2017-12-27 17:57:00

പാപ്പായുടെ വസതിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ ക്രിബ്ബ്


സാന്താ മാര്‍ത്തയിലെ ക്രിബ്ബിനെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രം L’Osservaore Romano : 

വത്തിക്കാന്‍,  27 ഡിസംബര്‍ 2017.
പേപ്പല്‍ വസതി, സാന്താ മാ൪ത്തയിലെ ഈ വ൪ഷത്തെ ക്രിബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദമായിട്ടാണ് സംവിധാനംചെയ്യപ്പെട്ടത്. ഡിസംബര്‍ 27-തിയതി വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തു.

മനുഷ്യനായി അവതരിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ഭൂമിയും അതിന്‍റെ പ്രകൃതിയുമാണ്.  ഈ സന്ദേശം സ്ഫുരിക്കത്തക്കവിധത്തില്‍ ഈശോയുടെ പിറവി ഒരു ഗുഹയ്ക്കുളളിലെ പുല്‍ക്കൂട്ടിലാണ് ആവിഷ്കരിക്കപ്പെട്ടത്. ഇറ്റലിയിലെ ലാസിയോ പ്രവിശ്യയില്‍ ധാരാളമുള്ള മലയിടുക്കുകളിലെ സവിശേഷമായ പാറക്കല്ലുകള്‍ കൊണ്ടാണ് ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്. ഗുഹയ്ക്കുളളില്‍ മാതാവിന്‍റെയും യൗസേപ്പിതാവിന്‍റെയും മദ്ധ്യേ ഉണ്ണി  ഒരു പുല്‍ത്തൊട്ടിയില്‍ കിടക്കുന്നു. ഉണ്ണിക്കു ചുറ്റും എത്തിനില്ക്കുന്ന കന്നുകാലികളും ആരാധിക്കുന്ന മാലാഖമാരും സാന്താ മാര്‍ത്തയിലെ പുല്‍ക്കൂടിന് പാരിസ്ഥിതികമായ മാറ്റുകൂട്ടുന്നു.   ഗുഹയുടെ വലത്തുവശത്തു എരിഞ്ഞു നില്ക്കുന്ന തീക്കൂട്ടും, സമീപത്തേയ്ക്ക് ആടുകളുമായെത്തുന്ന ഇടയന്മാരും, സംഗീതോപകരണങ്ങള്‍ മീട്ടിനില്ക്കുന്ന ഇടയച്ചെറുക്കന്മാരുമെല്ലാം മാനവകുലത്തെ രക്ഷിക്കാ൯ ദൈവം ഈ ഭൂമിയില്‍ ഒരു മാനുഷികപരിവേഷം തന്നെ അണിയിച്ചുവെന്ന സത്യം വിളിചോതുന്നു.

പാഴ് വസ്തുക്കളില്‍നിന്ന് പുനരുത്പാദനംചെയ്ത പദാര്‍ത്ഥങ്ങള്‍കൊണ്ടാണ് ക്രിബ്ബ് നി൪മ്മിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരോടും പ്രകൃതിയോടുമുളള വാത്സല്യാതിരേകമാണ്  ദൈവികത നമ്മുടെമദ്ധ്യേ അവതരിക്കാന്‍ ഇടയായതെന്നാണ് ഇതിന് അര്‍ത്ഥം. എന്നാല്‍ അനീതിയും അഴിമതിയും, അക്രമവും യുദ്ധവും കലാപങ്ങളും ദൈവം നമുക്കായി തന്ന പൊതുഭവനമായ ഭൂമിയെ അനുദിനം നശിപ്പിക്കുകയാണ്, എന്ന സന്ദേശം നല്കുന്നു.

പരിസ്ഥിതി സൗഹാര്‍ദ്ദതയുളളഈ ഈ ക്രിബ്ബ് സാന്താ മാ൪ത്തയില്‍ ഈ വ൪ഷം സംവിധാനംചെയ്തത് വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജോലിക്കാരായ കലാകാരന്മാരാണ്.  








All the contents on this site are copyrighted ©.