2017-11-03 09:47:00

രോഹിംഗ്യ പ്രതിസന്ധിയിലും പാപ്പാ ഫ്രാന്‍സിസ് മ്യാന്മറിലെത്തും


രോഹിംഗ്യ അഭയാര്‍ത്ഥികളെ തുണയ്ക്കണമെന്ന് മെത്രാന്‍ സംഘം :

ഉപരോധം ഒഴിവാക്കണമെന്ന്, മ്യാന്മറിലെ (ബര്‍മ്മയിലെ) ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി പിയേ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് അലക്സാണ്ടര്‍ പ്യോണെ ചോ പ്രസ്താവനയിലൂടെ അയല്‍രാഷ്ട്രങ്ങളോടും സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു.

ബര്‍മ്മീസ് ജനത നേരിടുന്ന വംശീയവും രാഷ്ട്രീയവുമായ അഭ്യന്തര പ്രതിസന്ധിയെ ഉപരോധംകൊണ്ടല്ല നേരിടേണ്ടത്, മാനുഷികമായ സഹാനുഭാവവും പിന്‍തുണയും കൊണ്ടാണെന്ന് ന്യൂനപക്ഷമായ ക്രൈസ്തവരുടെ പേരില്‍ ഒക്ടോബര്‍ 30-ന് ഇറക്കിയ പ്രസ്താവനയിലൂടെ അയല്‍രാഷ്ട്രങ്ങളോട് ദേശീയ സഭയുടെ പേരില്‍ അഭ്യര്‍ത്ഥിച്ചു. അമേരിക്ക മാത്രമല്ല, ചെറുരാജ്യമായ ബര്‍മ്മയുടെ ഏതു അയല്‍രാജ്യവും എടുക്കുന്ന ഉപരോധത്തിന്‍റെ നയം മനുഷ്യത്വവിരുദ്ധവും ഫലശൂന്യമായ നീക്കവുമായിരിക്കുമെന്ന് മെത്രാന്മാരുടെ  പ്രസ്താവന ചൂണ്ടിക്കാട്ടി.  പശ്ചിമതീരത്തുള്ള രാക്കൈനിലെ ന്യൂനപക്ഷം മുസ്ലീംങ്ങള്‍ക്കെതിരായി ഭൂരിപക്ഷം ബുദ്ധമതക്കാര്‍ അനധികൃത സായുധസേനയുടെ പിന്‍ബലത്തോടെ അഴിച്ചുവിട്ട വര്‍ഗ്ഗീയ കലാപമാണ് ലക്ഷക്കണക്കിന് നിര്‍ദ്ദോഷികളെ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നതും, കൊടും പട്ടിണിയിലും മനുഷ്യത്വപരമല്ലാത്ത ചുറ്റുപാടുകളിലും എത്തിച്ചിരിക്കുന്നതെന്ന് ബിഷപ്പ് ചോ വെളിപ്പെടുത്തി.

സാമൂഹ്യപ്രതിസന്ധിയുടെ കലങ്ങി മറിഞ്ഞ അന്തരീക്ഷത്തിലും രോഹിംഗ്യ സമൂഹത്തിന്‍റെ പരിത്യക്താവസ്ഥയിലും  പാപ്പാ ഫ്രാന്‍സിസ് മ്യാന്മറും ബംഗ്ലാദേശും നവംബര്‍ 26-മുതല്‍ ഡിസംബര്‍ 2-വരെയുള്ള തിയതികളില്‍ സന്ദര്‍ശിക്കുമെന്ന്  ബിഷപ്പ് ചോ പ്രസ്താവനയില്‍ അറിയിച്ചു.

സൂചി സര്‍ക്കാരിന്‍റെ സമാധാനവഴികളെ പിന്‍തുണയ്ക്കുകയും, അഭയംതേടിയെത്തുന്നവരെ മാനുഷികമായി പിന്‍താങ്ങുകയുമാണ് അടിയന്തിരമായ ആവശ്യമെന്ന് ബിഷപ്പ് ചോ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.  6 ലക്ഷത്തോളം പാവപ്പെട്ട മുസ്ലീംങ്ങളാണ് രാക്കൈന്‍ പ്രദേശത്തെ അഭ്യന്തരകലാപത്തില്‍ ബര്‍മ്മയില്‍നിന്നും നാടുകടത്തപ്പെട്ടരിക്കുന്നതും, കുടിയേറാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും ബിഷപ്പ് ചോ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.