2018-03-12 13:15:00

പരദേശിയെ ശത്രുവായി കാണരുത് അവനെ ഭയപ്പെടരുത്, പാപ്പാ.


പരദേശിയെ, നമ്മില്‍ നിന്ന് വ്യത്യസ്തനായവനെ, ശത്രുവായി കാണരുതെന്നും അവനെ ഭയപ്പെടരുതെന്നും പാപ്പാ.

ജനതകള്‍ക്കിടയില്‍ സമാധാനവും ഐക്യവും സംജാതമാക്കുന്നതിനും ആവശ്യത്തിലിരിക്കുന്നവര്‍ക്കു കൈത്താങ്ങാകുന്നതിനും വേണ്ടി പരിശ്രമിക്കുന്ന റോം ആസ്ഥാനമായുള്ള കത്തോലിക്കാ അല്മായ പ്രസ്ഥാനമായ “വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ" അമ്പതാം സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച്, ഞായറാഴ്ച (11/03/18) പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള “സാന്ത മരിയ ഇന്‍ ത്രസ്ത്തേവരെ” ബസിലിക്കിയില്‍ വച്ച് വചന ശുശ്രൂഷയുടെ രൂപത്തില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ വചനസന്ദേശമേകുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മത്തായിയുടെ സുവിശേഷം 25-Ↄ○ അദ്ധ്യായം 14 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന താലന്തുകളുടെ ഉപമയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ പ്രാര്‍ത്ഥനയും പാവപ്പെട്ടവരും സമാധാനവുമാണ് “വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ" താലന്തുകള്‍ എന്ന് വിശദീകരിച്ചു.

താലന്തുകളുടെ ഉപമയില്‍, യജമാനന്‍ യാത്രപുറപ്പെടുന്നതിനു മുമ്പ് താലന്തുകള്‍ 3 ഭൃത്യന്മാരെ ഏല്പിക്കുന്നതും രണ്ടു പേര്‍ താലന്തുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഒരുവന്‍ അതു മണ്ണിനടിയില്‍ കുഴിച്ചിടുകയും ഭയം കൊണ്ടാണ് താനങ്ങനെ ചെയ്തതെന്ന് ന്യായികരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഇന്നത്തെ ലോകത്തില്‍ ഭീതിയും  അതിന്‍റെ സഹോദരിയായ കോപവും പലപ്പോഴും കുടികൊള്ളുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടി.

ഈ ഭയം പുരാതനമായ ഒരു വ്യാധിയാണെന്നും ഭയപ്പടേണ്ട എന്ന ക്ഷ​ണം ബൈബിളില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞ പാപ്പാ ആഗോളവത്ക്കരണത്തിന്‍റെ അതിവിസ്തൃതമായ മാനങ്ങള്‍ക്കുമുന്നില്‍ ഇന്നത്തെ ലോകം വലിയ ഭീതിയോടെയാണ് നില്ക്കുന്നതെന്ന് പ്രസ്താവിച്ചു.

ഈ ഭയം മിക്കപ്പോഴും കേന്ദ്രീകരിക്കുന്നത് ഒരു ശത്രുവിനെപ്പോലെ നാം വീക്ഷിക്കുന്ന പരദേശയില്‍ അതായത്, നമ്മില്‍ നിന്ന് വ്യത്യസ്തനായവനിലും നിര്‍ദ്ധനനിലും ആണെന്നും ഇത്തരത്തിലുള്ളവര്‍ക്കെതിരായ പോരാട്ടം ആടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികള്‍ക്ക് രൂപം നല്കുകപോലും ചെയ്യുന്നുവെന്നും പാപ്പാ  പറഞ്ഞു.

ഇത്തരം ഭയാന്തരീക്ഷം ക്രൈസ്തവരിലേക്കും പടര്‍ന്നുപിടിക്കുന്ന അപകടമുണ്ടെന്ന് താലന്തുകളുടെ ഉപമയില്‍ താലന്ത് മണ്ണിനടിയില്‍ പൂഴ്ത്തിവച്ച ഭൃത്യത്തിന്‍റെ  മനോഭാവം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് പാപ്പാ മുന്നറിയിപ്പു നല്കി.

ഒത്തൊരുമിച്ചുള്ള വാസമാണ് ലോകത്തിന്‍റെ ഭാവിയെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ഇതിന് സേതുബന്ധങ്ങള്‍ തീര്‍ക്കുകയും സഭാഷണത്തിന്‍റെ സരണി തുറന്നിടുകയും സമാഗമം തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

അപരനെ കരുണയോടെ നോക്കിക്കൊണ്ട് സ്വന്തം ഹൃദയത്തെ പരിവര്‍ത്തനം ചെയ്യാന്‍ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ അനുദിന പ്രാര്‍ത്ഥനാജീവിതത്തിന്‍റെ  കേന്ദ്രസ്ഥാനമാണ് “സാന്ത മരിയ ഇന്‍ ത്രസ്ത്തേവരെ” ബസിലിക്കയെന്നതും തന്‍റെ  വിചിന്തനത്തില്‍ പാപ്പാ അനുസ്മരിച്ചു.

കനത്ത മഴയുണ്ടായിരുന്നിട്ടു നിരവധിപ്പേര്‍ കൂടിക്കാഴ്ചയ്ക്കെത്തിയതില്‍ പാപ്പാ വചനശുശ്രൂഷയുടെ തുടക്കത്തില്‍ നന്ദി പ്രകാശിപ്പിക്കുകയും തുറന്ന ഹൃദയമാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.