ഭൗതികതയിലേക്കു നമ്മെ ക്രമേണ തള്ളിയിടുന്ന ദുഷ്ടാരൂപിയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ക്രിസ്തുവിന്റെ കുരിശിനു മാത്രമെ സാധിക്കുകയുള്ളുവെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍, തന്റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍, വെള്ളിയാഴ്ച പ്രഭാതത്തില്‍ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 15-26 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യേശു ഊമനായ ഒരുവനില്‍ നിന്ന് പിശാചിനെ ബഹിഷ്ക്കരിക്കുന്ന സംഭവം, വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
ഭൗതികതയില്‍ നിപതിക്കാതിരിക്കാന്‍ ക്രൈസ്തവര്‍ ജാഗരൂഗരായിരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ ജാഗ്രതയുള്ളവരായിരിക്കുകയെന്നാല് ഹൃദയത്തിലൂടെ കടന്നുപോകുന്നത് എന്താണ് എന്നു മനലസ്സിലാക്കുകയാണെന്ന് ഉദ്ബോധിപ്പിച്ചു.
അതിനര്‍ത്ഥം ആത്മശോധന നടത്തുകയെന്നാണെന്നും പാപ്പാ വിശദീകരിച്ചു. സ്വന്തം ജീവിതം ക്രൈസ്തവികമോ അതോ ഭൗമികമോ? മക്കള്‍ക്ക് നല്ല ശക്ഷണം നല്കുന്നുണ്ടോ? എന്നിങ്ങനെ ഓരോ വ്യക്തിയും സ്വയം ചോദിക്കണമെന്നു പറഞ്ഞ പാപ്പാ കുരിശിനെ നോക്കിയാല്‍ മാത്രമെ ഭൗതികതയുടെ സ്ഥാനം എവിടെയാണെന്നു മനസ്സിലാക്കാന്‍ കഴിയുകയുള്ളുവെന്നും കുരിശിനുമുന്നില്‍ അതു തകര്‍ന്നുവീഴുമെന്നും ഉദ്ബോധിപ്പിച്ചു.
നമ്മുടെ മുന്നില്‍ കുരിശ് ഒരു ആഭരണമല്ല, പ്രത്യുത, ലോകത്തിന്റെ വശീകരണങ്ങളില്‍ നിന്നുള്ള രക്ഷയാണ് എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
All the contents on this site are copyrighted ©. |