2018-03-03 10:26:00

‘‘മനുഷ്യാവകാശങ്ങള്‍ സാര്‍‍വത്രികം’’: മോണ്‍. ജുര്‍കോവിസ്


ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശകൗണ്‍സിലിന്‍റെ മുപ്പത്തേഴാമത് സെഷന്‍, ഫെബ്രുവരി 28-ാം തീയതി സമ്മേളിച്ച അവസരത്തില്‍, അതിന്‍റെ ഉന്നതതല ചര്‍ച്ചയിലാണ് ജനീവയിലെ ഐക്യരാഷ്ട്രസഭയ്ക്കും മറ്റ് അന്താരാഷ്ട്രസംഘടനകള്‍ക്കുമായുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ് ഇങ്ങനെ പ്രസ്താവിച്ചത്.  മനുഷ്യാവകാശത്തെ പ്പറ്റിയുള്ള സാര്‍വത്രിക പ്രഖ്യാപനത്തിന്‍റെ 70-ാമത് വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ സമ്മേളനം.

മനുഷ്യാവകാശ സാര്‍വത്രിക പ്രഖ്യാപനത്തിന്‍റെ എഴുപതാമതു വാര്‍ഷികം മനുഷ്യാവകാശത്തെക്കുറിച്ചും മനുഷ്യ മഹത്വത്തെക്കുറിച്ചുമുള്ള ഒരു ചര്‍ച്ചയ്ക്കും പ്രത്യേകാവസരമൊരുങ്ങിയതിലുള്ള സന്തോഷം അറിയിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തില്‍, മാനവകുടുംബത്തിന്‍റെ മഹനീയതയെ തമസ്ക്കരിക്കുന്ന അണ്വായുധപ്രയോഗങ്ങളെ അപലപിച്ചുകൊണ്ട്, മത, ജാതി വര്‍ണ, ലിംഗഭേദമില്ലാതെ എല്ലാ മനുഷ്യര്‍ക്കും ഈ ലോകത്തില്‍ അവകാശപ്പെട്ട പൊതുവായ സ്വാതന്ത്ര്യത്തെയും നീതിയെയും സമാധാനത്തെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

''സമാധാനമെന്നത്, അക്രമത്തിന്‍റെ അഭാവമെന്നു മാത്രം കരുതപ്പെട്ടാല്‍ പോരാ, മാനവര്‍ തമ്മിലുള്ള സഹകരണവും ഐക്യദാര്‍ഢ്യവും പ്രകടമാകുന്ന സാമൂഹികാന്തരീക്ഷമാണ്'' എന്നും ''അടിസ്ഥാനാവകാശങ്ങള്‍, സാര്‍വത്രികവും, അവിഭാജ്യവുമാണ് എന്നും മനുഷ്യാവകാശപ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ ഉദ്ധരിച്ചുകൊണ്ട്, ചൂണ്ടിക്കാട്ടി. അവിടെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ആദരിക്കപ്പെടുന്നത് മറ്റ് അവകാശങ്ങള്‍ ആദരിക്കപ്പെടുന്നുണ്ടോ എന്നു തിരിച്ചറിയുന്നതിനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

മനുഷ്യാവകാശങ്ങളോടു ബന്ധപ്പെടുത്തി, രാജ്യങ്ങളുടെ വിദേശകടത്തെക്കുറിച്ച്, മറ്റൊരു പ്രഭാഷണവും നട‌ത്തുകയുണ്ടായി. രാജ്യാന്തര സാമ്പത്തിക കടങ്ങളുടെ ലഭ്യത, ഒരു സാമ്പത്തിപ്രവര്‍ത്തനം മാത്രമായി കരുതാതെ, അത് രാജ്യങ്ങളുടെ സുസ്ഥിര വികസനത്തെ ലക്ഷ്യമാക്കുന്നതായിരിക്കണമെന്നും, രാജ്യങ്ങളെ കൂടുതല്‍ കടബാധ്യതയിലേക്കും ദാരിദ്ര്യത്തിലേയ്ക്കും തള്ളിയിടുന്നതാകരുതെന്നും, ഫ്രാന്‍സീസ് പാപ്പായുടെയും മറ്റു സഭാരേഖകളുടെയും പ്രബോധനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട്,  അദ്ദേഹം നിര്‍ദ്ദേശിച്ചു.








All the contents on this site are copyrighted ©.