2018-01-30 09:48:00

''ദാരിദ്ര്യനിര്‍മാര്‍ജനം - നവമായ ശ്രദ്ധയാവശ്യം'': പാപ്പാ


        ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു ഭീഷണിയാകുന്ന ഭക്ഷ്യദാരിദ്ര്യത്തില്‍ നിന്നുള്ള മോചനത്തിന് ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍, വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിക്കു നല്‍കിയ സന്ദേശത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഐക്യദാര്‍ഢ്യവും സഹകരണവും ആവശ്യപ്പെട്ടു. 

        ഉച്ചകോടിയുടെ അധ്യക്ഷനായ ആല്‍ഫാ കോന്ദേയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം, രാഷ്ട്രത്തലവന്മാര്‍ക്കും പ്രതിനിധികള്‍ക്കും പാപ്പാ നല്‍കുന്ന ഊഷ്മളമായ അഭിവാദ്യങ്ങളും സമ്മേളനവിജയത്തിനുള്ള പ്രാര്‍ഥനാശംസകളും നേര്‍ന്നുകൊണ്ടാണ് ആരംഭിക്കുന്നത്.   23-ാമത് ഉച്ചകോടിയിലെ (2014), മലാബോ പ്രഖ്യാപനത്തില്‍, കാര്‍ഷികമേഖലയുടെ വികസനവും 2025-ഓടുകൂടി ഭക്ഷ്യദാരിദ്ര്യനിര്‍മാര്‍ജനവും ലക്ഷ്യം വച്ചിരിക്കുന്നതു ഫ്രാന്‍സീസ് പാപ്പാ ഇത്തരുണത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നുവെന്നും, ആഫ്രിക്കയുടെ വര്‍ധിച്ചുവരുന്ന ഭക്ഷ്യദാരിദ്ര്യമെന്ന പ്രശ്നത്തെ, നവമായ ശ്രദ്ധയോടും, സഹകരണത്തോടും കൂടി നേരിടുന്നതിന്, കാര്‍ഷികവൃത്തിക്കും ഭക്ഷ്യോല്‍പ്പാദനത്തിനുമായി, ഓരോ രാജ്യവും, അന്താരാഷ്ട്ര സംഘടനകളുടെയും ആഫ്രിക്കന്‍ യൂണിയന്‍റെയും സഹകരണത്തോടെ പരിശ്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നും സന്ദേശത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

        ഐക്യരാഷ്ട്രസംഘടനയുടെ ഏജന്‍സിയായ ഭക്ഷ്യകാര്‍ഷികസംഘടനയുടെ സഹകരണത്തോടു കൂടി, എത്യോപ്യയിലെ ആഡിസ് അബാബയില്‍ നടക്കുന്ന ആഫ്രിക്കന്‍ യൂണിയന്‍റെ മുപ്പതാമത് ഉച്ചകോടി 2018 ജനുവരി 22 മുതല്‍ 29 വരെ ആയിരുന്നു.  ജനുവരി 28-29 തീയതികളില്‍ നടന്ന ലോകരാഷ്ട്രങ്ങളുടെയും ആഫ്രിക്കന്‍ യൂണിയന്‍റെയും തലവന്മാരുടെ സാധാരണ സമ്മേളനത്തിലേയ്ക്കാണ് കര്‍ദിനാള്‍ പരോളിന്‍ ഈ സന്ദേശം നല്‍കിയത്. 








All the contents on this site are copyrighted ©.