2017-12-01 10:42:00

പരിസ്ഥിതി സംരക്ഷണം അനുപേക്ഷണീയം


പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചുള്ള പഠനശിബിരത്തിന് നല്കിയ സന്ദേശം...

കരീബിയന്‍ നാടായ കോസ്തറിക്കയിലെ സാന്‍ ഹൊസെ കത്തോലിക്കാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പഠനശിബിരത്തിന് വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 25-ന് അയച്ച വീഡിയോ സന്ദേശത്തിലെ ചില ചിന്തകള്‍ താഴെ ചേര്‍ക്കുന്നു. അങ്ങേയ്ക്കു സ്തുതി! - ‘Laudato Si’ എന്ന സഭാപ്രബോധനത്തെ ആധാരമാക്കിയാണ് എല്ലാ കരീബിയന്‍ യൂണിവേഴ്സിറ്റികള്‍ക്കും വേണ്ടിയുള്ള പഠനശിബിരം സാന്‍ ഹൊസ്സെയില്‍ നവംബര്‍ 29-Ɔ൦ തിയതി ബുധനാഴ്ച സംഗമിച്ചു.

പ്രകൃതിയും അതിലെ മനോഹരമായ നന്മയയം ദൈവം തരുന്നതാണ്. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടത് ഇന്നിന്‍റെയും ഭാവിയുടെയും തലമുറകള്‍ക്ക് ഒരുപോലെ അനിവാര്യമാണ്. മനുഷ്യര്‍ പരിസ്ഥിതിയില്‍ വരുത്തിവയ്ക്കുന്ന വിനാശങ്ങള്‍ സമൂഹിക ജീവിതത്തില്‍ നാടകീയമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ കാലികമായ ആഗോള പ്രതിസന്ധിയുടെ കാരണങ്ങളെയും ഭവിഷത്തുകളെയും കുറിച്ച് വിശാലവും, എന്നാല്‍ വ്യക്തവുമായ ധാരണ നമുക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ശാസ്ത്രജ്ഞന്മാരും, സാമൂഹിക സേവകരും, സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആത്മീയനേതാക്കളും ധാര്‍മ്മികപ്രബോധകരും ഈ പരിശ്രമത്തില്‍ പങ്കുചേരേണ്ടതാണ്. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഭൂമിയോടും പരിസ്ഥിതിയോടുമുള്ള സമീപനത്തില്‍ നമ്മുടെ പെരുമാറ്റത്തിലും മനോഭാവത്തിലുമാണ് ആദ്യം മാറ്റംവരുത്തേണ്ടത്. സാങ്കേതിക പ്രതിവിധികള്‍ പ്രശ്നപരിഹാര മാര്‍ഗ്ഗമല്ല! മുന്‍പാപ്പാ ബെനഡിക്ടിന്‍റെ വാക്കുകളില്‍, മാനവികതയുടെ സമഗ്രപുരോഗതിക്ക് മാനവികമായ ഒരു പരിസ്ഥിതി സംരക്ഷണപരിപാടിയാണ് നമുക്ക് ആവശ്യം (Human ecology).  അത് പൊതുഭവനമായ ഭൂമിസംരക്ഷിക്കാനുള്ള വ്യക്തികളുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ സമര്‍പ്പണമാണ്. ഒപ്പം ദൈവം തന്നിട്ടുള്ള മനോഹരമായ പ്രകൃതിയുടെ ആദരപൂര്‍വ്വകമായ ഉപയോഗവുമാണ്! 








All the contents on this site are copyrighted ©.