2017-11-24 12:22:00

ദൈവനിഷേധം ഇന്നിന്‍റെയും അധിനിവേശമെന്ന് പാപ്പാ ഫ്രാന്‍സിസ്


സാന്താ മാര്‍ത്തിയിലെ  വചനധ്യാനം :

ദൈവനിഷേധം ഇന്നിന്‍റെയും സാംസ്ക്കാരികവും ആശയപരവുമായ അധിനിവേശമാണ്.  പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ ക്ലെമെന്‍റ് ഒന്നാമന്‍ പാപ്പായുടെ (എ.ഡി. 88-99)  അനുസ്മരണനാളിലെ വചന ചിന്തയാണിത്. പേപ്പല്‍ വസതി സന്താ മാര്‍ത്തയിലെ കപ്പേളയില്‍ നവംബര്‍ 23-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചത്. ഇസ്രായേലിന്‍റെ ചട്ടങ്ങളും, പൂര്‍വ്വീകര്‍ കൈമാറിയ പ്രമാണങ്ങളും അനുസരിച്ചു ജീവിച്ച മക്കബായര്‍ അനുഭവിക്കേണ്ടിവന്ന പീ‍ഡത്തിന്‍റെ കഥ വചനപ്രഭാഷണത്തിന് പാപ്പാ പശ്ചാത്തലമാക്കി.

ഇന്നും തുടരുന്ന ദൈവനിഷേധം
സ്വാതന്ത്ര്യത്തെ ഹനിക്കുക, ദൈവത്തെ നിഷേധിക്കുക. യുവജനങ്ങളെ മസ്തിഷ്ക്കക്ഷാളനംചെയ്യുക എന്നിങ്ങനെയുടെ പ്രവണതകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇന്നും നിലവിലുണ്ട്. മക്കബായരുടെ ഒന്നാം പുസ്തകം വിവരിക്കുന്ന തിന്മയുടെ ശക്തിയായ അന്തിയോക്കസ് എപ്പിഫാനസിന്‍റെ കാലത്തുണ്ടായ മതപീഡനത്തിന്‍റെ വെളിച്ചത്തിലാണ് പാപ്പാ ഇങ്ങനെ കാലികമായ തിന്മകള്‍ ചൂണ്ടിക്കാട്ടിയത് (1മക്കബായര്‍ 2, 15-29). യൂറോപ്പിലുണ്ടായ  സ്വേച്ഛാഭരണകൂടങ്ങളും ഇസ്രായേലിന്‍റെ കാലത്തേതുപോലുള്ള തിന്മയുടെ അധിനിവേശമാണ്.

വംശീയതയുടെയും മതവിദ്വേഷത്തിന്‍റെയും അജ്ഞേയതാവാദത്തിന്‍റെയും നിരീശ്വരത്വത്തിന്‍റെയും ചിന്തകള്‍ യുവമനസ്സുകളില്‍ ഇന്നും കുത്തിവയ്ക്കപ്പെടുന്നുണ്ട്. ചരിത്രം വളച്ചൊടിച്ചൊടിക്കപ്പെടുന്നുണ്ട്. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നശിപ്പിക്കുന്ന വിദ്യാഭ്യാസരീതി സമൂഹത്തെയും യുവതലമുറയെയും വഴിതെറ്റിക്കുന്നുണ്ട്. ദൈവത്തെ പാഠ്യപദ്ധതികളില്‍നിന്നും മായിച്ചുകളയാന്‍ ശ്രമിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍നിന്നും മതചിഹ്നങ്ങള്‍ പറിച്ചു മാറ്റപ്പെടുന്നുണ്ട്. ദൈവസ്നേഹത്തിനു പകരം ദൈവദൂഷണം പഠിപ്പിക്കുന്നുണ്ട്. ചരിത്രസത്യങ്ങള്‍ മറച്ചുവച്ചുവയ്ക്കുന്നു. നുണയും കടംകഥയുമായി പൈതൃകത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നു. നരവേട്ട നടത്തിയ സ്വേച്ഛാശക്തികളെ എതിര്‍ത്തവരെല്ലാം യൂറോപ്പിന്‍റെ ചരിത്രത്തിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ക്രൂരമായ പീഡനങ്ങള്‍ക്ക് അവര്‍ വിധേയരാക്കപ്പെട്ടിട്ടുണ്ട്. പാപ്പാ എണ്ണിപ്പറഞ്ഞു.

മക്കള്‍ക്ക് ധൈര്യമായ അമ്മയുടെ മാതൃക
എപ്പിഫാനസിന്‍റെ പീഡനങ്ങള്‍ക്കു മുന്‍പില്‍ ദൈവഭക്തനായ മത്തത്തിയാസിനെപ്പോലെ, ആ കുടുംബത്തിന്‍റെ അമ്മ, ദൈവത്തെ തള്ളിപ്പറയുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ഓര്‍പ്പിച്ച്, രക്തസാക്ഷ്യത്തിനായി വംശിയഭാഷയില്‍ മക്കളെ ഉപദേശിക്കുന്നു. ഇതുപോലെ ചിത്രത്തില്‍ ആത്മീയതയിലും നീതിനിഷ്ഠയിലും സമര്‍പ്പിതരായ സ്ത്രീകളും ദൈവജനത്തെ നയിച്ച പുണ്യവതികളുമുണ്ടെന്ന് വചനചിന്തയില്‍ പാപ്പാ അനുസ്മരിച്ചു. ദൈവത്തോടുള്ള പൂര്‍വ്വീകരുടെ വിശ്വസ്തതയും, നന്മയില്‍ അടിയുറച്ച ജീവിതവും, അവര്‍ സ്വീകരിച്ച രക്ഷണീയ നന്മകള്‍ക്ക് ദൈവത്തോടുള്ള നന്ദിയും ബോധ്യത്തോടെ അനുസ്മരിപ്പിച്ചുകൊണ്ട് അമ്മ മക്കള്‍ക്ക് ധൈര്യം പകര്‍ന്നു. പൗരുഷമായ ധീരതയും, ഒപ്പം സ്ത്രീത്വത്തിന്‍റെ ലോലതയും ഊഷ്മളതയും  ആ അമ്മയില്‍ തെളിഞ്ഞു കാണാം. ഒരു സാംസ്ക്കാരിക അധിനിവേശത്തിനും കീഴടക്കാനാവാത്ത വിധത്തിലാണ് നന്മയുടെ ദൈവികവഴികളും, പൈതൃകവും വിശ്വാസധീരതയും അമ്മ മക്കള്‍ക്ക് ഓതിക്കൊടുത്തത്. വിശ്വസ്തരും വിശ്വാസമുള്ളവരുമായ അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്കെന്നപോലെ സകലര്‍ക്കും പ്രചോദനമേകുന്നു. അവര്‍ ദൈവികവഴികളില്‍ നമ്മെ നയിക്കുന്നു! 








All the contents on this site are copyrighted ©.