2017-10-24 17:12:00

''ക്രൂശിതരൂപം ക്രിസ്തുരഹസ്യത്തിന്‍റെ ഐക്കണ്‍'': പാപ്പാ


ഒക്ടോബര്‍ 24, ചൊവ്വാഴ്ചയില്‍, സാന്താ മാര്‍ത്താമന്ദിരത്തിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാത ബലിമധ്യേ മാര്‍പ്പാപ്പ നല്‍കിയ വചനസന്ദേശം ക്രിസ്തുരഹസ്യത്തിലേക്കു പ്രവേശിക്കുകയെന്നാല്‍ കാരുണ്യത്തിന്‍റെ ആഴങ്ങളിലേയ്ക്കെത്തുന്നതിനു നമ്മെത്തന്നെ അനുവദിക്കുകയാണ് എന്ന ഉദ്ബോധനമായിരുന്നു. 

''ക്രിസ്തുരഹസ്യമായ കാരുണ്യത്തിന്‍റെ ആഴങ്ങളിലേക്കു നാമെത്തുന്നതിനു നമ്മെത്തന്നെ അനുവദിക്കുമ്പോള്‍ അവിടെ വാക്കുകളില്ലാതാവുന്നു. അവിടെ സ്നേഹത്തിന്‍റെ ആലിംഗനം മാത്രമാണുണ്ടാവുക.  ആ സ്നേഹമാണ് നമുക്കുവേണ്ടി മരിക്കാന്‍ യേശുവിനെ പ്രേരിപ്പിച്ചത്. നാം കുമ്പസാരത്തിനെത്തുമ്പോള്‍, നാം പറയും, 'ദൈവമേ എന്‍റെ പാപങ്ങള്‍ പൊറുക്കണമേ', എന്നിട്ടു നാം തിരിച്ചുപോകുന്നു, സ്വസ്ഥമായി, സന്തോഷത്തോടെ. പക്ഷേ നാമവിടുത്തെ രഹസ്യത്തിലേക്കു പ്രവേശിക്കുന്നില്ല...

യേശുവിനോടൊത്തു നാം നടക്കുകയാണെങ്കില്‍, ക്രിസ്തുരഹസ്യത്തിലേക്കു നാം പ്രവേശിക്കുകയാണെങ്കില്‍, അവിടുന്നു ക്ഷമയും സമാധാനവും കൊണ്ടു നമ്മെ പുണരും.  കുരിശിന്‍റെ വഴി (VIA CRUCIS) നടത്തുന്നതു നല്ലതാണ്. അതു നിങ്ങളുടെ ഭവനങ്ങളില്‍ത്തന്നെ നടത്തുക, കര്‍ത്താവിന്‍റെ പാടുപീഡകളുടെ നിമിഷങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ട്. ഏറ്റവും വലിയ വിശുദ്ധര്‍ പോലും നമ്മെ ഉപദേശിച്ചിട്ടുണ്ട്, നമ്മുടെ ആത്മീയജീവിതം ആരംഭിക്കേണ്ടത്, ക്രൂശിതനായ യേശുവിന്‍റെ രഹസ്യങ്ങളെ കണ്ടുമുട്ടുന്നതിലൂടെ ആയിരിക്കണം എന്ന്. കുരിശിന്മേലുള്ള ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട് ആരംഭിക്കുക, അങ്ങനെ, അവിടുന്ന് എന്നെ സ്നേഹിക്കുന്നു എന്നും എനിക്കായി അവിടുന്നു തന്നെത്തന്നെ നല്‍കിയെന്നും മനസ്സിലാക്കുന്ന ഒരു ഹൃദയത്തിനായി പരിശ്രമിക്കുക...

പള്ളിയില്‍ പോകുന്ന, പ്രാര്‍ഥിക്കുന്ന, കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കുന്ന നല്ല ക്രിസ്ത്യാനിയായിരിക്കുന്നതു നല്ലതാണ്. എന്നിരുന്നാലും ക്രിസ്തുരഹസ്യത്തിലേക്കു നാം പ്രവേശിക്കേണ്ടതുണ്ട്... അതിന് ക്രിസ്തുരഹസ്യത്തിലേക്കു പ്രവേശിച്ച വി. പൗലോസിന്‍റെ മാധ്യസ്ഥം തേടാം, നമുക്കുവേണ്ടി മരിച്ച ക്രിസ്തുവിന്‍റെ, ദൈവത്തിനുമുമ്പില്‍ നമ്മെ നീതിയുള്ളവരാക്കി മാറ്റിയ, നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച കര്‍ത്താവിന്‍റെ രഹസ്യത്തിലേക്കു പ്രവേശിക്കാനുള്ള കൃപയ്ക്കായി വിശുദ്ധ പൗലോസിന്‍റെ മാധ്യസ്ഥം യാചിക്കാം...

...ക്രൂശിതരൂപത്തെ നോക്കുക, സൃഷ്ടിരഹസ്യത്തെക്കാള്‍ മഹത്തായ രഹസ്യത്തിന്‍റെ ഐക്കണായ  ക്രൂശിതനായ യേശുവിനെ നോക്കുക'' എന്ന് സന്ദേശസമാപനത്തില്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടാണ് പാപ്പാ  വചനസന്ദേശം അവസാനിപ്പിച്ചത്.

 








All the contents on this site are copyrighted ©.