2018-01-10 17:35:00

തദ്ദേശ ജനതകളോടുള്ള വാത്സല്യമായി 22-Ɔമത് പ്രേഷിതയാത്ര!


15 ജനുവരി മുതല്‍ 18 ജനുവരി വരെ ചിലിയിലും
18 ജനുവരി മുതല്‍ 21 ജനുവരി വരെ പെറുവിലും.

22-Ɔമത് രാജ്യാന്തര പര്യടനം തദ്ദേശ ജനതകള്‍ക്കായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ വലിയ ഹൃദയമാണ് പ്രകടമാക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ജനുവരി 15-മുതല്‍ 18-വരെ തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലും, 18-മുതല്‍ 21-വരെ പെറുവിലും രണ്ടു ഘട്ടങ്ങളായിട്ടാണ് ഈ സവിശേഷമായ പര്യടനം. ഓരോ ദിവസവും നിറ‍ഞ്ഞുനില്ക്കുന്നതാണ് പരിപാടികളെങ്കിലും, രണ്ടു രാജ്യങ്ങളിലും അരങ്ങേറുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടി അവിടങ്ങളിലെ തദ്ദേശ ജനതകളുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും സമൂഹബലിയര്‍പ്പണവും അവര്‍ക്കൊപ്പമുള്ള സ്നേഹവിരുന്നുമാണ്.

2019-ല്‍ വത്തിക്കാനില്‍ സമ്മേളിക്കാന്‍ പദ്ധതിയൊരുക്കുന്ന തദ്ദേശജനതകളുടെ ജീവനെയും സംസ്ക്കാരത്തെയും കേന്ദ്രീകരിച്ച പ്രത്യേക സിനഡുസമ്മേളനത്തിന് നാന്നിയാകും  പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനമെന്ന് ഗ്രെഗ് ബേര്‍ക്ക് റോമില്‍ ഇറക്കിയ പ്രസ്താവയില്‍ നിരീക്ഷിച്ചു. സിനഡു സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ലോറെന്‍സോ ബാള്‍ദിസ്സേരി ഈ  അപ്പസ്തോലിക യാത്രയില്‍ ഔദ്യോഗികമായി ഭാഗഭാക്കാകുന്നതും ലോകത്തെ തദ്ദേശീയ ജനതകള്‍ക്കായി സഭ ഹൃദയം തുറക്കുന്നതിന്‍റെ അടയാളമാണെന്ന് ഗ്രെഗ് ബേര്‍ക്ക് അഭിപ്രായപ്പെട്ടു.                                               








All the contents on this site are copyrighted ©.