2018-07-05 20:11:00

അനുരഞ്ജനത്തിന്‍റെ ഓര്‍മ്മയുമായി കണ്ഡാമല്‍ ദുരന്തത്തിന് 10 വയസ്സ്


കണ്ഡാമല്‍ പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും അനുസ്മരണമാണ്.
കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോണ്‍ ബാര്‍വ്വായുടെ  പ്രസ്താവനയാണിത്. ആഗസ്റ്റ് 25-ന് പതിവായി അനുസ്മരിക്കുന്ന കാണ്ഡമാല്‍ ക്രൈസ്തവ പീഡന സംഭവത്തിന്‍റെ പത്താം വാര്‍ഷികം ഇക്കുറി അനുസ്മരിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ ഇങ്ങനെ അറിയിച്ചത്.
 
2008 ആഗസ്റ്റില്‍ വിശ്വഹിന്ദു പരിഷത്ത് പ്രസ്ഥാനത്തില്‍പ്പെട്ട മൗലികവാദികള്‍ ഹൈന്ദവാചാര്യന്‍ ഗുരു ദക്ഷിണാനന്ദ സ്വാമികളുടെ കൊലപാതകം കണ്ഡാമലിലെ ക്രൈസ്തവരുടെമേല്‍ ചുമത്തിയശേഷമാണ് അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്.
39 പേരുടെ മരണത്തിനിടയാക്കി ആക്രമണത്തില്‍ 300-ല്‍ അധികം ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. 56,000 വിശ്വാസികള്‍ ജീവരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു, 5600 വീടുകളും വിദ്യാലയങ്ങളും ആതുരാലയങ്ങളും ഡിസ്പെന്‍സറികളും ആശുപത്രികളും അഗ്നിക്കിരയാക്കപ്പെട്ടു, ആയിരങ്ങള്‍ മുറിവേറ്റു, സ്ത്രീകള്‍ മാനഭംഗപ്പെടുത്തപ്പെട്ടു. ഒരു മതേതരരാഷ്ട്രത്തിന്‍റെ മാനം കെടുത്തിയ ചരിത്രത്തിലെ വലിയ വര്‍ഗ്ഗീയപ്രക്ഷോഭമായിരുന്നു അതെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ ചൂണ്ടിക്കാട്ടി.

പത്തു വര്‍ഷങ്ങള്‍ക്കുശേഷം കണ്ഡാമലില്‍ മതങ്ങള്‍ സ്നേഹത്തിലും സൗഹാര്‍ദ്ദതയിലും ജീവിക്കുന്നു. അതിനാല്‍ ഈ അനുസ്മരണം അനുരജ്ഞനത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും അനുഭവമാണ്. ഓറീസായിലെ എല്ലാജനങ്ങളോടും വിവിധ മത സമൂഹങ്ങളോടും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സന്ദേശം അറിയിക്കാനാണ് കണ്ഡാമല്‍ അയവിറക്കപ്പെടുന്നതെന്ന് ആ00ര്‍ച്ചുബിഷപ്പ് ബാര്‍വ്വാ ജൂലൈ 4-Ɔο തീയതി ബുധനാഴ്ച  ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

10-Ɔο വാര്‍ഷികാനുസ്മരണവുമായി ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ, ഒറീസ്സയുടെ മുഖ്യമന്ത്രി  നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം അറിയിച്ചു. കണ്ഡാമല്‍ ഗ്രാമം സമാധാനപൂര്‍ണ്ണമാണെന്നും, അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രൈസ്തവരും സിക്കുകാരും ഒരുമയോടെ ജീവിക്കുകയാണെന്ന് ഭരണകൂടത്തെ അറിയിച്ചതായി ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ അറിയിച്ചു.

കണ്ഡാമല്‍ദിനമായി ആചരിക്കപ്പെടുന്ന ആഗസ്റ്റ് 25 സമാധാനദിനമാണെന്നും, അത് ജനങ്ങള്‍ക്കിയില്‍ അനുരഞ്ജനവും സ്നേഹവും വളര്‍ത്താനുള്ള അവസരമായി ഉപകാരപ്പെടുത്തണമെന്നും പ്രസ്താവന അറിയിച്ചു. 








All the contents on this site are copyrighted ©.