2017-10-24 11:28:00

''ധനമെന്ന വിഗ്രഹത്തെ ആരാധിക്കരുത്'': ഫ്രാന്‍സീസ് പാപ്പാ


ഒക്ടോബര്‍ 23, തിങ്കളാഴ്ചയില്‍, സാന്താ മാര്‍ത്താമന്ദിരത്തിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാത ബലിമധ്യേ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഭോഷനായ ധനികന്‍റെ ഉപമയെ ആസ്പദമാക്കി, വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

''...ധനവാന്‍റെ ദൈവം അവന്‍റെ സമ്പത്തായിരുന്നു. നല്ല വിളവുലഭിച്ചിട്ടും അത്യാഗ്രഹം അവിടം കൊണ്ടവസാനിക്കാതെ, വലിയ അറപ്പുരകള്‍ നിര്‍മിക്കുകയായിരുന്നു അയാള്‍... അതുകൊണ്ട്, ദൈവം അയാളുടെ ധനത്തോടുള്ള ആഗ്രഹത്തെ നിയന്ത്രിക്കുകയാണ്...''.   തനിക്കുവേണ്ടിത്തന്നെ സമ്പാദിക്കുന്നവന്‍ അതിനെ ശാശ്വതമാക്കുന്നില്ല എന്നുദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു: ''ഇന്നും ഇതു യാഥാര്‍ഥ്യമാണ്.  അനേകര്‍ ഇന്നും സമ്പത്തിനെ ആരാധിച്ചുകൊണ്ടു ജീവിക്കുന്നു. അത് ജീവിതത്തിനു അര്‍ഥം നല്‍കുന്നില്ല... തനിക്കുവേണ്ടിത്തന്നെ നിക്ഷേപങ്ങളുണ്ടാക്കുന്നവര്‍, ദൈവത്തോടുകൂടി സമ്പത്തുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയുന്നില്ല...'' 
ധനത്തിന്‍റെ അടിമയായിരിക്കുന്നവര്‍ക്കുമുമ്പില്‍, വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങള്‍, മരുന്നു വാങ്ങാനോ, പഠിക്കാനോ കഴിയാത്ത കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുകയാണ് എന്നും ആവശ്യക്കാര്‍ക്കു കൊടുക്കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകര്‍ തന്നെയാണ് എന്നും പറഞ്ഞ പാപ്പാ, അവര്‍ ആരാധിക്കുന്ന ധനത്തിനു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ജീവിതങ്ങള്‍ അനേകമാണെന്നു ചൂണ്ടിക്കാട്ടുകയായിരുന്നു: ''ഈ വിഗ്രഹാരാധനയില്‍ മനുഷ്യര്‍ ബലിയര്‍പ്പിക്കപ്പെടുന്നു. ഈ വിഗ്രഹാരാധന അനേകരെ പട്ടിണിയിലാക്കുന്നു''. അഭയാര്‍ഥി ക്യാമ്പില്‍ ദുരിതമേറിയ ജീവിതം നയിക്കുന്ന എട്ടുലക്ഷം റോഹിങ്ക്യകളുടെയിടയില്‍ രണ്ടുലക്ഷം കുഞ്ഞുങ്ങളാണ് ഭക്ഷണമില്ലാതെ, പോഷണമില്ലാതെ കഴിയുന്നത് എന്ന് വേദനയോടെ അനുസ്മരിച്ച പാപ്പാ ഈ അ ത്യാഗ്രഹത്തില്‍ നിന്നു മനുഷ്യന്‍ മോചിക്കപ്പെടേണ്ടതിന് ശക്തമായി പ്രാര്‍ഥിക്കുക എന്ന ആഹ്വാനം നല്‍കിയാണ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

 








All the contents on this site are copyrighted ©.