2018-06-14 13:48:00

നിര്‍ദ്ധനന്‍റെ രോദനം പലപ്പോഴും ശ്രവിക്കപ്പെടുന്നില്ല-പാപ്പാ


മനുഷ്യന്‍റെ സ്വാര്‍ത്ഥതയുടെയും അത്യാഗ്രഹത്തിന്‍റെയും അനീതിയുടെയും സൃഷ്ടിയാണ് ദാരിദ്ര്യം എന്ന് പാപ്പാ.

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനത്തിനായി വ്യാഴാഴ്ച(14/06/18) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

കരുണയുടെ ജൂബിലിയുടെ സമാപനത്തില്‍ പാപ്പാ ഏര്‍പ്പെടുത്തിയ പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനം ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് സാധാരണ കാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് അനുവര്‍ഷം  ആചരിക്കപ്പെടുക. ഇക്കൊല്ലം ഇത് നവമ്പര്‍ 18 നായിരിക്കും.

“ഈ നിസ്വന്‍ നിലവിളിക്കുന്നു, കര്‍ത്താവ് അവനെ ശ്രവിക്കുന്നു” എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ വിചിന്തനപ്രമേയം.

ദരിദ്രന്‍റെ രോദനത്തില്‍ അടങ്ങിയിരിക്കുന്നത് അവന്‍റെ സഹനവും ഏകാന്തതയും നിരാശയും പ്രത്യാശയുമാണെന്ന് പാപ്പാ പറയുന്നു.

എന്നാല്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നത് നിര്‍ദ്ധനന്‍റെ രോദനമല്ല പ്രത്യുത അവനെതിരായ ശകാരവും നിശബ്ദനായിരിക്കാനുള്ള കല്പനയുമാണെന്ന വസ്തുത പാപ്പാ എടുത്തുകാട്ടുന്നു.

നര്‍ദ്ധനരുടെ രോദനത്തിനുള്ള സഭയുടെ ഉത്തരം സമൂര്‍ത്തമാക്കിത്തീര്‍ക്കാനും പാവപ്പെട്ടവര്‍ക്കായുള്ള ദിനം നവസുവിശേഷവത്ക്കരണത്തിനുള്ള സവിശേഷ അവസരമാക്കിത്തീര്‍ക്കാനും പാപ്പാ, ദരിദ്രരെ സേവിക്കുന്നതിന് കൈവയ്പ്പുവഴി നിയുക്തരായ മെത്രാന്മാരെയും വൈദികരെയും ശെമ്മാശന്മാരെയും അതുപോലെ തന്നെ സമര്‍പ്പിത ജീവിതം നയിക്കുന്നവരെയും ഇടവകയിലും സംഘടനകളുലും പ്രസ്ഥാനങ്ങളിലും അംഗങ്ങളായ അല്‍മായവിശ്വാസികളെയും ക്ഷണിച്ചു.








All the contents on this site are copyrighted ©.