2018-01-10 08:59:00

''ഞാന്‍ സുവിശേഷാനന്ദത്തിന്‍റെ തീര്‍ഥാടകന്‍'': പാപ്പായുടെ വീഡിയോസന്ദേശം


തെക്കേഅമേരിക്കന്‍ രാജ്യങ്ങളായ ചിലി, പെറു എന്നീ രാജ്യങ്ങളിലേയ്ക്ക് 2018 ജനുവരി 15-21 തീയതികളില്‍, ഫ്രാന്‍സീസ് പാപ്പാ നടത്തുന്ന 22-ാമത് അപ്പസ്തോലികപര്യടനത്തിനൊരുക്കമായി സ്പാനിഷ് ഭാഷയില്‍ നല്‍കിയ വീഡിയോ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു:  

പെറുവിലെയും ചിലിയിലെയും സഹോദരീസഹോദരന്മാരെ,

ഈ നാടുകളിലേയ്ക്കുള്ള എന്‍റെ സന്ദര്‍ശനം അടുത്തുവരുമ്പോള്‍, നിങ്ങളെ ഏറ്റംവാത്സല്യത്തോടെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.  നിങ്ങളുടെയടുത്തേയ്ക്ക് സുവിശേഷാനന്ദത്തിന്‍റെ ഒരു തീര്‍ഥാടകനായി, കര്‍ത്താവിന്‍റെ സമാധാനം എല്ലാവരുമായി പങ്കുവയ്ക്കുന്നതിനായി, നിങ്ങള്‍ അതേ പ്രത്യാശയിലാണെന്നു സ്ഥിരീകരിക്കുന്നതിനായി ഞാന്‍ വരികയാണ്.  എല്ലാവരുടെയിടയിലും സമാധാനവും പ്രത്യാശയും പങ്കുവയ്ക്കപ്പെടട്ടെ!

നിങ്ങളുമായി കൂടിക്കാണുന്നതിന്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കുന്നതിന്, നിങ്ങളുടെ വദനങ്ങളും ശക്തിയും ദര്‍ശിക്കുന്നതിന്, നാമൊരുമിച്ച്, ദൈവത്തിന്‍റെ സാന്നിധ്യം, നമ്മെ പുല്‍കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന അവിടുത്തെ, വാത്സല്യവും കാരുണ്യവും അനുഭവിക്കുന്നതിന്, ഞാന്‍ ആഗ്രഹിക്കുന്നു.

പ്രതിബദ്ധതയോടും സമര്‍പ്പണത്തോടും കൂടി നെയ്തെടുത്ത നിങ്ങളുടെ രാജ്യങ്ങളുടെ ചരി ത്രം എനിക്ക് അറിയാം.  ദൈവത്തോടും ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടുമുള്ള വിശ്വാസത്തിനും സ്നേഹത്തിനും, പ്രത്യേകിച്ച് സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരോടുള്ള നിങ്ങളുടെ പ്രത്യേക സ്നേഹത്തിനും നിങ്ങളോടു ചേര്‍ന്നു ദൈവത്തോടു നന്ദി പറയാന്‍ എനിക്കാഗ്രഹമുണ്ട്.

എന്നത്തെയും മാലിന്യം കുന്നുകൂട്ടുന്ന  സംസ്ക്കാരം ഇന്നു നമ്മെ കൂടുതല്‍ കൂടുതല്‍ വേട്ടയാടുകയാണ്.  നിങ്ങളുടെ സന്തോഷ സങ്കടങ്ങളും, പ്രയാസങ്ങളും പ്രതീക്ഷകളും പങ്കുവച്ചുകൊണ്ട്, നിങ്ങളോടു പറയാന്‍ ഞാനാഗ്രഹിക്കുന്നത്, നിങ്ങള്‍ തനിയെ അല്ല എന്നാണ്.  നിങ്ങളുടെ പാപ്പാ നിങ്ങളോടൊത്തുണ്ട്, മുഴുവന്‍ സഭയും നിങ്ങളെ സ്വാഗതം ചെയ്തുകൊണ്ട്, നിങ്ങളെ നോക്കുകയാണ്.

നിങ്ങളോടൊത്ത്, ദൈവത്തില്‍ നിന്നു വരുന്ന സമാധാനം അനുഭവിക്കുന്നതിനാഗ്രഹിക്കുന്നു. അതേറെ ആവശ്യമാണ്.  അവിടുത്തേയ്ക്കുമാത്രമേ ആ സമാധാനം തരാന്‍ കഴിയൂ.  ക്രിസ്തു നമുക്ക്, നമുക്കെല്ലാവര്‍ക്കുമായി നല്‍കിയിരിക്കുന്ന കൃപയാണത്.  അതാണ് നമ്മുടെ സഹവാസത്തിന്‍റെയും സമൂഹത്തിന്‍റെയും അടിസ്ഥാനമായിരിക്കുന്നത്.  നീതിയില്‍ അടിസ്ഥാനമിട്ട സമാധാനം, കൂട്ടായ്മയു ടെയും സ്വരച്ചേര്‍ച്ചയുടെയും നിമിഷങ്ങളെ കണ്ടുമുട്ടാന്‍ അനുവദിക്കുന്നു.  ഇത് നിരന്തരമായി നാം കര്‍ത്താവിനോടു ചോദിക്കണം, അത് അവിടുന്നു നമുക്കു നല്‍കും. ഈ സമാധാനം, ഉത്ഥിതനായവന്‍ നമുക്കു കൊണ്ടുവന്നിരിക്കുന്ന ഈ ആനന്ദം, നാമവിടുത്തെ ദൗത്യവാഹകരായിരിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നതും, വിശ്വാസദാനമായി, ഒരേ വിശ്വാസം ആചരിക്കുകയും നല്‍കുകയും ചെയ്തു കൊണ്ട് ഐക്യം പങ്കുവയ്ക്കപ്പെട്ട് കണ്ടുമുട്ടുന്നതിലേയ്ക്ക് നയിക്കുന്നതുമാണ്.

ഉത്ഥിതനായ ക്രിസ്തുവുമായുളള കണ്ടുമുട്ടല്‍ നമ്മില്‍ പ്രത്യാശയെ സ്ഥിരപ്പെടുത്തും.  നാം ഈലോക കാര്യങ്ങളില്‍ നങ്കൂരമിടപ്പെട്ട് വസിക്കേണ്ടവരല്ല.  നമ്മുടെ നോട്ടം, ഇതിനെ മറികടന്നുപോകേണ്ടതാണ്. നമ്മുടെ കഷ്ടതകളില്‍ നമ്മെ സുഖപ്പെടുത്തുന്ന അവിടുത്തെ കരുണയില്‍ നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിക്കാം. എഴുന്നേറ്റു മുന്നോട്ടു നീങ്ങാന്‍ നമുക്ക് ഉത്തേജനം തരുന്നത് അവിടുന്നു മാത്രമാണ്.  ദൈവത്തിനു നമ്മോടുള്ള അടുപ്പം നമ്മുടെ കരങ്ങള്‍ക്ക് സ്പര്‍ശനീയമാകട്ടെ; നമ്മുടെ ചുറ്റുമുള്ളവരോടൊത്ത്, സൗഹൃദത്തോടും സാഹോദര്യത്തോടുംകൂടിയ ഉറച്ച കാല്‍വയ്പുകളോടെ നീങ്ങുന്ന സജീവസമൂഹമായിത്തീരുന്നതിനിടയാക്കട്ടെ! ഒരേ വിശ്വാസത്തിലും പ്രത്യാശയിലും നമ്മെ സ്ഥിരപ്പെടുത്താന്‍ മറ്റുള്ളവരെ കണ്ടുമുട്ടുന്നതിനു ഇറങ്ങുന്ന സഹോദരങ്ങളാണ് നാം.

നമ്മുടെ ഹൃദയങ്ങളില്‍ നാം കൊണ്ടുവരുന്ന എല്ലാ നിയോഗങ്ങളും നല്ല അമ്മയെന്നപോലെ, അവയെ സ്വീകരിച്ച് അവിടുത്തെ പുത്രന്‍റെ വഴി നമ്മെ പഠിപ്പിക്കുന്നതിന്, എന്‍റെ ഈ അപ്പസ്തോലിക സന്ദര്‍ശനം അമേരിക്കയുടെ മാതാവായ, പരിശുദ്ധകന്യകയുടെ, കരങ്ങളില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു.

എത്രയും വേഗം നിങ്ങളെ കാണാന്‍ ഇടയാകട്ടെ! എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ! എത്രയും വേഗം നിങ്ങളെ കാണാന്‍ ഇടയാകട്ടെ! 








All the contents on this site are copyrighted ©.