2017-09-29 16:24:00

''മാലാഖമാര്‍ നമുക്കു സഹോദരര്‍'': ഫ്രാന്‍സീസ് പാപ്പാ


മുഖ്യദൂതരായ വി. മിഖായേല്‍, റഫായേല്‍, ഗബ്രിയേല്‍ മാലാഖമാരുടെ തിരുനാളില്‍, സാന്താമാര്‍ത്താ കപ്പേളയിലെ പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശത്തില്‍, ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാര്‍ക്കും മനുഷ്യര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടു പാപ്പാ പറഞ്ഞു:

ഇരുകൂട്ടരും വിളിയനുസരിച്ച് സഹോദരരാണ്.  കര്‍ത്താവിനുമുമ്പില്‍ അവിടുത്തേയ്ക്കു ശുശ്രൂഷ ചെയ്യുകയും, അവിടുത്തെ സ്തുതിക്കുകയും, അവിടുത്തെ വദനത്തിന്‍റെ മഹത്വം ധ്യാനിക്കുകയും ചെയ്യുന്നവരാണ് മാലാഖമാര്‍.  ദൈവികധ്യാനത്തില്‍ ആയിരിക്കുന്നവരാണവര്‍.  അവരെ നമ്മുടെ സഹഗാമികളായിരിക്കാന്‍ കര്‍ത്താവ് അയയ്ക്കുന്നു.

 മുഖ്യദൂതന്മാര്‍ക്ക് നമ്മുടെ രക്ഷാകരയാത്രയില്‍ പ്രത്യേക ദൗത്യങ്ങളുണ്ട്.  പിശാചുമായുള്ള യുദ്ധത്തിലാണ് മഹാനായ മിഖായേല്‍.  നമ്മെ പ്രലോഭിപ്പിക്കുന്ന, നമ്മുടെ മാതാവായ ഹവ്വയെ പ്രലോഭിപ്പിച്ച പിശാചുമായി എതിരിടുന്ന മാലാഖയാണ് മിഖായേല്‍... ഇതുകഴിക്കുക എന്നു പറഞ്ഞുകൊണ്ട് നല്ല പഴങ്ങള്‍ കാണിച്ച്, നമ്മെ പ്രലോഭിപ്പിച്ച് ഒരുപാടുകാര്യങ്ങള്‍ നമ്മെ പഠിപ്പിക്കും.  അങ്ങനെ തുടക്കമിടും... പാപം ചെയ്തുകഴിയുമ്പോള്‍ ദൈവത്തിനുമുമ്പില്‍ അവന്‍ നമ്മെക്കുറിച്ച് ഇങ്ങനെ പറയും:  'അവന്‍ പാപിയാണ്.  അവന്‍ എന്‍റേതാണ്'. ഈ പ്രലോഭനത്തില്‍ വിജയിക്കുന്നതിന് മിഖായേല്‍ മാലാഖ നമ്മെ സഹായിക്കുന്നു... ഗബ്രിയേല്‍ എല്ലായ്പോഴും സദ്വാര്‍ത്ത കൊണ്ടുവരുന്നു.  മറിയത്തിനും, സഖറിയയ്ക്കും, ജോസഫിനും കൊണ്ടുവന്നതുപോലെ...  ദൈവത്തിന്‍റെ സുവിശേഷം നാം മറക്കുമ്പോള്‍, 'യേശു നമ്മോടൊത്തുണ്ട് ' എന്ന സദ്വാര്‍ത്തയുമായി നമ്മുടെ വഴി കളില്‍ വി. ഗബ്രിയേല്‍ മാലാഖയുണ്ട്... തെറ്റായ ചുവടുവയ്ക്കാതിരിക്കാന്‍ നമ്മുടെ സഹായത്തിനെത്തുന്ന മാലാഖയാണ് റഫായേല്‍... 

ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാരോടൊത്തു നമുക്കും സഹകരിക്കാം എന്ന ആഹ്വാനവുമായാണ് പാപ്പായുടെ വചനസന്ദേശം അവസാനിച്ചത്.








All the contents on this site are copyrighted ©.