2017-08-25 12:02:00

വംശീയതയ്ക്കെതിരെ പ്രതികരിക്കണമെന്ന് അമേരിക്കയിലെ മെത്രാന്‍ സംഘം


അമേരിക്കയിലെ മെത്രാന്‍ സംഘം വംശീയതയ്ക്കെതിരെ ഉണരുന്നു. 

പ്രത്യക്ഷമായ വംശീയതയെ നേരിടാന്‍ ദേശീയ കമ്മിറ്റി (Ad Hoc Committee)  രൂപീകരിച്ചു. ആഗസ്റ്റ് 24-Ɔ൦ തിയതി വ്യാഴാഴ്ച വാഷിങ്‍ടണിലെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ ഓഫിസില്‍നിന്നും പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഡാനിയേല്‍ ദിനാര്‍ദോ (President of the USCCB and Archbishop of Galveston-Houston) പുറത്തുവിട്ട പ്രസ്താവനയാണ് ദേശീയസഭയുടെ വംശീയതയ്ക്കെതിരായ തീരുമാനം വെളിപ്പെടുത്തിയത്. കര്‍ദ്ദിനാള്‍ ദിനാര്‍ദോ ഗവേല്‍സ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ്.

ഭരണപക്ഷത്തിന്‍റെ നിശബ്ദമായ പിന്‍ബലത്തോടെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യക്ഷമായി തലപൊക്കുന്ന വംശീയതയുടെ പാപത്തിനെതിരെ പോരാടാനും പ്രതികരിക്കാനുമാണ് താല്ക്കാലിക കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.

മാനവകുടുംബത്തെ ശിഥിലമാക്കുകയും രാഷ്ട്രത്തെ കീറിമുറിക്കുകയും ചെയ്യുന്ന പാപമാണ് വംശീയതയും വര്‍ഗ്ഗീയ ചിന്താഗതിയും. അതിനെതിരെ അമേരിക്കന്‍ ജനതയോടൊപ്പം സഭയും ഉണര്‍ന്നു പ്രവര്‍ത്തിക്കും. അടിസ്ഥാന മനുഷ്യാവകാശത്തെ നിഷേധിക്കുന്ന വംശീയത എല്ലാവരും ദൈവമക്കളാണെന്ന അടിസ്ഥാന ചിന്താഗതിയെ തര്‍ക്കുന്നതാണ്. കര്‍ദ്ദിനാള്‍  ഡിനാര്‍ദോ പ്രസ്താവിച്ചു.

കുടിയേറ്റക്കാരായ അമേരിക്കന്‍ ജനതയെ ആഫ്രിക്കന്‍ അമേരിക്കക്കാരെന്നും, നിറമുള്ള ഏഷ്യക്കാരെന്നും, യഹൂദവംശജരെ പുറംജാതിക്കാരെന്നും, നിറമുള്ളവരും നിറമില്ലാവത്തവരെന്നുമുള്ള വിവേചനം കാണിക്കുന്ന നവമായ നാസി (Neo-Nazist) മനോഭാവവും, അങ്ങുമിങ്ങും തലപൊക്കുന്ന വെളുത്ത മുഖംമൂടിയും നാസിമുദ്രയും സാമൂഹിക നീതിക്കു വിരുദ്ധമായതും, വളരാന്‍ അനുവദിക്കാന്‍ പാടില്ലാത്തതുമായ തിന്മയുമാണെന്ന് കര്‍ദ്ദിനാള്‍ ദിനാര്‍ദോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഏതു വംശത്തിലോ സംസ്ക്കാരത്തിലോ പെട്ടവരായാലും, “ക്രിസ്തു സ്നേഹത്തില്‍ ഐക്യപ്പെട്ട മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാണെന്ന് തിരിച്ചറിയുന്നു” (ഹെബ്ര. 13, 1). അങ്ങനെ സകലരും ദൈവമക്കളാണെന്ന ബോധ്യം ലഭിക്കുന്നു! (ഉല്പത്തി 1, 26-27). കര്‍ദ്ദിനാള്‍ ദിനാര്‍ദോയുടെ പ്രസ്താവന ഉദ്ധരിച്ചു.








All the contents on this site are copyrighted ©.