2017-11-11 09:23:00

''നമുക്ക് ക്രിസ്തീയ സാമര്‍ഥ്യമാണാവശ്യം'': ഫ്രാന്‍സീസ് പാപ്പാ


നവംബര്‍ പത്താം തീയതി, വെള്ളിയാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലി മധ്യേ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗത്തെ വ്യാഖ്യാനിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

ലൂക്കായുടെ സുവിശേഷം പതിനാറാമധ്യായം വിവരിക്കുന്ന അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചു ള്ള ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ''തന്‍റേതല്ലാത്ത വസ്തുവകകള്‍കൊണ്ട്, മറ്റുള്ളവര്‍ക്കു നന്മ കൈവരുത്തുന്നവരുണ്ട്.  ഇത് അഴിമതിയുടെ ഒരു ചങ്ങല തീര്‍ക്കുകയാണ്.  അവര്‍ പ്രകാശത്തിന്‍റെ മക്കളല്ല, മറിച്ച് ഈ ലോകത്തിന്‍റെ മക്കളാണ്... ഇത്തരത്തിലുള്ള അഴിമതികളെ വിജയിക്കണമെങ്കില്‍ മൂന്നു മനോഭാവങ്ങളാവശ്യമാണ്'', പാപ്പാ ചൂണ്ടിക്കാണിച്ചു.  ''ആരോഗ്യകരമായ ഒരു അവിശ്വാസം നമുക്കാവശ്യമാണ്... രണ്ടാമതായി, ഏതൊരു കാര്യം ചെയ്യുന്നതിനുമുമ്പും ഒരു ആലോചനയും പരിചിന്തനവും ഉണ്ടായിരിക്കണം.  ചില ബാങ്കുകള്‍ നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടിയായി പലിശ തരാമെന്നു പറയുന്ന വേളയില്‍ ഈ ആലോചന ആവശ്യമാണ്. അങ്ങനെ ചെയ്താല്‍, നമുക്കു നമ്മുടെ ബലഹീനതയെക്കുറിച്ച് നന്നായറിയുന്ന സാത്താന്‍റെ പ്രലോഭനത്തില്‍ നിന്നു രക്ഷപ്പെടാനാവും.  അവസാനമായി, നാം എപ്പോഴും പ്രാര്‍ഥിക്കുന്നവരാകണം...

...ക്രിസ്തീയമായ സാമര്‍ഥ്യമാണ് നമുക്കാവശ്യം... ആ കൃപ നമുക്കു ലഭിക്കുന്നതിനായി നമുക്കിന്നു പ്രാര്‍ഥിക്കാം.  ക്രൈസ്തവരെന്ന നിലയില്‍ നമുക്ക് നമ്മുടെ ഉള്ളില്‍ ഒരു നിക്ഷേപമുണ്ട്.  അത് പരിശുദ്ധാത്മാവാണ്.... ആത്മാവിന്‍റെ സാന്നിധ്യം നമുക്കു നഷ്ടപ്പെടാതിരിക്കട്ടെ...''  അഴിമതി നടത്തുന്നവര്‍ക്കുവേണ്ടി, അവര്‍ തങ്ങളെത്തന്നെ തടവിലാക്കുന്ന ആ തിന്മയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി പ്രാര്‍ഥിക്കുവാനുള്ള ആഹ്വാനമേകിയാണ് മാര്‍പ്പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്. 








All the contents on this site are copyrighted ©.