2017-08-31 19:27:00

മതങ്ങള്‍ സമാധാനത്തിന്‍റെ ഉപാധികളാകണം


മതങ്ങള്‍ യുദ്ധത്തിനുള്ള സ്ഥാപനങ്ങളല്ല,
സമാധാനത്തിന്‍റെയും നന്മയുടെയും ഉപാധികളാണെന്ന് തന്നെ കാണാനെത്തിയ യഹൂദാചാര്യന്മാരുടെ കൂട്ടായ്മയെയാണ്
ആഗസ്റ്റ് 31-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ  പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

യൂറോപ്പിലെ യഹൂദാചാര്യന്മാരുടെ പ്രതിനിധികള്‍, അമേരിക്കയിലെ റബീനിക്ക് കൗണ്‍സില്‍, വത്തിക്കാനും ഇസ്രായേലുമായുള്ള സംവാദത്തിനുള്ള യഹൂദ കമ്മിഷന്‍റെ പ്രതിനിധികള്‍ തുടങ്ങിയവരുടെ സഖ്യമാണ് പാപ്പായെ കാണാനെത്തിയത്. റോമിലെ ‘തേംപിയെ മജോരെ’ (Tempio Maggiore) യഹൂദക്കൂട്ടായ്മയുടെ ആചാര്യന്‍, റാബായ് റിക്കാര്‍ദോ സേഞ്ഞിയുടെ നേതൃത്വത്തിലാണ് 22 പേരുടെ സംഘം പാപ്പായെ കാണാനെത്തിയത്.

വിശ്വാസപാര്യമ്പര്യങ്ങളില്‍ തീര്‍ച്ചയായും റോമും ജരൂസേലമും തമ്മില്‍ ദൈവശാസ്ത്രപരമായ അന്തരങ്ങള്‍ ഉള്ളത്
പാപ്പാ മറച്ചുവച്ചില്ല. അവ ഏറ്റുപറഞ്ഞു. എന്നിരുന്നാലും ഇന്നെന്നപോലെ ഭാവിയിലും നമുക്ക് കൈകോര്‍ത്തു മുന്നേറാം. യഹൂദകൂട്ടായ്മയുടെ തനിക്കു തന്ന സംയുക്ത പ്രസ്താവ സൂചിപ്പിക്കുന്നതുപോലെ സമാധാനവും സാമൂഹികനീതിയും സുരക്ഷയുമുള്ള ഒരു ഭാവി ലോകത്തിനായി വിശ്വാസത്തിന്‍റെ പാതയില്‍ നമുക്ക് ഒരുമയോടെ മുന്നേറാം.

മതങ്ങള്‍ മനുഷ്യന്‍റെ ധാര്‍മ്മികത വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസമാണ് തലമുറകള്‍ക്കു കൈമാറേണ്ടത്. മറിച്ച് യുദ്ധമോ, സംഘട്ടനമോ, സാമൂഹിക സമ്മര്‍ദ്ദമോ വളര്‍ത്തുകയും അതിനെ ഉത്തേജിപ്പിക്കുകയും ചെയ്യരുത്. ഭൂമിയില്‍ മനുഷ്യരുടെ നന്മയും സുസ്ഥിതിയും വളര്‍ത്താനുള്ള ഉത്തരവാദിത്ത്വമാണ് സര്‍വ്വശക്തനും സ്രഷ്ടാവുമായ ദൈവം മതനേതാക്കളെ ഭരമേല്പിച്ചിരിക്കുന്നത്. പ്രത്യാശ പകരുന്ന ഭാവി വളര്‍ത്താം! തിന്മയല്ല നന്മയുടെ വിത്താണ് അതിനാല്‍ നാം വിതയ്ക്കേണ്ടത് (ജെറമിയ 29, 11). ജെറമിയ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.

കരുണാര്‍ദ്രനായ ദൈവം നമ്മുടെ ലോകത്ത് സമാധാനം വര്‍ഷിക്കട്ടെ, സമാധാനം വളര്‍ത്തട്ടെ! ആസന്നമാകുന്ന ഹെബ്രായ പുതുവത്സരത്തിന്‍റെ സമാധാനാശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്നു.   Shalom Alechem!








All the contents on this site are copyrighted ©.