2018-03-12 16:43:00

അങ്ങേയ്ക്കു സ്തുതി ദൈവമേ! സൃഷ്ടിജാലങ്ങള്‍ക്കു നന്ദിയുള്ളവരാകാം


പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ് നാമിന്ന് സങ്കീര്‍ത്തനം 147-ന്‍റെ
ആത്മീയ വിചന്തനത്തിലേയ്ക്ക് കടക്കുകയാണ്.


സമ്പൂര്‍ണ്ണസ്തുതിപ്പായ ഈ ഗീതത്തിന്‍റെ ആത്മീയവീക്ഷണത്തിലേയ്ക്ക് കടക്കുമ്പോള്‍, ‘ദൈവത്തെ സ്തുതിക്കുക’ എന്നത് മനുഷ്യജീവിതത്തിന്‍റെ ഒരു അടിസ്ഥാന സ്വഭാവമാണ് എന്ന് നമുക്ക് ആമുഖമായി, അല്ലെങ്കില്‍ മുഖവുരയായി പ്രസ്താവിക്കാവുന്നതാണ്. മനസ്സിലേയ്ക്ക് പെട്ടന്ന് ഓടിവരുന്നത്, പാപ്പാ ഫ്രാന്‍സിസിന്‍റെ ഏറ്റവും അടുത്തകാലത്തെ ചാക്രികലേഖനമാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ Laudato Si’ അങ്ങേയ്ക്കു സ്തുതി, ദൈവമേ!! എന്ന പ്രാര്‍ത്ഥനയുടെ ചുവടുപിടിച്ചാണ് പരിസ്ഥിതി സംബന്ധിയായ ചാക്രികലേഖനത്തിലൂടെ കാലികമായ സാമൂഹിക പ്രശ്നങ്ങളിലേയ്ക്കും അതിനുള്ള പ്രതിവിധികളിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ് നമ്മെ നയിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് നടത്തിയ ‘പ്രകൃതിസ്തവ’ത്തിന്‍റെ സൂത്രവാക്ക് എടുത്തു പ്രയോഗിച്ചാണ് തന്‍റെ സമൂഹിക പ്രബോധനത്തെ Laudato Si’  അങ്ങേയ്ക്കു സ്തുതി! എന്ന്  പാപ്പാ ഫ്രാന്‍സിസ് ശീര്‍ഷകംചെയ്തത്.

ജലവും ജീവജാലങ്ങളും, പറവകളും വാനവിതാനവും, സൂര്യചന്ദ്രാദികളും നക്ഷത്രങ്ങളും, പിന്നെ ഈ സൃഷ്ടികള്‍ക്കെല്ലാം മകുടമായി മനുഷ്യനെയും തന്ന ദൈവത്തെ ഫ്രാന്‍സിസ് പ്രകീര്‍ത്തിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിക്ക് നന്ദിയുള്ളവരായി ജീവിക്കുന്നവര്‍, ചുറ്റുമുള്ള സഹോദരങ്ങളോട്, വിശിഷ്യാ എളിയവരോടും പാവങ്ങളോടും, നീതിയും വിശ്വസ്തതയും, പരിഗണയും സഹോദരങ്ങളോടും കാണിക്കണമെന്നാണ് അങ്ങേയ്ക്കു സ്തുതി! Laudato Si’
എന്ന ചാക്രികലേഖനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക!

ദൈവത്തെ സ്തുതിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമായതോ, ഇമ്പകരമായതോ, അഭിമാകമ്യമായതോ മറ്റൊന്നുമില്ല എന്ന് ഈ സ്തുതിപ്പിന്‍റെ ആത്മീയ വിചന്തനത്തില്‍ നമുക്ക് പ്രസ്താവിക്കാം. ദൈവത്തെ സ്തുതിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്, “ദൈവം നമ്മുടെ സ്രഷ്ടാവാണ്,” എന്ന ഏറെ പ്രഥമവും പ്രധാനവുമായ വീക്ഷണമാണ്. അവിടുത്തെ അത്ഭുതകരമായതും, പരിമിതികളില്ലാത്തതും അപരിമേയവുമായ സൃഷ്ടിവൈഭവം കാണുമ്പോള്‍, ദൈവത്തെ സ്തുതിക്കാനാണ് അവ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ഏറെ വിഖ്യാതമായ സ്തുതിപ്പിന്‍റെ മറ്റൊരു ഗീതമാണ്, സങ്കീര്‍ത്തം 8. ആദ്യപദം തന്നെ പറയുന്നത്, ദൈവമേ, അങ്ങ് എത്രയോ മഹോന്നതാണ്! അതിന്‍റെ കാരണവും ഉടനെ തന്നെ സങ്കീര്‍ത്തകന്‍ ആലപിക്കുന്നു.
അങ്ങേ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും
അവിടുന്ന സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു
അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മനുഷ്യന് എന്തു മേന്മയാണുള്ളത്?
അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്.
അതിനാല്‍ അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും
അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു,
ഞാന്‍ പ്രകീര്‍ത്തിക്കുന്നു, അങ്ങയെ പാടിസ്തുതിക്കുന്നു!


നാം പഠനവിഷയമാക്കിയിരിക്കുന്ന 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പദങ്ങള്‍ വ്യക്തമാക്കുന്നത് ഈ വസ്തുതതന്നെയാണ്. സൃഷ്ടിയും ജീവജാലങ്ങളും, എന്തിന് മനുഷ്യജീവിതംതന്നെ ദൈവത്തിന്‍റെ അപരിമേയമായ ശക്തിയും ജ്ഞാനവും പ്രതിഫലിപ്പിക്കുമ്പോള്‍, വെളിപ്പെടുത്തരുമ്പോള്‍, ദൈവികമഹിമാവു കണ്ട്, അതില്‍ അമ്പരുന്നു നില്ക്കുന്ന നിസ്സാരനായ മനുഷ്യന്‍ അവിടുത്തെ സ്തുതിക്കുകയല്ലാതെ, മറ്റെന്തുചെയ്യാണ്?

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.

തുടര്‍ന്ന്, 7-മുതല്‍ 11-വരെയുള്ള പദങ്ങള്‍ മറ്റൊരു ഗണമായി പരിശോധിച്ചാല്‍ - സങ്കീര്‍ത്തകന്‍ വീണ്ടും പ്രൃകൃതിയിലേയ്ക്കാണ് തിരിയുന്നത്. പ്രകൃതിയുടെ പ്രതിഭാസങ്ങളായ മഞ്ഞും മഴയും, വെയിലും വേനലും, കാറ്റും കടലും, സസ്യലതാദികളും മൃഗങ്ങളും അവയുടെ ഫലദായകത്വവുമെല്ലാം ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളായിട്ടാണ് സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നത്. നാം പറയാറുണ്ടല്ലോ, തെങ്ങു വച്ചാല്‍ തേങ്ങാ കിട്ടും! മാവു വെച്ചാല്‍ മാങ്ങ കിട്ടും!! എന്നൊക്കെ അത്ര വൈഭവത്തോടെയും ഉറപ്പോടെയും മനുഷ്യന്‍ പറയുമ്പോഴും, ഉള്ളിന്‍റെ ഉള്ളില്‍ അറിയാം... തെങ്ങിനും, തേങ്ങയ്ക്കും, മാവിനും മാങ്ങയ്ക്കും പിന്നില്‍ അതിന്‍റെല്ലാം സ്രഷ്ടാവായ ദൈവത്തിന്‍റെ പരിപാലനയുടെ അദൃശ്യമായ കരങ്ങള്‍ ഉണ്ടെന്ന്. കര്‍ഷകന്‍ വിത്തു വിതയക്കുന്നു. എന്നിട്ട് ആയാള്‍ കാത്തിരിക്കുന്നു! മഞ്ഞും മഴയും, സൂര്യപ്രകാശവും ചൂടുമെല്ലാം തരുന്ന ദൈവമാണ് മെല്ലെ, വിത്തു മുളപ്പിക്കുന്നതും ഫലംതരുന്നതെന്നും അയാള്‍ക്ക് അറിയാം. അതിനാല്‍ പ്രത്യാശയോടെ  അയാള്‍ പാര്‍ത്തിരിക്കുന്നു. അങ്ങനെ സൃഷ്ടിയുടെ അത്ഭുതം ദര്‍ശിക്കുന്ന മനുഷ്യന്‍ ഭയഭക്തിയോടെ ദൈവത്തിന്‍റെ കൃപയും കാരുണ്യവും അംഗീകരിക്കുന്നു, നന്ദിയര്‍പ്പിക്കുന്നു, ദൈവത്തെ സ്തുതിക്കുന്നു! ദൈവം നല്കിയ പൊതുഭവനമാണ് എന്ന ചിന്തയാല്‍  കൂടെവസിക്കുന്ന സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്ന മനുഷ്യര്‍ സഹോദരങ്ങളോടും ആ സ്നേഹവും ആദരവും പ്രകടമാക്കുന്നു. ദൈവത്തോടുള്ള നന്ദിയുടെയും സ്തുതിപ്പിന്‍റെയും പ്രകടനങ്ങള്‍ അനുദിനജീവിതത്തില്‍ കടപ്പാടും പാരസ്പരികതയും, പങ്കുവയ്ക്കലുമായി പ്രകടമാക്കപ്പെടേണ്ടതാണെന്ന്, ഗീതത്തിന്‍റെ ആത്മീയവിചന്തനത്തില്‍ നമുക്കിന്ന് നിഗമിക്കാവുന്നതാണ്.

Musical Version Ps. 147
ജരൂസലേമേ, കര്‍ത്താ വിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക! (2)
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനെ ദൈവത്തെ എന്നും പുകഴ്ത്തുക
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ
അവിടുന്നു ബലപ്പെടുത്തുന്നു.

 -ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക....

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വെളിച്ചത്തില്‍ വര്‍ദ്ധിച്ചതും വൈവിധ്യമാര്‍ന്നതുമായ ഉത്തരവാദിത്വങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നു സഭ പ്രബോധിപ്പിക്കുമ്പോള്‍... പ്രകൃതിയെ മാന്യമായി ഉപയോഗിച്ചുകൊണ്ട്, പ്രപഞ്ചദാതാവിലേയ്ക്ക് മനുഷ്യന്‍ തരിയണമെന്നാണ്. ഇന്നിന്‍റെ പാരിസ്ഥിതികമായ വൈരുദ്ധ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ലോകത്തുണ്ടാകുന്ന സമകാലീന പ്രതിസന്ധികളുടെ വെളിച്ചത്തില്‍ ബലഹീനരോടും പീ‍ഡിതരോടും പരിത്യക്തരായ ജനങ്ങളോടും സമൂഹം കാണിക്കുന്ന പ്രതികരണം പൊതുവെ നിഷേധാത്മകവും, ആകുലതകള്‍ക്ക് വകനല്കുന്നതുമാണ്. വളരുന്ന ലോകത്ത് ക്രിയാത്മകമായ പ്രതികരണങ്ങള്‍ ഇല്ലെന്നു മാത്രമല്ല, എവിടെയും ഉത്തരവാദിത്വമില്ലായ്മയും, നിസ്സംഗത്വയും വര്‍ദ്ധിച്ചുവരുന്നുമുണ്ട്. എന്നാല്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് അടിയന്തിരമായ ക്രമീകരണ സംവിധാനങ്ങള്‍ ഭൂമിയില്‍ പരസ്പര ധാരണയോടെ നാം ഉറപ്പുവരുത്തുകയും, ദൈവം തന്ന ദാന  -ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക....

ഇനിയുള്ള, അവസാനത്തെ പത്തുവരികള്‍, അതായത് 12-മുതല്‍ 22-വരെയുള്ള പദങ്ങള്‍ പരിശോധിക്കുമ്പോള്‍‍, വീണ്ടും പ്രാപഞ്ചി ചുറ്റുപാടുകളില്‍നിന്നുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. നാം ഒരു രാജ്യത്തിന്‍റെ, എന്തിന് ഇന്ത്യയുടതന്നെ മതി, തെക്കു ഭാഗത്തേയ്ക്കോ വടക്കു ഭാഗത്തേയ്ക്കോ ഒന്നു സഞ്ചരിച്ചാല്‍ എന്തെല്ലാം വൈവിധ്യങ്ങളാണ് കാണുന്നത്, ഭൂപ്രകൃതിയിലും പരിസ്ഥിതിയിലും, സസ്യലതാദികളിലും, പക്ഷിമൃഗാതികളിലുമെല്ലാം കാണുന്ന വ്യത്യാസങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് കാശ്മീരും കേരളവും തമ്മില്‍ എന്ത് അന്തരമാണ്?! ഭൂപ്രകൃതിയിലും പരിസ്ഥിതിയുടെ സംവിധാനങ്ങളിലും എന്തെല്ലാം മാറ്റങ്ങളാണ് നാം കാണുന്നത്!

ഇതിന്‍റെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജ്ഞാനിയും, ശക്തനും, മഹത്തമനുമായ ദൈവത്തെയാണ് വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ നാം കാണുയും പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതെന്ന് ഈ ഗീതം നമ്മെ അനുസ്മരിപ്പിക്കുന്നു. എങ്ങനെ നമുക്ക് ഈശ്വരസാക്ഷാത്ക്കാരത്തെ സ്തുതിക്കാതിരിക്കാനാകും?! അവിടുന്ന് എല്ലാം തിരഞ്ഞെടുത്ത് നമുക്ക് നന്മയായി നല്‍കുന്നു. സ്വാതന്ത്ര്യവും അന്തസ്സും അവിടുന്ന് നമുക്കു നല്ക്കുന്നു. ഇതു മനസ്സിലാക്കി ദൈവത്തെ സ്തുതിക്കുകയും, അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ ഭൂമിയില്‍ മനുഷ്യജീവിതങ്ങള്‍ മഹത്തരമാകുന്നത്, ധന്യമാകുന്നത്, ശ്രേഷ്ഠമാകുന്നത്.

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.








All the contents on this site are copyrighted ©.