന്നു, ഇന്ത്യയിലേക്കുള്ള യാത്ര 2018-ല്‍ നടത്താനാകുമെന്ന്’’. ‘‘ഞാന്‍ ജീവിക്കുമെങ്കില്‍’’ എന്നു കൂടി പാപ്പാ കൂട്ടിച്ചേര്‍ത്തു.
രോഹിംഗ്യൻ പ്രശ്നത്തെക്കുറിച്ചും ഉത്തരകൊറിയയുടെ ആണവഭീഷണിയെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ മറുപടികള്‍ നല്കിയ പാപ്പാ അവരോടുള്ള കൃതജ്ഞത ഇങ്ങനെ അറിയിച്ചു: ''നിങ്ങള്‍ നിര്‍വഹിച്ച ദൗത്യത്തിന് ഒരുപാടു നന്ദി. പാരമ്യത്തിലടിയുറച്ചതും സംസ്ക്കാരസമ്പന്നവുമായ രണ്ടു രാജ്യങ്ങളായതിനാല്‍ നിങ്ങളുടെ ദൗത്യം വിഷമകരമായിരുന്നിരിക്കണം.'' വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്റെ തലവന്‍ ഗ്രെഗ് ബേര്‍ക് പാപ്പായുടെ മടക്കയാത്രയിലെ ഈ പത്രസമ്മേളനത്തിനു നേതൃത്വം നല്കി.
All the contents on this site are copyrighted ©. |