2017-10-31 16:36:00

''പ്രത്യാശയാണ് ഏറ്റവും വിനയമാര്‍ന്ന പുണ്യം'': പാപ്പാ


ഒക്ടോബര്‍ 31-ാംതീയതി, ചൊവ്വാഴ്ചയില്‍, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിയില്‍ ലൂക്കായുടെ സുവിശേഷത്തില്‍ നിന്ന് യേശു നല്‍കുന്ന ദൈവരാജ്യപ്രബോധനത്തെ വ്യാഖ്യാനിക്കുകയായിരുന്നു പാപ്പാ. കടുകുമണിയോടും പുളിമാവിനോടും ഉപമിച്ചുകൊണ്ട് യേശു നല്‍കുന്ന ഈ പ്രബോധനത്തെ ആധാരമാക്കി ചെറുതായിരിക്കുന്നതില്‍ ഉള്ളടങ്ങിയിരിക്കുന്ന വളര്‍ച്ചയുടെ ശക്തിയെക്കുറിച്ച്, പാപ്പാ ഇങ്ങനെ പഠിപ്പിച്ചു: 

''കടുകുമണി ചെറുതാണ്, എന്നാല്‍ അതില്‍ സങ്കല്പിക്കാനാവാത്ത വളര്‍ച്ചയുടെ തുടക്കമുണ്ട്.  നമ്മുടെയുള്ളിലും സര്‍വ സൃഷ്ടിയിലും അപാരശക്തിയുടെ ഒരു തുടക്കമുണ്ട്. അതു പരിശുദ്ധാത്മാവാണ്.  ആത്മാവു നമുക്കു പ്രതീക്ഷ നല്‍കുന്നു''... പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നിന്നുള്ള വായനയിലെ, 'വരാനിരിക്കുന്ന മഹിമയോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ സഹനങ്ങള്‍ നിസ്സാരമാണ്' (റോമാ 8:18) എന്ന വാക്യത്തെ സുവിശേഷത്തിലെ ദൈവരാജ്യപ്രബോധനത്തോടു ചേര്‍ത്തുകൊണ്ട് പാപ്പാ തുടര്‍ന്നു:  ''സഹനത്തിലും മഹത്വത്തിനും ഇടയിലുള്ള അസ്വസ്ഥത, അത് തീക്ഷ്ണമായ പ്രതീക്ഷയാണ്... 

നമ്മുടെ പരിമിതികളിലും അടിമത്തത്തിലും ജീര്‍ണതയിലും പ്രതീക്ഷയുടെ, മഹത്വത്തിലേക്കു ള്ള യാത്രയുണ്ട്. ഈ പ്രതീക്ഷ പരിശുദ്ധാത്മാവിന്‍റെ ദാനമാണ്.  ഈ ആത്മശക്തി നമ്മെ വള രാന്‍ സഹായിക്കുന്നു. ആ വളര്‍ച്ചയാകട്ടെ, മഹത്വത്തിലേക്കും പൂര്‍ണതയിലേക്കുമുള്ളതാണ്... കടുകുമണി വളരണമെങ്കില്‍ മണ്ണില്‍ എറിയപ്പെടണം.  പുളിമാവ് ധാന്യത്തോടുകൂടി കുഴച്ചു ചേര്‍ക്കപ്പെടണം...  നമുക്കു ധൈര്യമുണ്ടാകണം, ധാന്യത്തെ മണ്ണിലെറിയാനും, പുളിമാവ് ധാന്യപ്പൊടിയില്‍ കുഴച്ചുചേര്‍ക്കാനും... കൈകളില്‍ അഴുക്കു പുരളുന്ന പ്രവൃത്തിയാണത്.  കൈകളില്‍ അഴുക്കു പുരളാതെ സ്വന്തമാക്കാവുന്ന ദൈവരാജ്യത്തെക്കുറിച്ചു മിഥ്യാധാരണ നല‍്‍കുന്ന പ്രബോധനം നല്‍കുന്നവര്‍ക്കു ദുരിതം! അങ്ങനെയുള്ളവര്‍ മ്യൂസിയത്തിന്‍റെ കാവലാ ളുകളാണ്.  സൗന്ദര്യമുളളതു മാത്രം ഇഷ്ടപ്പെടുന്നവര്‍!  

...പ്രതീക്ഷ ചെറുതാണ്. അത് ധാന്യമണിപോലെയും പുളിമാവുപോലെയുമാണ്''. ഈ സമാപനാഹ്വാനത്തോടെയാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത് ''പ്രത്യാശയാണ് ഏറ്റവും വിനയമാര്‍ന്ന പുണ്യം. പ്രത്യാശ സേവകനാണ്. എന്നാല്‍ എവിടെ പ്രത്യാശയുണ്ടോ അവിടെ ആത്മാവുണ്ട്. ആ ആത്മാവിനോടു സംസാരിക്കുക''.

 








All the contents on this site are copyrighted ©.