2017-12-06 18:07:00

വത്തിക്കാനിലെ ക്രിസ്തുമസ്സ് ഒരുക്കങ്ങള്‍!


പുല്‍ക്കൂടും ക്രിസ്തുമസ് മരവും - ഡിസംബര്‍  7-Ɔ൦ തിയതി ഉത്ഘാടനം.

തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഡിസംബര്‍  7-Ɔ൦ തിയതി വ്യാഴാഴ്ച തുറക്കുന്ന ക്രിബ്ബ്, ക്രിസ്തുമസ്മരം എന്നിവയോടെയാണ് ക്രിസ്തുമസ്സിന്‍റെ ബാഹ്യമായ ഒരുക്കങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമാകുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.30-ന് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷയെ തുടര്‍ന്ന് പുല്‍ക്കൂട്ടിലെ ദീപം തെളിയിക്കുന്നതോടെ 2017-ലെ വത്തിക്കാന്‍ ചത്വരത്തിലെ അതിവിശിഷ്ടമായ ക്രിബ്ബ് ഉദ്ഘാടനംചെയ്യപ്പെടും.

പുല്‍ക്കൂടിന്‍റെ പ്രായോജകര്‍ പാപ്പായെ കാണും 
ഉദ്ഘാടനച്ചടങ്ങിനുമുന്‍പ് ക്രിബ്ബിന്‍റെ പ്രായോജകരും സംവിധായകരുമായ തെക്കെ ഇറ്റലിയിലെ കമ്പാഞ്ഞാ പ്രവിശ്യയിലെ കലാകാരന്മാരും സാമൂഹിക പ്രതിനിധികളും, ക്രിസ്തുമസ് മരത്തിന്‍റെ ദാതാക്കളായ പോളണ്ടിലെ എല്‍ക്ക് രൂപദ്ധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള സംഘവും, പിന്നെ ക്രിസ്തുമസ്സ മരത്തിലെ‍  ആലങ്കാരത്തൂക്കങ്ങള്‍ തയ്യാറാക്കിയ വത്തിക്കാന്‍റെ ഉണ്ണീശോയുടെ നാമത്തിലുള്ള ആശുപത്രിയിലെ (Hospitale Gesu’ Bambino) ക്യാന്‍സര്‍ രോഗികളായ കുട്ടികളും അവരുടെ മാതാപിതാക്കളും പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തും.

ചത്വരത്തിലെ പുല്‍ക്കൂട്
തെക്കെ ഇറ്റലിയിലെ കമ്പാഞ്ഞ പ്രവിശ്യയില്‍ മോന്തെവേര്‍ജിനേയിലെ പുരാതന ബന്ഡിക്ടൈന്‍ ആശ്രമത്തിലുള്ള അന്തേവാസികളും (Abbey of Montevergine) സ്ഥലത്തെ ജനങ്ങളും സംയുക്തമായി ഒരുക്കി പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചതാണ് വത്തിക്കാനിലെ വിശാലമായ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രിബ്ബ്. 18-Ɔ൦ നൂറ്റാണ്ടില്‍ നേപ്പിള്‍സില്‍ നിലനിന്ന വാസ്തുശൈലിയും വസ്ത്രവിതാന രീതികളും പുല്‍ക്കൂടിനെ തെക്കന്‍ ഇറ്റലിയുടെ സംസ്ക്കാരത്തനിമയിലും ചരിത്രപൈതൃകത്തിലും (Neopolitan Style = Style of Naples) അണിയിച്ചൊരുക്കും. പുല്‍ക്കൂടിനെ ചുറ്റി, കാരുണ്യത്തിന്‍റെ വിവിധ രംഗങ്ങളും ഈ വര്‍ഷത്തെ പ്രത്യേകതയായിരിക്കും.

ക്രിസ്തുമസ്മരം
വത്തിക്കാനിലെ ക്രിസ്തുമസ് മരം വടക്കു-കിഴക്കന്‍ പോളണ്ടിലെ എല്‍ക്ക് രൂപതയില്‍നിന്നുമാണ്. അവിടത്തെ പൈന്‍ മലയില്‍ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഇടിവെട്ടിനെയും തീപിടുത്തത്തെയും അതിജീവിച്ച മനോഹരമായ ഒരു ഫീര്‍ മരമാണ് (സൂചിയിലമരം) വത്തിക്കാനിലെത്തിയ “ക്രിസ്തുമസ്ട്രീ” ജീവകലയുള്ള ക്രിബ്ബിനോ‌‌ടുചേര്‍ന്ന് ചത്വരത്തിന്‍റെ മദ്ധ്യത്തില്‍ നില്ക്കുന്ന ചുവന്ന സൂചിയില മരത്തിന് (Red Fir) 90 അടിയില്‍ അധികം ഉയരമുണ്ട്. 2000-ല്‍പ്പരം കി.മീ. ദൂരം റോഡുമാര്‍ഗ്ഗം സഞ്ചരിച്ചാണ് പോളണ്ടില്‍നിന്നും നവംബര്‍ 23-ന് മരം വത്തിക്കാനില്‍ എത്തിയത്.

ചത്വരത്തിന്‍റെ മദ്ധ്യത്തില്‍ ചരിത്രസ്മരണകളുയര്‍ത്തി നില്ക്കുന്ന ‘ഒറ്റക്കല്‍ സ്തംഭ’ത്തോടു  (Obelisk) ചേര്‍ന്നു സംവിധാനംചെയ്തിരിക്കുന്ന തിരുപ്പിറവിക്കാഴ്ചകളും, പോളണ്ടില്‍നിന്നും എത്തിയ ക്രിസ്തുമസ്മരവും 2018 ജനുവരി 7-Ɔ൦ തിയതി ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍വരെ ഉണ്ടായിരിക്കും. 








All the contents on this site are copyrighted ©.