2018-04-01 19:49:00

ഉത്ഥാനം : ദൈവസ്നേഹത്തിന്‍റെ വിസ്ഫോടനം


ഉയിര്‍പ്പു ഞായറാഴ്ച ഏപ്രില്‍ ഒന്നാം തിയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഈസ്റ്റര്‍ പ്രഭാത ബലിയര്‍പ്പിച്ചു. അതിനുശേഷം ബസിലിക്കയുടെ പ്രധാനമട്ടുപ്പാവില്‍നിന്നുകൊണ്ടാണ് ഈസ്റ്റര്‍, ക്രിസ്തുമസ് നാളുകളില്‍ മാത്രം പതിവുള്ള, കാലികമായ മാനവികതയുടെ പൊതുനന്മയ്ക്കും ലോകസമാധാനത്തിനുമുള്ള സന്ദേശം പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്. തികച്ചും പ്രഭാപൂര്‍ണ്ണമായൊരു അന്തരീക്ഷമായിരുന്നു. വസന്തം വിരിഞ്ഞനാളില്‍ തെളിഞ്ഞുനിന്ന സൂര്യപ്രഭയും നീലാകാശവും, പുഷ്പാലംകൃതമായ വത്തിക്കാന്‍ ചത്വരവുമെല്ലാം ഉത്ഥാനനാളിന്‍റെ സന്തോഷം പ്രസരിപ്പിക്കുന്നതായിരുന്നു. പാപ്പാ ഫ്രാന്‍സിസും സുസ്മേരവദനനായി തന്‍റെ ലാളിത്യമാര്‍ന്ന ശൈലിയില്‍ പ്രത്യക്ഷപ്പെട്ടു. വേദിയില്‍ നിന്നുകൊണ്ട് ലോകത്തിനും റോമാനഗരത്തിനുമായി സന്ദേശം നല്കി.

1. ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍!
പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍!  ക്രിസ്തു മരിച്ചവരില്‍നിന്നും ഉത്ഥാനംചെയ്തു! ലോകത്തെവിടെയും സഭാസമൂഹങ്ങളില്‍ ഇന്ന് ആലേലൂയ പ്രഘോഷണത്തോടൊപ്പം പ്രതിധ്വനിക്കുന്നത് ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്ന കാഹളമാണ് : നാഥനും രക്ഷകനുമാണ് യേശു! പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. അതിനാല്‍ ഇന്നുമെന്നും അവിടുന്ന് ജീവിക്കുന്നു. ക്രിസ്തു നമ്മുടെമദ്ധ്യേ വസിക്കുന്നു.

2. പിതാവു പാകിയ വിത്ത് – ക്രിസ്തു
വിത്തിന്‍റെ ഉപമയിലൂടെ ക്രിസ്തുതന്നെ തന്‍റെ മരണത്തെയും പുനരുത്ഥാനത്തെയുംക്കുറിച്ച് ഉദ്ബോധിപ്പിച്ചിട്ടുള്ളതാണ്. അവിടുന്നു അരുള്‍ചെയ്തു, “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ, അതു വളരെയധികം ഫലം പുറപ്പെടുവിക്കും” (യോഹ.12, 24).  
അതേ! ക്രിസ്തുവില്‍ സംഭവിച്ചത് ഇതാണ്. ഭൂമിയിലെ വിളനിലത്തു ദൈവം വിതച്ച വിത്താകുന്ന ക്രിസ്തു ഭൂമിയില്‍ ജനിച്ചു വളര്‍ന്നു. അവിടുന്ന് സ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചു. സകലര്‍ക്കും നന്മചെയ്തുകൊണ്ട് കടന്നുപോയി. എന്നാല്‍ കൊല്ലപ്പെട്ടു. ലോകത്തിന്‍റെ പാപങ്ങളാണ് അവിടുത്തെ കുരിശില്‍തറച്ചത്. രണ്ടു ദിവസം കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട അവിടുന്ന് ദൈവസ്നേഹത്തിന്‍റെ ഊര്‍ജ്ജവും ശക്തിയും ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ മൂന്നാം ദിവസം അവിടുന്ന് പ്രഭയോടെ ഉയിര്‍ത്തെഴുന്നേറ്റു. ദൈവസ്നേഹത്തിന്‍റെ വിസ്ഫോടനമാണ് ഉത്ഥാനനാളില്‍ ഇന്നും ലോകം ആഘോഷിക്കുന്നത് :
അത് ക്രിസ്തുവിന്‍റെ മരണത്തില്‍നിന്നുമുള്ള ജീവിനിലേയ്ക്കുള്ള കടന്നുപോക്കാണ്!

3. ഫലമണിയുന്ന വചനബീജം
ആരെയും ഒരിക്കലും നിരാശപ്പെടുത്താത്തതും, ലോകത്തിന് സത്യമായും പ്രത്യാശ പകരുന്നതുമായ സംഭവമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. ഇത് ക്രൈസ്തവരുടെ അടിയുറച്ച വിശ്വസവുമാണ്. സ്നേഹത്തിന്‍റെ വിനീതഭാവം എടുക്കുകയും, സ്വയാര്‍പ്പണത്തിലൂടെ ഫലം നല്കുകയും, ലോകത്തെ നവീകരിക്കുകയും ചെയ്യുന്ന വിത്തിന്‍റെ ജീവോര്‍ജ്ജമാണത്. അനീതിയും അതിക്രമങ്ങളും നിറഞ്ഞ ചരിത്രത്തിന്‍റെ മണ്ണില്‍ ക്രിസ്തു വിതച്ച വചനബിജത്തിന്‍റെ ജീവോര്‍ജ്ജം ഇന്നും ലോകത്ത് ഫലപ്രാപ്തി അണിയുന്നുണ്ട്. പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ധാരാളമായുള്ള ഇടങ്ങളിലും, ഇന്നിന്‍റെ “വലിച്ചെറിയല്‍ സംസ്ക്കാരം” നടമാടുന്ന വിശപ്പും തൊഴിലില്ലായ്മയുമുള്ള സ്ഥലങ്ങളിലും, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമുള്ള ക്യാമ്പുകളിലും, അടിമത്വവും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുമുള്ള അതിര്‍ത്തികളിലും ക്രിസ്തുവിന്‍റെ വചനവിത്ത് പ്രത്യാശയുടെയും മനുഷ്യാന്തസ്സിന്‍റെയും ഫലമണിയിന്നുണ്ട്.

4. സിറിയയുടെ സമാധാനത്തിനായി
ഇന്നു നാം യാചിക്കുന്നത് ലോകസമാധാനത്തിന്‍റെ ഫലങ്ങള്‍ക്കുവേണ്ടിയാണ്. അദ്യമായി സിറിയയിലെ പീഡിതരായ ജനതയെ ഓര്‍ക്കാം. അതിരില്ലാത്ത യുദ്ധവും കൂട്ടക്കുരുതിയും അവരെ തളര്‍ത്തിയിട്ടുണ്ട്. ഈ പെസഹാനാളില്‍ അവിടത്തെ രാഷ്ട്രനേതാക്കളുടെയും സൈനിക നേതൃത്വത്തിന്‍റെയും മനഃസാക്ഷിയെ ഉത്ഥിതനായ ക്രിസ്തു പ്രകാശിപ്പിക്കുട്ടെ! അതുവഴി അവിടെ നടമാടുന്ന കൂട്ടക്കുരുതിക്ക് അറുതിയുണ്ടാവട്ടെ. മാനവിക നിയമങ്ങള്‍ അവിടെ ആദരിക്കപ്പെടാനും, അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ട് മറ്റുള്ളവര്‍ അവര്‍ക്കുവേണ്ടി അടിയന്തിരമായും ഉദാരമായും നല്കുന്ന സഹായങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകാന്‍ ഇടയാവട്ടെ! മാത്രമല്ല, അവിടെനിന്നും പുറതള്ളപ്പെട്ടവര്‍ക്ക് തിരിച്ചുവന്ന് അവരുടെ സ്ഥലങ്ങളില്‍ പാക്കുവാന്‍ ഇടയാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു!

5. വിശുദ്ധനാടിന്‍റെ അനുരഞ്ജന പ്രാപ്തിക്കായി
വിശുദ്ധനാട്ടില്‍ അനുരഞ്ജനത്തിന്‍റെ ഫലങ്ങള്‍ വിരിയട്ടെയന്നു പാപ്പാ പ്രാര്‍ത്ഥിക്കുകയും. ഇന്നും അവിടെ നിര്‍ദ്ദോഷികള്‍ കൊല്ലപ്പെടുന്ന തുറന്ന സംഘട്ടനങ്ങള്‍ നടക്കുകയാണ്. അതുപോലെ യെമനിലും മദ്ധ്യപൂര്‍വ്വദേശിത്തും സംവാദത്തിലൂടെയും പരസ് ആദരവിലൂടെയും അക്രമവും ഭിന്നിപ്പും ഇല്ലാതാവട്ടെ. ഈ നാടുകളില്‍ പീഡനങ്ങളും ചുഷണവും അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ തിന്മയെ നന്മകൊണ്ടു കീഴടക്കിയ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാര്‍ന്ന സാക്ഷികളായി ജീവിക്കാനും ഇടയാവട്ടെ!

6. ആഫ്രിക്ക ഭൂഖണ്ഡത്തിനായി
ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയാല്‍ നുറുങ്ങി മനുഷ്യാന്തസ്സിനായി ക്ലേശിക്കുന്ന ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യക്കാരെ പ്രത്യാശയോടെ ഇന്ന് അനുസ്മരിക്കാം.സംവാദത്തിന്‍റെയും പരസ്പരധാരണയുടെയും രീതികളില്‍ തെക്കന്‍ സുഡാനിലെ ജനങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പീഡനങ്ങളുടെ മുറിവുണക്കാന്‍ ഉത്ഥിതന്‍റെ സമാധാനത്താല്‍ സാധിക്കട്ടെ. മാത്രമല്ല അവിടത്തെ സംഘട്ടനങ്ങളില്‍ ഏറെ വിഷമിക്കുന്ന കുട്ടികളെ നമുക്ക് പ്രത്യാകമായി അനുസ്മരിക്കാം! അതുപോലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വകയില്ലാതെ നാടിവിട്ടു പോകേണ്ടിവന്നവരെയും നമുക്ക് ഓര്‍ക്കാം, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം!

7. കൊറിയ ഉപദ്വീപില്‍ സംവാദം വളരട്ടെ!
സമാധാനത്തിനും കൂട്ടായ്മയ്ക്കുമായുള്ള നിരന്തരമായ പരിശ്രമങ്ങള്‍ കൊറിയ ഉപദ്വീപില്‍ സംവാദത്തിന്‍റെ ഫലങ്ങള്‍ ഉളവാക്കട്ടെ. ഒപ്പം നാടിന്‍റെ ഉത്തരവാദിത്ത്വം പേറുന്നവര്‍ വിവേകത്തോടും വിവേചനത്തോടെയും ജനങ്ങളുടെ നന്മയ്ക്കായി, സത്യസന്ധമായ ബന്ധങ്ങള്‍ രാജ്യാന്തര സമൂഹങ്ങളുമായി വളര്‍ത്തിയെടുക്കാന്‍ ഇടവരട്ടെ.

8. ഉക്രെയിനില്‍ സമാധാനമുണ്ടാവട്ടെ!
കൂട്ടായ്മ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബലപ്പെടുകയും, തദ്ദേശജനതയുടെ അന്തസ്സും അഭിമാനവും മാനിക്കപ്പെടാന്‍ ഇടവരികയും ചെയ്യട്ടെ!

9. സ്വന്തം മണ്ണിലെ വൈദേശികര്‍
വൈദികര്‍ എഴുതി അറിയിച്ചത്, വെനസ്വേലയിലെ ജനങ്ങള്‍ “സ്വന്തം മണ്ണില്‍ വിദേശികളെ”പ്പോലെ കഴിയുകയാണെന്നാണ്. അവിടെ ഇനിയും സമാധാനം വളരേണ്ടതുണ്ട്. ജനങ്ങളെ ഗ്രസിച്ചിരിക്കുന്ന രാഷ്ട്രീയ സാമൂഹിക മാനവിക പ്രതിസന്ധി മാറി അവിടെ ഉത്ഥിതന്‍റെ സമാധാനം വളരട്ടെ. നാടുവിട്ടിറങ്ങുന്ന അവിടത്തെ യുവതെയും കുഞ്ഞുങ്ങളെയും പ്രത്യേകമായി അനുസ്മരിക്കാം!

10. യുദ്ധഭൂമിയിലെ കുട്ടികളും വയോജനങ്ങളും
ഉത്ഥിതനായ ക്രിസ്തു തരുന്ന നവജീവന്‍റെ ഫലങ്ങള്‍ അനുഭവിച്ചു വളരാന്‍ യുദ്ധഭൂമികളില്‍ ഭക്ഷണവും പാര്‍പ്പിടവും, വിദ്യാഭ്യാസവുമില്ലാതെ വലയുന്ന കുട്ടികള്‍ക്കു സാധിക്കട്ടെ. അതുപോലെ ‘ഉപയോഗശൂന്യരെ’ന്നപോലെ തള്ളിമാറ്റുന്ന വൃദ്ധജനങ്ങളും സംരക്ഷിക്കപ്പെടട്ടെ!

11. നേതാക്കള്‍ നീതിബോധമുള്ളവരാകാന്‍
യഥാര്‍ത്ഥമായ അറിവിന്‍റെ ഫലങ്ങള്‍ രാഷ്ട്രനേതാക്കള്‍ക്കും രാഷ്ട്രീയപ്രമുഖര്‍ക്കും ജനനേതാക്കള്‍ക്കും ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കാം. അവര്‍ ജനനന്മയും മനുഷ്യാന്തസ്സും മാനിക്കുന്നവരും, പൊതുനന്മയ്ക്കായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവരുമാവട്ടെ! അങ്ങനെ രാഷ്ട്രങ്ങളില്‍ ജനങ്ങളുടെ വികസനവും സുരക്ഷയും കൈവരിക്കാന്‍ ഇടയാവട്ടെ!

12. ദൈവം – ജീവന്‍റെ അതിനാഥന്‍
പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുവിന്‍റെ കല്ലറയിങ്കല്‍ എത്തിയ സ്ത്രീകള്‍ ശ്രവിച്ച വചനമിതാണ്, “നിങ്ങളെന്തിനാണ് ജീവിച്ചരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത്? അവിടുന്ന് കല്ലയിലില്ല, ഉത്ഥാനംചെയ്തിരിക്കുന്നു!” (ലൂക്ക 24, 5-6). മരണവും ഏകാന്തതയും ഭീതിയും ഇനി അവസാനവാക്കാണെന്ന് ആരും വിചാരിക്കരുത്! അതിനുമപ്പുറം ദൈവത്തിനു മാത്രം ഉച്ചരിക്കാവുന്നതും സാധിക്കുന്നതുമായ വാക്കുണ്ട്... അതാണ് ഉത്ഥാനം! (cf. John Paull II, at the end of the Via Crucis, 18th April 2003).  “ദൈവസ്നേഹം തിന്മയെ കീഴ്പ്പെടുത്തും, കുറ്റംബോധം ഇല്ലാതാക്കും, പാപബോധം അകറ്റി നമ്മെ നിഷ്ക്കളങ്കരാക്കും, ദുഃഖിതര്‍ക്കു സന്തോഷവും, പീഡിതര്‍ക്ക് സമാശ്വാസവും അതു നല്കും, വിദ്വേഷമില്ലാതാക്കും, ശക്തരുടെ ഹൃദയകാഠിന്യം അകറ്റും, ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തും” (Preconio Pasquale). ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍! എന്നു നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

13. ആശീര്‍വ്വാദം
തുടര്‍ന്ന് പാപ്പായുടെ ഈസ്റ്റര്‍ സന്ദേശത്തിന് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രോട്ടോ ഡീക്കന്‍, റെനാത്തോ റഫയേലെ മര്‍ത്തീനോ നന്ദിയര്‍പ്പിക്കുകയും, പൂര്‍ണ്ണദണ്ഡവിമോചന പ്രാപ്തിയുള്ള അപ്പസ്തോലിക ആശിര്‍വ്വാദം സകലര്‍ക്കുമായി നല്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ പരിപാടിയില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ക്കു മാത്രല്ല, ആധുനിക മാദ്ധ്യമങ്ങളിലൂടെയും പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ഉണ്ടെങ്കില്‍ ഫലപ്രാപ്തി ലഭിക്കുമെന്നും കര്‍ദ്ദിനാള്‍ റെനാത്തോ അറിയിക്കുകയുണ്ടായി.  തുടര്‍ന്ന് ആമുഖ പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട് പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി (Audio Track of Blessing).

14. ആശംസകള്‍
ആശീര്‍വ്വാദത്തെ തുടര്‍ന്ന് പാപ്പാ ജനങ്ങളെ അഭിവാദ്യംചെയ്തു: ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ റോമില്‍ന്നു മാത്രമല്ല, ഇറ്റിലിയുടെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍! മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദേശം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി. ക്രിസ്തു ഉത്ഥാനംചെയ്തുവെന്നത് സകലര്‍ക്കും സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശമാണ്. ജീവിത സായന്തനത്തില്‍ എത്തിയവര്‍ക്ക്, പ്രായാധിക്യത്തില്‍ എത്തിയവര്‍ക്കും... യുവജനങ്ങള്‍ക്കും അത് ഒരുപോലെ ഭാവിയുടെ പ്രത്യാശ പകരുന്നു! നിങ്ങളടെ സാന്നിദ്ധ്യം വലുതാണ്... ഇത് ഒരു വിശ്വാസപ്രഘോഷണവും ജീവിതസാക്ഷ്യത്തിന്‍റെ മഹോത്സവവുമാണ്...

15. ഹോളണ്ടിലെ പൂക്കള്‍
ഈസ്റ്ററിന് ഇക്കുറിയും മാറ്റുകൂട്ടാന്‍ ഹോളണ്ടില്‍നിന്നും പൂക്കളുമായി എത്തിയവര്‍ക്കും, അവ സമ്മാനിച്ച അഭ്യൂദയകാംക്ഷികള്‍ക്കും, ചത്വരത്തില്‍ അവ സജ്ജീകരിച്ചവര്‍ക്കും കയ്യടിച്ചു നമുക്ക് കൃതഞ്ജത രേഖപ്പെടുത്താമെന്ന് പാപ്പാ പ്രസ്താവിച്ചു.

ഈ പെസഹാനാളിന്‍റെ സൂത്രവാക്യം നിങ്ങളുടെ മനസ്സില്‍ പതിയട്ടെ :ക്രിസ്തു ഉത്ഥാനംചെയ്തു...അവിടുന്നു ജീവിക്കുന്നു.. ഇന്നും ജീവിക്കുന്നു! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ.... ഒരിക്കല്‍ക്കൂടെ ഈസ്റ്റര്‍ ഭാവുകള്‍ നേര്‍ന്നുകൊണ്ട്... കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടുമാണ് ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.








All the contents on this site are copyrighted ©.