2017-12-22 07:16:00

ദൈവികപദ്ധതി ഹൃദയങ്ങളില്‍ സാക്ഷാത്ക്കരിക്കുക-പാത്രിയാര്‍ക്കീസ്


“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” എന്ന പേരിലുള്ള സ്വര്‍ഗ്ഗീയ പദ്ധതിയ്ക്കു മാത്രമെ ലോകത്തില്‍ സമാധാനം കൊണ്ടുവരാനും ഭയത്തെയും ഉല്‍ക്കണ്ഠകളെയും ദൂരീകരിക്കാനും സാധിക്കുകയുള്ളുവെന്ന് ഇറാക്കിലെ കല്‍ദായകത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.

ഇക്കൊല്ലത്തെ തിരുപ്പിറിവിത്തിരുന്നാളിനോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ്  അദ്ദേഹം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ബത്ലഹേമില്‍ ലോകരക്ഷകനായ യേശു പിറന്ന രാത്രിയില്‍ ആട്ടിടയരെ ഈ തിരുപ്പിറവിയറിയിച്ച ദൈവദൂതനോടൊപ്പം  പ്രത്യക്ഷപ്പെട്ട മാലാഖവൃന്ദം ആലപിച്ച ഈ ഗീതം അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

യേശു കൊണ്ടുവന്ന ഈ യഥാര്‍ത്ഥ ദീര്‍ഘകാല പദ്ധതി നാമെല്ലാവരുടെയും ഹൃദയങ്ങളില്‍ പൂര്‍ത്തിയാക്കപ്പെട്ടെങ്കില്‍ മാത്രമെ ലോകത്തില്‍ സമാധാനം പ്രബലപ്പെടുകയുള്ളുവെന്നും പാത്രിയാര്‍ക്കീസ് സാക്കൊ വിശദീകരിക്കുന്നു.

ഭീകരപ്രവര്‍ത്തനം, യുദ്ധങ്ങള്‍, സാമ്പത്തിക പതനം മാരകമായ ആയുധപ്പന്തയം എന്നിവ കാരണമായിരിക്കുന്ന ഭയത്തെയും ആശങ്കകളെയും നീക്കാമെന്ന പ്രത്യാശയ്ക്ക് നിദാനം ഈ സ്വര്‍ഗ്ഗീയ പദ്ധതിയാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.        

ഇറാക്കിലെ സഭയുടെ ദൗത്യത്തെക്കുറിച്ചു സൂചിപ്പിക്കുന്ന പാത്രിയാര്‍ക്കീസ് സാക്കൊ ക്രൈസ്തവ ഇസ്ലാം സംഭാഷണത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടുകയും ഇരുഭാഗത്തുമുള്ള സത്യം മനസ്സിലാക്കാന്‍ കഴിയുന്നതിന് സത്യസന്ധമായരിക്കണം ഈ സംഭാഷണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഏഴു പതിറ്റാണ്ടിലേറെയായി അനീതിക്കിരകളായിരിക്കുന്ന പലസ്തീന്‍ ജനനതയോ‌ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അദ്ദേഹം ക്രൈസ്തവരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.