2017-10-10 16:18:00

''പത്രോസിന്‍റെ സ്ഥാനവും പ്രാമുഖ്യവും ശുശ്രൂഷയുടേത്'': പാപ്പാ


വിവിധ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാരായ പിതാക്കന്മാരെ വത്തിക്കാനില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  ഒക്ടോബര്‍ 9, തിങ്കളാഴ്ച മധ്യാഹ്നത്തോടെ ന‌ടന്ന കൂടിക്കാഴ്ചയില്‍ സീറോ മലബാര്‍, സീറോ മലങ്കര സഭാതലവന്മാരായ കര്‍ദിനാള്‍മാരുള്‍പ്പെടെ, 13 പേരാണ് ഉണ്ടായിരുന്നത്. അവരുമായി ഈ കൂടിക്കാഴ്ച നടത്താനിടയായതിലുള്ള സന്തോഷം അറിയിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു,

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പിതാക്കന്മാരും തലവന്മാരുമായ, നിങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായി ഏല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ആനന്ദത്തിലും വേദനകളിലും പങ്കുചേരുന്ന, നിങ്ങളോടു കൂടിയായിരിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. പൗരസ്ത്യസഭകളോടുള്ള പരിഗണന, റോമിലെ മെത്രാനുമായുള്ള ഹയരാര്‍ക്കിപരമായ ഐക്യത്തിലും പ്രകടമാണ്... ഉപവിയിലുള്ള ശുശ്രൂഷയുടേതാണ് പത്രോസിന്‍റെ ശുശ്രൂഷയുടെ പ്രാമുഖ്യം.  സഭയുടെ ഐക്യം സംഘാതാത്മകതയു ടേതും, പത്രോസിനുള്ള പ്രാമുഖ്യം ശുശ്രൂഷയുടേതുമാണ്.

മത്തിയാസിനെ അപ്പസ്തോലഗണത്തിലേക്കു തെരഞ്ഞെടുത്ത പത്രോസിന്‍റെ, പിന്‍ഗാമി എന്നനിലയില്‍ നല്ല മെത്രാന്മാരെ പ്രാദേശികസഭകള്‍ക്കായി തെര‍ഞ്ഞെടുക്കുക എന്നതും റോമിലെ മെത്രാന്‍റെ ചുമതലയാണ് എന്നോര്‍മിപ്പിച്ചുകൊണ്ട് നല്ല ശുശ്രൂ ഷകരെ കണ്ടെത്തുക എന്ന സുപ്രധാന ദൗത്യം നിര്‍വഹിക്കുന്നതിനു പാപ്പാ അവരുടെ സഹകരണം ചോദിച്ചു.  തുടര്‍ന്ന് പാപ്പാ അവര്‍ക്കു ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരം നല്‍കി.








All the contents on this site are copyrighted ©.