2017-12-21 13:02:00

ആനന്ദം സ്ഫുരിക്കുന്ന വദനത്തിനുടമകളാകുക-പാപ്പായുടെ വചനസമീക്ഷ


ക്രിസ്തീയ ജീവിതം ദോഷൈകദര്‍ശനത്തിന്‍റെതല്ല പ്രത്യുത ആനന്ദത്തിന്‍റെതാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാ‌ഴാഴ്ച (21/12/17) ഉഷകാല ദിവ്യപൂജാവേളയില്‍ ദൈവവചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിക്കുകയും ക്രൈസ്തവരെ വിമര്‍ശിക്കുകയും ചെയ്തിരുന്ന ഒരു തത്വചിന്തകന്‍ താന്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നതിന്, രക്ഷകനില്‍ വിശ്വസിക്കുന്നതിന് വച്ച ഉപാധി പാപ്പാ ഈ സുവിശേഷപ്രഭാഷണ വേളയില്‍ അനുസ്മരിച്ചു.

തങ്ങള്‍ക്ക് ഒരു രക്ഷകനുണ്ടെന്നു അവകാശപ്പെടുന്ന ക്രൈസ്തവരുടെ വദനങ്ങള്‍ വിണ്ടെടുക്കപ്പെട്ടവരുടെതു പോലെ, വിണ്ടെടുക്കപ്പെട്ടതിലുള്ള ആനന്ദം തെളിഞ്ഞു നില്ക്കുന്നതായി കാണപ്പെടുമ്പോള്‍ താന്‍ രക്ഷകനില്‍ വിശ്വസിക്കാമെന്ന് ആ തത്വചിന്തകന്‍ പറഞ്ഞത് പാപ്പാ ഉദ്ധരിച്ചു.

ആകയാല്‍ വീണ്ടെടുക്കപ്പെട്ടവരാണ്, മാപ്പുലഭിച്ചവരാണ് എന്ന ബോധ്യമാണ് ക്രൈസ്തവരുടെ ആനന്ദത്തിന് നിദാനമെന്നും ഈ ബോധ്യത്തിന്‍റെ അഭാവമാണ് ദോഷചിന്തയ്ക്ക് കാരണമെന്നും പാപ്പാ വിശദീകരിച്ചു.

താന്‍ ദൈവപുത്രന്‍റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടരിക്കുന്നുവെന്ന സദ്വാര്‍ത്തയറിയഞ്ഞ, ഗര്‍ഭിണിയായ മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണാന്‍ ആനന്ദത്തോടെ വേഗത്തില്‍ പുറപ്പെടുന്ന സുവിശേഷസംഭവം അനുസ്മരിച്ച പാപ്പാ പരിശുദ്ധാരൂപി എന്നും വേഗതയില്‍ നീങ്ങുന്നുവെന്നും മുന്നേറുന്നതിന് നമുക്കു പ്രചോദനമേകുന്നുവെന്നും ഉദ്ബോധിപ്പിച്ചു.  








All the contents on this site are copyrighted ©.