2018-06-06 20:09:00

ഗ്വാട്ടിമാലയുടെ ദുരന്തത്തില്‍ പാപ്പാ ദുഃഖമറിയിച്ചു


മദ്ധ്യാമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ അഗ്നിപര്‍വ്വത ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിച്ചു.

ഗ്വാട്ടിമാലയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് നിക്കോളസ് തിവേനിക്ക് ജൂണ്‍ 4-Ɔο തിയതി തിങ്കളാഴ്ച അയച്ച കത്തിലൂടെയാണ് ഫ്യൂഗോ അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ ഭീതിദമായ സംഭവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിക്കുകയും ആത്മീയ സാമീപ്യം നേരുകയുംചെയ്തത്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, വന്‍കെടുതിയില്‍ ഇനിയും വിഷമിക്കുന്നവര്‍ക്കുവേണ്ടിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച ടെലിഗ്രാമിലൂടെ അറിയിച്ചു.

ജൂണ്‍ - 3-Ɔο തിയതി ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെയാണ് ഇനിയും തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധം നിരവധിപേരുടെ മരണത്തിന് ഇടയാക്കുകയും, ആയിരങ്ങള്‍ മുറിപ്പെടുകയും, 10 ലക്ഷത്തോളം പേര്‍ ഭവനരഹിതരാക്കപ്പെടുയും ചെയ്ത ഫ്യുയേഗോ അഗ്നിപര്‍വ്വ സ്ഫോടനം  ഗ്വാട്ടിമാലയലില്‍ ഉണ്ടായത്. ദുരന്തത്തില്‍പ്പെട്ട 72 പേരുടെ മൃതദേഹങ്ങള്‍ ഇന്നുവരെയും കണ്ടെത്തിയിട്ടുണ്ട്.   3000 മീറ്ററിനുമേല്‍ ഉയരമുള്ള അഗ്നിപര്‍വ്വതത്തിന്‍റെ താഴ്വാരത്തുള്ള 3 നഗരങ്ങളെ കേന്ദ്രീകരിച്ചാണ് കെടുതിയുണ്ടായത്. താഴ്വാരത്തേയ്ക്ക് കുത്തിയൊലിച്ച ലാവയിലും ആഞ്ഞുയര്‍ന്ന പൊടിപടലത്തിലും ജീവന്‍ നഷ്ടമായവര്‍ ആയിരങ്ങളാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കണക്കാക്കുന്നുണ്ട്.

കാരിത്താസ് രാജ്യാന്തര ഉപവിപ്രസ്ഥാനവും, ദേശീയ സഭയുടെ സന്നദ്ധ സംഘടകളും സര്‍ക്കാര്‍ ഏജെന്‍സികളോടു ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും, 44 വര്‍ഷങ്ങള്‍ക്കുശേഷം കെടുതിയുണ്ടാക്കിയ ഫ്യുയേഗോ അഗ്നിപര്‍വ്വതം കത്തിജ്വലിച്ചു നില്ക്കുന്നതായി ദേശീയ സഭയുടെ വക്താവ് സാക്ഷ്യപ്പെടുത്തി.

ജൂണ്‍ 10-Ɔο തിയതി ഞായറാഴ്ച ഗൗതമാലയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ദിവ്യബലിമദ്ധ്യേ എടുക്കുന്ന സ്തോത്രക്കാഴ്ച അഗ്നിപര്‍വ്വത ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ദേശീയ സഭ ഇറക്കിയ സര്‍ക്കുലര്‍ അറിയിച്ചു.








All the contents on this site are copyrighted ©.