2018-02-09 10:36:00

ദൈവത്തോടു ഐക്യപ്പെട്ടിരുന്നാല്‍ പാപിയും രക്ഷപ്രാപിക്കും


സാന്താമാര്‍ത്തയിലെ വചനപീഠത്തില്‍നിന്നും...   8 ഫെബ്രുവരി, വ്യാഴം

ദൈവത്തോടു ഐക്യപ്പെട്ടിരിക്കുന്ന പാപിക്ക് വിശുദ്ധാനാകാമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 8-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ വചനത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചത്.

1. ദൈവത്തോടു ചേര്‍ന്നു നില്ക്കുക! 
ദാവീദു രാജാവ് വിശുദ്ധയില്‍ ജീവിച്ചെങ്കിലും പാപത്തില്‍ വീണു. സോളമന്‍ രാജാവ് ബുദ്ധിമാനായിരുന്നെങ്കിലും അഴിമതി നിറഞ്ഞവനാകയാല്‍ ദൈവം അദ്ദേഹത്തെ പരിത്യജിച്ചു. രാജാക്കന്മാരുടെ ആദ്യ ഗ്രന്ഥം സോളമന്‍റെ അവിശ്വസ്തയും അനുസരണക്കേടുമാണ് വിവരിക്കുന്നത് (1രാജാ.11, 4-13). തന്‍റെ പിതാവ് ദാവീദിനെപ്പോലെ സോളമനും ഹൃദയത്തില്‍ ദൈവത്തോടു ചേര്‍ന്നുനിന്നില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.

2. അനുതാപിയെ കൈക്കൊള്ളുന്ന ദൈവം!  
സോളമന്‍ രാജാവിനെ ഒരു പാപിയായിട്ടാണ് നാം അറിയുന്നത്. മറിച്ച് ദാവീദു രാജാവ് വിശുദ്ധിയോടെ വളര്‍ന്നെങ്കിലും പാപത്തില്‍ നിപതിച്ചു. എന്നിട്ടും ദാവീദിന്‍റെ വിശുദ്ധിയെയാണ് ചരിത്രം അംഗീകരിക്കുന്നതും, എണ്ണിപ്പറയുന്നതും. ദാവീദിന്‍റെ ജീവിതവിശുദ്ധിക്കു കാരണം, അദ്ദേഹം ബലഹീനതകളെ ഓര്‍ത്ത് നിരന്തരമായി വിലപിച്ചു, അനുതപിച്ചു. കര്‍ത്താവ് ദാവീദിന്‍റെ കരച്ചില്‍ കേട്ടു.

3.  സോളമന്‍ രാജാവിന്‍റെ ഹൃദയ കാഠിന്യം  
സോളമനാകട്ടെ, സകലരും മഹാനെന്നും വിജ്ഞാനിയെന്നും വിശേഷിപ്പിച്ചെങ്കിലും അയാള്‍ ദൈവകല്പനകള്‍ ലംഘിച്ചു. കര്‍ത്താവിനല്ല, വിജാതീയ ദൈവങ്ങള്‍ക്ക്  ആലയങ്ങളും അള്‍ത്താരകളും പണികഴിപ്പിച്ചു കൊടുത്തുകൊണ്ട് അയാള്‍ വിജാതീയരായ ഭാര്യമാരെ സന്തോഷിപ്പിച്ചു. സോളമനു ലഭിച്ച ദൈവികകൃപയും, ദൈവം വര്‍ഷിച്ച കഴിവുകളും തുലനം ചെയ്യുമ്പോള്‍ ഒരു വൈരുദ്ധ്യം ഈ വ്യക്തിത്വത്തില്‍ കടന്നുകൂടിയതു കാണാം. ഹൃദയം ബലഹീനമായി വ്യക്തി പാപത്തില്‍ നിപതിക്കുന്നു. എന്നാല്‍ ഹൃദയത്തിന്‍റെ ബലഹീനത മല്ലെ സംഭവിക്കുന്നതാണ് വ്യക്തി ദൈവത്തില്‍നിന്ന് അകന്നുപോകുന്നതിനു കാരണം. അകന്നു ജീവിക്കാന്‍ ഇടയാകുന്നു. ഇത് പാപാവസ്ഥയില്‍നിന്നും വ്യത്യസ്തമാണ്. പാപത്തില്‍ വീണാല്‍ അത് ഉടനെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഹൃദയകാഠിന്യം മെല്ലെ സംഭവിക്കുന്നു. സോളമന്‍ കഠിനഹൃദയത്തിന്‍റെ ഉടമയായി മാറി. തന്‍റെ മഹത്വത്തില്‍ മതിമറന്ന സോളമന്‍ ദൈവിക വഴികള്‍ പാടെ കൈവിട്ടു.

4.  ദൈവത്തോടു ചേര്‍ന്നുനില്ക്കുക  
വിരോദാഭാസമെന്നു തോന്നിയേക്കാം, പാപത്തിന്‍റെ തെളിമ ഹൃദയകാഠിന്യത്തെക്കാള്‍ ലോലമാണ്. മഹാനായ സോളമന്‍ രാജാവ് ഹൃദയകാഠിന്യത്തില്‍ അഴിമതി നിറഞ്ഞവനായി. കര്‍ത്താവിനാല്‍ പരിത്യക്തനുമായി. അതിനാല്‍ പാപത്തിന്‍റെ വിനാശം ഭവിക്കാതിരിക്കാന്‍ ദൈവത്തില്‍നിന്നും അകന്നുപോകാതിരിക്കുക! ജാഗരൂകരായിരിക്കാം ! ഹൃദയത്തിന്‍റെ അവസ്ഥ മനസ്സിലാക്കി ജീവിക്കുക. വിശ്വസ്തതയുടെ സന്തോഷവും മനോഹാരിതയും ആസ്വദിക്കാന്‍ എന്നും നശിച്ചുപോകാതെ, അഴിമതിക്ക് അധീനനാവാതെ കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കാം!  








All the contents on this site are copyrighted ©.