2018-02-08 08:54:00

മുന്‍പാപ്പാ പങ്കുവയ്ക്കുന്ന സായംപ്രഭയുള്ള ജീവിതചിന്തകള്‍


ദൈവശാസ്ത്രപണ്ഡിതനും ദാര്‍ശനികനുമായ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ഇറ്റാലിയന്‍ പത്രത്തിന് അയച്ച കത്തിന്‍റെ പ്രസക്തഭാഗങ്ങള്‍....:

ശാരീരകമായി ക്ഷയിക്കുമ്പോഴും ആന്തരികമായി താന്‍ സന്തോഷത്തോടെ പിതൃഗേഹത്തിലേയ്ക്കുള്ള ആത്മീയയാത്ര തുടരുകയാണെന്ന് മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ കുറിച്ചു.

ഇറ്റലിയിലെ വിഖ്യാതമായ ദിനപത്രം, “കൊറിയേറെ ദേല സേറാ”യുടെ (Courriere della Sera) പത്രാധിപര്‍, മാസ്സിമോ ഫ്രാന്‍കോയ്ക്ക് അയച്ച കത്തിലാണ് വാര്‍ദ്ധക്യത്തെയും ഇപ്പോഴത്തെ ജീവിതത്തെയും കുറിച്ച് മുന്‍പാപ്പാ ബനഡിക്ട് ഇങ്ങനെ പ്രസ്താവിച്ചത്. തന്‍റെ ആരോഗ്യത്തെക്കുറിച്ചും നിജസ്ഥിതിയെക്കുറിച്ചും അന്വേഷിച്ചുകൊണ്ട് “കൊറിയേറെ ദേല സേറാ” എന്ന പത്രത്തിനു അനുവാചകരില്‍നിന്നു ലഭിച്ച കത്തുകള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ തന്‍റെ ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്. 
                                                                                                                                                                                           
ഈ ദിനപത്രത്തിന്‍റെ നിരവധിയായ വായനക്കാര്‍ എന്നെപ്പറ്റിയും എന്‍റെ ആരോഗ്യാവസ്ഥയെയും കുറിച്ച് കത്തുകളിലൂടെ ആവര്‍ത്തിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു എന്നറിയുന്നതില്‍ കൃതാര്‍ത്ഥനാണ്. നിങ്ങളുടെ സ്നേഹമുള്ള ചെറിയ അന്വേഷണക്കുറിപ്പുകള്‍ എന്നെ വികാരനിര്‍ഭരനാക്കുന്നുണ്ട്. ജീവിതയാത്രയുടെ അവസാനഭാഗത്തു നിങ്ങളുടെ കത്തുകളിലൂടെയും നിങ്ങളിലൂടെയും ലഭിക്കുന്ന കനിവുള്ള സ്നേഹം ഇല്ലായിരുന്നെങ്കില്‍...  എന്ന് പലപ്പോഴും ചിന്തിച്ചുപോകും! ഇവയെല്ലാം തീര്‍ച്ചയായും എന്‍റെ ജീവിതസായാഹ്നത്തെ ബലപ്പെടുത്തുകയും എന്നെ മുന്നോട്ടു നയിക്കുകയുംചെയ്യുന്നു. ഇപ്പോള്‍ എന്നെ അനുഗമിക്കുന്ന  ഈ അവസാന ലക്കങ്ങളിലെ ചോദ്യങ്ങള്‍ക്കു മറുപടിയായി, നന്ദിപറയുകയും, എല്ലാവര്‍ക്കുംവേണ്ടി  പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നു!

ഫെബ്രുവരി 6-Ɔ൦ തിയതി ചൊവ്വാഴ്ചായാണ് ദിനപത്രം, “കൊറിയേറെ ദേല സേറാ”യുടെ പത്രാധിപര്‍ക്ക് പാപ്പാ ബെന‍ഡിക്ട് മറുപടി എഴുതിയത്.  

2013-ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത പാപ്പാ ബെനഡിക്ട് വത്തിക്കാന്‍ തോട്ടത്തിലുള്ള മാത്തര്‍ എക്ലേസിയെ.... (Mater Ecclesiae) “സഭയുടെ അമ്മ” എന്നു പേരുള്ള ചെറിയ ഭവനത്തില്‍ തപോനിഷ്ഠയോടെ ജീവിക്കുന്നു. ശാരീരിക ആലസ്യങ്ങള്‍ ഒന്നുംതന്നെ ഇല്ലെങ്കിലും പ്രായാധിക്യത്താല്‍ ശുശ്ഷ്ക്കിക്കുന്ന ശരീരത്തില്‍ പാപ്പായുടെ ആത്മീയതയുടെ വലിയ ഊര്‍ജ്ജം ചിന്തയിലും വാക്കുകളിലും തെളിഞ്ഞുനില്ക്കുന്നു!

പ്രാര്‍ത്ഥനയോടെ ദീര്‍ഘായുസ്സു നേരുന്നു!

 








All the contents on this site are copyrighted ©.