2018-05-24 12:24:00

തൊഴില്‍മേഖലയിലെ ചൂഷണം മാരക പാപം-പാപ്പാ


സമ്പത്ത് നമ്മെ വശീകരിക്കുകയും അടിമകളാക്കുകയും ചെയ്യുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുന്നു.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ വ്യാഴാഴ്ച(24/05/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അയല്‍ക്കാരനെ സ്നേഹിക്കുകയെന്ന രണ്ടാമത്തെ കല്പനയില്‍ നിന്ന് സമ്പത്ത് നമ്മെ അകറ്റുന്നുവെന്ന് പാപ്പാ ലോകത്തിന്‍റെ പലഭാഗങ്ങളിലെന്ന പോലെ ഇറ്റലിയിലും ജനങ്ങള്‍, തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നത് അനുസ്മരിച്ചുകൊ​ണ്ട് പ്രസ്താവിച്ചു.

വന്‍ മൂലധന നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ജനങ്ങളെ തൊഴിരല്‍രഹിതരാക്കുന്ന അവസ്ഥയുണ്ടെന്ന് കുറ്റപ്പെടുത്തിയ പാപ്പാ ഇതും രണ്ടാമത്തെ കല്പനയ്ക്കെതിരാണെന്നു പ്രസ്താവിച്ചു.

ഉചിതമായ വേതനവും വിശ്രമവും നല്കാതിരിക്കുകയും, നിശ്ചിത വേതനത്തിനു പകരം കുറച്ചുമാത്രം നല്കുകയും പെന്‍ഷനുള്ള പണം കെട്ടിവയ്ക്കാതിരിക്കുയുമൊക്കെ ചെയ്യുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ സമ്പന്നരേ നിങ്ങള്‍ക്കു ദുരിതം എന്ന യേശുവിന്‍റെ കടുത്ത വാക്കുകള്‍ ആവര്‍ത്തിച്ചു.

ഇത്തരം കള്ളത്തരങ്ങള്‍ പാപമാണ്,  തൊഴില്‍ മേഖലയിലുള്ള "ഈ അനീതി മാരകപാപമാണ്" എന്ന് പാപ്പാ പറഞ്ഞു.

യേശു നടത്തിയ സുവിശേഷ സൗഭാഗ്യങ്ങള്‍ പോലുള്ള പ്രഭാഷണങ്ങള്‍ നടത്തുന്ന പക്ഷം ആ പുരോഹിതന്‍ കമ്മ്യൂണിസ്റ്റായി മുദ്രകുത്തപ്പെടുന്ന സാധ്യതയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ സുവിശേഷത്തിന്‍റെ കേന്ദ്രസ്ഥാനത്തുനില്ക്കുന്നത് ദാരിദ്ര്യമാണെന്നും ദാരിദ്ര്യത്തെക്കുറിച്ചുള്ള പ്രസംഗമാണ് യേശുവിന്‍റെ  പ്രഭാഷണത്തിന്‍റെ കേന്ദ്രമെന്നും  ഓര്‍മ്മിപ്പിച്ചു.

സുവിശേഷ സൗഭാഗ്യങ്ങളില്‍ ആദ്യത്തേത് ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്നതാണെന്നും അതാണ് യേശു സ്വന്തം നാടായ നസ്രത്തിലേക്കു തിരിച്ചെത്തുമ്പോള്‍ സിനഗോഗില്‍ ഉപയോഗിക്കുന്ന തരിച്ചറിയല്‍ രേഖയെന്നും പാപ്പാ വിശദീകരിച്ചു.

ദാരിദ്ര്യത്തെക്കുറിച്ചുള്ള പ്രസംഗം സാമൂഹ്യരാഷ്ട്രീയ പരമാണെന്ന് കരുതി അതു ഒഴിവാക്കാനുള്ള പ്രവണത ചരിത്രത്തില്‍ കാണുന്നുണ്ടെന്നും അയല്‍ക്കാരനെ സ്നേഹിക്കുകയെന്ന കല്പനയ്ക്കെതിരെ നീങ്ങുന്ന സമ്പത്ത് മനുഷ്യര്‍ക്കിടയിലുള്ള ഐക്യത്തെയും ആത്മാവിനെയും തകര്‍ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയല്ല പ്രത്യുത ധനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തപ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യേണ്‌ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ട.

സമ്പത്തിന്‍റെ പിടിയില്‍ നിന്നു മുക്തനാകണമെങ്കില്‍ ഒരുവന്‍ അതില്‍ നിന്ന് അകലം പാലിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും, കര്‍ത്താവ് ഒരുവന് സമ്പത്തേകിയിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് നല്കാനുള്ളതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.