2018-03-03 12:47:00

സഭയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്‍റെ തിരുന്നാള്‍ ആചരണം


സഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ അനുവര്‍ഷം ആചരിക്കപ്പെടും.

ഫ്രാന്‍സീസ് പാപ്പാ ഈ തിരുന്നാള്‍ സാര്‍വ്വത്രിക സഭയില്‍ ഏര്‍പ്പെടുത്തിയതിനെ അധികരിച്ചുള്ള “എക്ലേസിയ മാത്തെര്‍” (ECCLESIA MATER) അഥവാ, “സഭയുടെ മാതാവ്” എന്ന ശീര്‍ഷകത്തിലുള്ള പ്രഖ്യാപനം  ദൈവികാരാധന, കൂദാശകളുടെ ശിക്ഷണം എന്നിവയ്ക്കായുള്ള സംഘം ശനിയാഴ്ച (03/03/18) പുറപ്പെടുവിച്ചു.

അനുവര്‍ഷം പന്തക്കൂസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച സഭയുടെ ജനനിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ കൊണ്ടാടണമെന്നും ആരാധനാക്രമസംബന്ധിയായ പഞ്ചാംഗങ്ങളിലും തിരുക്കര്‍മ്മ ഗ്രന്ഥങ്ങളിലും യാമപ്രാര്‍ത്ഥനകളിലും ഈ ഓര്‍മ്മയാചരണം ഉള്‍പ്പെടുത്തണമെന്നും പാപ്പാ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.

ഇടയന്മാരിലും സമര്‍പ്പിതരിലും അല്മായവിശ്വസികളിലും സഭയുടെ മാതൃത്വാവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തിയും വളര്‍ത്താന്‍ സഭയുടെ മാതാവിനോടുള്ള വണക്കം പരിപോഷിപ്പിക്കുന്നത് സഹായകമാകുമെന്ന ബോധ്യത്താലാണ് ഫ്രാന്‍സീസ് പാപ്പാ ഈ തിരുന്നാള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദൈവികാരാധന, കൂദാശകളുടെ ശിക്ഷണം എന്നിവയ്ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബെര്‍ട്ട് സാറയും കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് ആര്‍തര്‍ റോഷും ഒപ്പുവച്ചിരിക്കുന്ന പ്രഖ്യാപനത്തില്‍ കാണുന്നു.








All the contents on this site are copyrighted ©.