2018-01-15 12:49:00

പാപ്പായുടെ ചിലി,പെറു ഇടയസന്ദര്‍ശനത്തിന് തുടക്കമായി


ഫ്രാന്‍സീസ് പാപ്പാ ഇരുപത്തിരണ്ടാം വിദേശ അപ്പസ്തോലിക പര്യടനം ആരംഭിച്ചു.

തിങ്കളാഴ്ച (15/01/18) രാവിലെ പ്രാദേശികസമയം 8.55 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.25ന്, അല്‍ ഇത്താലിയയായുടെ ബോയിംഗ് 777 വ്യോമയാനം പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട്, വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററോളം അകലെ, റോമാനഗരത്തിനു പുറത്ത്, ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന “ലെയൊണാര്‍ദൊ ദ വിഞ്ചി” അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് ചിലിയുടെ തലസ്ഥാനമായ സന്ധ്യാഗൊയിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

നിശ്ചിതസമയത്തെക്കാള്‍ 25 മിനിറ്റു താമസിച്ചാണ് വിമാനം പുറപ്പെട്ടത്.

റോമിലെ രാജ്യാന്തരവിമാനത്താവളം സ്ഥിതിചെയ്യുന്ന ഫ്യുമിച്ചിനൊ “പോര്‍ത്തൊ   സാന്ത റുഫീന” രൂപതയുടെ ഭരണസീമയിലുള്‍പ്പെടുന്നതിനാല്‍ പ്രസ്തുതരൂപതയുടെ അദ്ധ്യക്ഷന്‍ ജീനൊ റെയാലിയുള്‍പ്പടെയുള്ള സഭാപ്രതിനിധികള്‍ പാപ്പായെ യാത്രയ്ക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

തെക്കെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരനാടുകളായ ചിലിയും, പെറുവുമാണ് ഈ മാസം 15 മുതല്‍ 22 വരെ (15-22/01/18) നീളുന്ന ഈ ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.

സമയത്തില്‍ ഇന്ത്യയെക്കാള്‍ ചിലി 8 മണിക്കൂറും 30 മിനിറ്റും പെറു 10 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്.

റോമിലെയും സന്ധ്യാഗൊയിലെയും വിമാനത്താവളങ്ങള്‍ തമ്മിലുള്ള വ്യോമദൂരം 12504 കിലോമീറ്ററാണ്. യാത്രാസമയം 15 മണിക്കൂറും 40 മിനിറ്റും.

“എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” എന്നതാണ് പാപ്പായുടെ ചിലി സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം.

പതിനഞ്ചാം തിയതിമുതല്‍ 18 വരെ ചിലിയില്‍ തങ്ങുന്ന പാപ്പായുടെ അന്നാട്ടിലെ സന്ദര്‍ശന വേദികള്‍ സന്ധ്യാഗൊ, തെമൂക്കൊ, ഇക്കീക്കെ എന്നീ പട്ടണങ്ങളാണ്.

പതിനെട്ടാം തിയതി പെറുവിലേക്കു വിമാനം കയറുന്ന പാപ്പാ അന്നാട്ടില്‍ അന്നുതന്നെ എത്തിച്ചേരുകയും ഇരുപത്തിയൊന്നാം തിയതിവരെ അവിടെ തങ്ങുകയും ചെയ്യും. ലീമ, പുവെര്‍ത്തൊ മല്‍ദൊണാദൊ, ത്രുഹീല്യൊ എന്നിവിടങ്ങളാണ് പെറുവില്‍ പാപ്പായുടെ സന്ദര്‍ശനവേദികള്‍.

ഇരുപത്തിയൊന്നിന് വൈകുന്നേരം അന്നാട്ടില്‍ നിന്ന് റോമിലേക്കു വിമാനം കയറുന്ന പാപ്പാ ഇരുപത്തിരണ്ടിന് വത്തിക്കാനില്‍ എത്തിച്ചേരും.

പെറുവിലെ പാപ്പാസന്ദര്‍ശനത്തിന്‍റെ ആദര്‍ശ പ്രമേയം “പ്രത്യാശയാല്‍ ഐക്യപ്പെട്ട്” എന്നതാണ്.








All the contents on this site are copyrighted ©.