2017-10-19 19:20:00

മതബോധനഗ്രന്ഥത്തിന്‍റെ പുതിയപതിപ്പിന് ഒരാമുഖം


1. പുതിയ പതിപ്പിന് ഒരാമുഖം  സഭയുടെ മതബോധനഗ്രന്ഥം  പരിഷ്ക്കരിക്കരിച്ച പതിപ്പില്‍ വിശ്വാസസത്യങ്ങളുടെ കാലികവും നവവുമായ വ്യാഖ്യാനങ്ങള്‍ കൂട്ടിച്ചേര്‍ക്കു മാത്രമാണ് ചെയ്തിട്ടുള്ളത്. അടിസ്ഥാനരൂപത്തില്‍ മാറ്റമില്ല. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവശാസ്ത്രപരവും അജപാലനപരവുമായ വിശ്വാസസത്യങ്ങളുടെ വ്യാഖ്യാനങ്ങളാണ് പുതിയ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സഭയുടെ മതബോധന സത്യങ്ങള്‍ നവചൈതന്യത്തോടെ തലമുറകള്‍ പഠിക്കേണ്ടതുണ്ട്. അടിസ്ഥാന സത്യങ്ങള്‍ മാറ്റമില്ലാതെ സൂക്ഷിക്കുമ്പോഴും കാലികമായ വ്യാഖ്യാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരുന്ന തലമുറയ്ക്ക് അവ പ്രസക്തമായി കൈമാറണം  എന്ന ലക്ഷ്യത്തോടെയാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ആമുഖത്തില്‍ വിവരിക്കുന്നു. സഭാപ്രബോധനങ്ങളുടെ ആധികാരികതയും ശുശ്രൂഷാരീതിയും തമ്മില്‍ ബൗദ്ധികമായൊരു വൈരുദ്ധ്യം തോന്നാവുന്നതാണ്. മതബോനധന ഗ്രന്ഥത്തിന്‍റെ ‘ലോഗോ’ ഉള്‍ക്കൊള്ളുന്ന നല്ലിയടന്‍റെ സവിശേഷമായ ബിംബം അത് സന്തുലിതമായി വിവരിക്കുന്നുണ്ട്. പുതിയ പതിപ്പിന്‍റെ ആമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ഇക്കാര്യം വ്യക്തമാക്കുന്നു.

2.  മതബോധനഗ്രന്ഥത്തിന്‍റെ  ലോഗോ’    ആര്‍ദ്രമായ സ്നേഹവും കരുണയുമുള്ളവനാണ് ആടുകളെ സംരക്ഷിക്കാന്‍ കരുത്തുള്ള ഇടയന്‍. വിശ്വാസത്തോടെ തന്നെ അനുഗമിക്കുന്ന ശിഷ്യഗണത്തിന്‍റെ ഇടയനായ ക്രിസ്തു പഴയനിയമം വിവരിക്കുന്ന ഇടയരൂപത്തെ നവീകരിച്ച്, അത് തന്നില്‍ വീണ്ടും ഉള്‍ച്ചേര്‍ക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അത് പുതിയനിയമ ഗ്രന്ഥങ്ങള്‍ നന്നായി വരച്ചുകാട്ടുന്നുമുണ്ട്. നഷ്ടപ്പെട്ട ആടുകളുടെ പക്കലേയ്ക്ക് അയക്കപ്പെട്ട ഇടയനാണു താനെന്ന അവബോധം ക്രിസ്തുവിന്‍റെതന്നെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട് (മത്തായി 15, 24).

3. ഇരിക്കുന്ന ഇടയരൂപം സഭയുടെ ആധികാരികത     ഒരു കൈയ്യില്‍ വടിയുമായി ഇരിക്കുന്ന ഇടയന്‍, മറ്റെക്കൈയ്യില്‍ പുല്ലാങ്കുഴല്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു. ഇടയന്‍റെ ഇരിപ്പ് പ്രബോധനത്തിന്‍റെ ആധികാരികത സൂചിപ്പിക്കുന്നു. അയാള്‍ തെളിക്കുന്ന നന്മയുടെയും സുരക്ഷയുടെയും പാത കാട്ടുന്നതാണ് ഇടയവടി. ഇത് മതബോധന ഗ്രന്ഥത്തിന്‍റെ അടിസ്ഥാന ലക്ഷ്യവും സ്വഭാവവും വെളിപ്പെടുത്തുന്നു. നൂറ്റാണ്ടുകളിലൂടെ മെനഞ്ഞെടുത്തു വികസിപ്പിച്ച് പ്രാബല്യത്തില്‍ വരുത്തിയ കത്തോലിക്കാസഭയുടെ വിശ്വാസസംഹിതയാണ് മതബോധനഗ്രന്ഥം. വചനാധിഷ്ഠിതവും കാലാകാലങ്ങളില്‍ സഭാപിതാക്കന്മാര്‍ വ്യഖ്യാനിച്ചു നല്കിയിട്ടുള്ളതുമായ ക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസ ജീവതത്തിന്‍റെ പ്രഥമ ശ്രോതസ്സാണ് ഈ മതബോധനഗ്രന്ഥം. അനുദിന ജീവിതത്തില്‍ ഇനിയും ഓരോ വ്യക്തിയും മുന്നേറേണ്ട, എന്നാല്‍ ഇനിയും എത്തപ്പെടാത്ത പാതയാണ് അതു സൂചിപ്പിക്കുന്നത്. ക്രൈസ്തവര്‍ പ്രത്യാശ വയ്ക്കുന്ന ജീവിതപന്ഥാവാണത്. ക്രൈസ്തവന്‍റെ വിശ്വാസ സമര്‍പ്പണത്തില്‍ ഈ പാത ഒഴിച്ചുകൂടാനാവാത്തതുമാണ് (1തെസ്സ. 1, 3). സഭയുടെ വിശ്വാസപ്രയാണത്തില്‍ നമുക്കു മുന്നേ കടന്നുപോയിട്ടുള്ള അനേക സഹസ്രം വിശ്വാസികളായ സ്ത്രീപുരുഷന്മാരുണ്ട് എന്ന വസ്തുത മറക്കാവുന്നതല്ല, മറിച്ച് മാതൃകയാക്കാവുന്നതാണ്. തിരുവെഴുത്തുകളില്‍ കാണുന്ന രക്ഷയുടെ പദ്ധതിയില്‍ പങ്കുചേര്‍ന്ന അബ്രാഹം, മോശ, എലീജ, ദാവീദ്... എന്നീ പിതാക്കന്മാരും... പിന്നെ പ്രവാചകന്മാര്‍, അപ്പസ്തോലന്മാര്‍, ക്രിസ്തുശിഷ്യന്മാര്‍, വിശുദ്ധാത്മാക്കള്‍ എന്നിവരും പകര്‍ന്നുതന്ന ധീരമായ വിശ്വാസം നമുക്ക് മാതൃകയും പ്രചോദനവുമാണ്. അവര്‍ നമ്മുടെ ജീവിതയാത്രയില്‍ ഇന്നും ശക്തിയും ധൈര്യവും, ചൈതന്യവും പകരുന്നു.

4. ഇടയന്‍റെ കൈയ്യിലെ ഓടക്കുഴലും അടുത്തിരിക്കുന്ന ആടും    ഇടയന്‍റെ വലതുകൈയില്‍ ഓടക്കുഴലാണ്. അജപാലകന്‍റെ പ്രബോധനത്തിനുണ്ടാകേണ്ട മനോഹാരിതയും ഒഴുക്കുമാണ് അത് സൂചിപ്പിക്കുന്നത്. നീണ്ട ജീവിതവഴിയില്‍ ഒരു ഇടവേളയും നിറുത്തലും അനിവാര്യമാണ്. ഇടയന്‍റെ അടുത്തിരിക്കുന്ന ആട് ഇടയനെ നോക്കുകയും ശ്രവിക്കുകയും ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയും ചെയ്യുന്നു. ഗുരുസന്നിധിയിലെ വചനത്തോടുള്ള സൂക്ഷ്മവും തുറവുള്ളതുമായ അജഗണത്തിന്‍റെ പതറാത്ത ശ്രദ്ധയാണ് ഓടക്കുഴല്‍ എടുത്തു പറയുന്നത്.

5. ‘ലോഗോയിലെ ജീവന്‍റെ വൃക്ഷം    ചിത്രണത്തിലെ മറ്റൊരു ഘടകം തളിര്‍ത്തു പുത്തു കായ്ചൂടി നില്ക്കുന്ന ജീവന്‍റെ വൃക്ഷമാണ്. സൃഷ്ടിയുടെ മദ്ധ്യത്തില്‍ ആദിയില്‍  നിലനിന്ന ജീവന്‍റെ വൃക്ഷമാണത് (ഉല്പത്തി 2, 8). ജനതകള്‍ക്ക് തണലും സാന്ത്വനവും സൗഖ്യവുമേകുന്ന ജീവന്‍റെ ദാരുവാണത് (അപ്പസ്തോല നടപടി 22, 2). 

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന് മുഖക്കുറിപ്പായി  നവസുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷ് ഫിസിക്കേല എഴുതിയ ചിന്തകളാണിത് (cf. Rei 2446, 18 Oct. 2017).








All the contents on this site are copyrighted ©.