2017-06-01 08:23:00

സുവിശേഷജീവിതം വിശ്വാസത്തിന്‍റെ കാതല്‍ : പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ സംഗമം


സുവിശേഷജീവിതം ക്രിസ്തീയവിശ്വാസത്തിന്‍റെ കാതലാണ്. പൊന്തിഫിക്കല്‍ മിഷന്‍ സംഘടകളുടെ (Pontifical Mission Societies) പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പ്രൊത്താസെ റുഗംബ്വായുടെ ആമുഖപ്രഭാഷണത്തിലെ ചിന്തയാണിത്. മെയ് 30-Ɔ൦ തിയതി രാവിലെ പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ മേലദ്ധ്യക്ഷന്മാരുടെ സമ്മേളനം റോമില്‍ ആരംഭിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് റുഗംബ്വാ ഇങ്ങനെ പ്രസ്താവിച്ചത്.

സുവിശേഷദൗത്യവും അതിന്‍റെ ജീവിതവുമായിരിക്കണം പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ പ്രവര്‍ത്തന ലക്ഷ്യമെന്ന്, സുവിശേഷസന്തോഷം, Evangelii Gaudium എന്ന  പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനത്തിലെ ആശയം ആര്‍ച്ചുബിഷപ്പ് റുഗംബ്വാ  ആമുഖപ്രഭാഷണത്തില്‍ ഉദ്ധരിച്ചു.

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും സുവിശേഷവത്ക്കരണത്തിന്‍റെ നിയോഗത്തില്‍ പരിച്ചെടുക്കുന്ന സമ്പത്ത് വിതരണംചെയ്യുന്ന പ്രസ്ഥാനമായി ഈ പൊന്തിഫിക്കല്‍ സംഘടനകള്‍ മാറിപ്പോകാതെ, പ്രേഷിത മേഖലകളുടെ യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ മനസ്സിലാക്കി തീക്ഷ്ണതയോടെയും സത്യസന്ധമായും രക്ഷണീയമായ സുവിശേഷശുശ്രൂഷകളില്‍ വിവിധ സംഘടനകള്‍ ഭാഗഭാക്കുകളാകണമെന്ന് ആര്‍ച്ചുബിഷപ്പ് റുഗംബ്വാ ഉദ്ബോധിപ്പിച്ചു.

വക്താക്കളും കാര്യനിര്‍വ്വാഹകരുമായി സുവിശേഷപ്രഘോഷകര്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നതിനു പകരം, അജപാനമേഖലയുടെയും സുവിശേഷസേനവത്തിന്‍റെയും യഥാര്‍ത്ഥമായ രംഗങ്ങളിലും ജനങ്ങളുടെ ജീവിതപരിസരങ്ങളിലും സാഹോദര്യത്തോടും പ്രതിബദ്ധതയോടുംകൂടെ ഇറങ്ങിച്ചെല്ലണമെന്ന് ആര്‍ച്ചുബിഷപ്പ് റുഗാംബ്വാ പൊന്തിഫിക്കല്‍ സംഘടനകളുടെ തലവന്മാരുടെ സംഗമത്തെ ഉദ്ബോധിപ്പിച്ചു.

പരസ്പരധാരണ, സൂക്ഷ്മപരിശോധന, സുതാര്യത, സഹകരണം, കൂട്ടായ്മ എന്നിവയിലൂടെ സഭയുടെ പ്രവര്‍ത്തക സമിതികളും അവയുടെ കേന്ദ്രങ്ങളുമായി കൈകോര്‍ത്തുനിന്നുകൊണ്ട് ജനതകളുടെ സുവിശേഷവത്ക്കരണം എന്ന ഫലപ്രാപ്തി ഉറപ്പുവരുത്തണമെന്ന് ആര്‍ച്ചുബിഷപ്പ് റുഗാംബ്വാ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.