2018-03-02 09:37:00

സിറിയയിലെ പടയോട്ടം രാജ്യാന്തര നിയമങ്ങള്‍ക്കു വിരുദ്ധം


സിറിയയില്‍ ഇപ്പോള്‍ തുടരുന്ന കൂട്ടക്കുരുതിയും അതിക്രമങ്ങളും രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് ആഗോള സഭകളുടെ കൂട്ടായ്മ (World Council of Churches) പ്രസ്താവിച്ചു. ഫെബ്രുവരി 28-Ɔο തിയതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് സഭകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍, ഒലാവ് ഫിക്സേ സിറിയയിലെ ഇന്നിന്‍റെ സൈനിക നീക്കങ്ങളെ അപലപിച്ചത്.

ഐക്യരാഷ്ട്ര സംഘടയുടെ സുരക്ഷാ കൗണ്‍സിലില്‍ ഏകകണ്ഠേന ഫെബ്രുവരി 14-ന് പാസ്സാക്കിയ തീര്‍പ്പ് ലംഘിച്ചാണ് സാധാരണ ജനങ്ങള്‍ക്കെതിരെ സായുധപോരാട്ടത്തിന് സിറിയന്‍ സൈന്ന്യം തുടക്കം കുറിച്ചിരിക്കുന്നത് WCC—യുടെ പ്രസ്താവന കുറ്റപ്പെടുത്തി. അഞ്ചു വര്‍ഷമായി യുഎന്‍ ഉപരോധത്തില്‍ തുടരുന്ന സിറിയന്‍ മിലിട്ടറിയുടെ ഭീകരര്‍ക്കെതിരായ നീക്കങ്ങളില്‍ സാധാരണ ജനങ്ങളാണ് ഏറ്റവും അധികം വിഷമിക്കുന്നത്. സന്നദ്ധസംഘടനകള്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം, മരുന്ന്, വെള്ളം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കുകയും തടയുകയുംചെയ്യുന്നത് ധാര്‍മ്മികതയ്ക്ക് ഇണങ്ങാത്ത പ്രവൃത്തിയാണെന്ന് സഭകളുടെ കൂട്ടായ്മ കുറ്റപ്പെടുത്തി.  

സിറിയയിലെ കിഴക്കന്‍ ഗൗട്ടയില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഈ ആക്രമണങ്ങള്‍ക്കും നിര്‍ദ്ദോഷികളുടെ കൊലയ്ക്കും അറുതിവരുത്തണമെന്ന് ബന്ധപ്പെട്ട എല്ലാവരോടുമായി പ്രസ്താവനയിലൂടെ ഒലാവ് ഫിക്സെ അഭ്യര്‍ത്ഥിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളെ സമാശ്വസിപ്പിക്കണമെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതായും, വേദനിക്കുന്നവരോട് സഹാനുഭാവവും ഐക്യദാര്‍ഢ്യവും പ്രത്യാശയോടെ പ്രകടിപ്പിക്കുന്നതായും പ്രസ്താവന അറിയിച്ചു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇരുപക്ഷവും തുറവോടെ ഒത്തുതീര്‍പ്പില്‍ എത്തിച്ചേരണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സഭകളുടെ ആഗോള കൂട്ടായ്മയുടെ പ്രസ്താവന ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.