2017-08-17 17:37:00

വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമേരോയുടെ ഇന്നും പ്രസക്തമാകുന്ന പൈതൃകം


വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമേരോയുടെ  ജന്മശതാബ്ദി ആഘോഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 
പാവങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന ലോകത്ത് ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ റൊമേരോയുടെ പൈതൃകം ഇന്നും പ്രസക്തമെന്ന് ജീവനുവേണ്ടിയുള്ള വത്തിക്കാന്‍റെ അക്കാഡമിയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരിലുള്ള വിവാഹം കുടുംബം എന്നിവയ്ക്കുള്ള സ്ഥാപനത്തിന്‍റെയും പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു. ആഗസ്റ്റ് 15-Ɔ൦ തിയതി ചൊവ്വാഴ്ച രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമേരോയുടെ ജനനത്തിന്‍റെ 100-Ɔ൦ വാര്‍ഷികം ലണ്ടനിലെ സൗത്ത്ഹാക്കില്‍ വിശുദ്ധ ജോര്‍ജ്ജിന്‍റെ ദൈവലായത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ അനുസ്മരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് പാലിയ ഇങ്ങനെ പ്രഭാഷണം നടത്തിയത്.

അള്‍ത്താരയിലെ  രക്തസാക്ഷി   
എല്‍ സാല്‍വദോര്‍ രൂപതയുടെ ഭദ്രാസന ദേവാലയത്തിന്‍റെ അള്‍ത്താരയില്‍ കൊല്ലപ്പെട്ട ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വത്തിന്‍റെ 37-‍Ɔ൦ വാര്‍ഷികവും ജനനത്തിന്‍റെ 100-Ɔ൦ വാര്‍ഷികവുമാണ് 2017. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദേറില്‍ 1947 ആഗസ്റ്റ് 15-നായിരുന്നു ഓസ്ക്കര്‍ റൊമേരോ ജനിച്ചത്. സാല്‍വത്തോരിയന്‍ ജനതയുടെ ആത്മീയ നേതാവായിരുന്നെങ്കിലും ലോകത്ത് പാവങ്ങളുടെ പക്ഷംചേരുന്ന സകലര്‍ക്കും മാതൃകയും പ്രചോദനവുമാണ് വാഴ്ത്തപ്പെട്ട റൊമേരോ. പാവങ്ങളുടെ പ്രേഷിതജോലിയില്‍ സഭയ്ക്കുണ്ടാകേണ്ട വര്‍ദ്ധിച്ച പ്രതിബദ്ധതയും, പാവങ്ങള്‍ക്കായുള്ള ഒരു പാവപ്പെട്ട സഭയും വിഭാവനംചെയ്യുന്ന പാപ്പാ ഫ്രാന്‍സിസും വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമേരോയും തമ്മില്‍ അഭേദ്യമായൊരു ആത്മീയ ബന്ധമുണ്ട്. പാവങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ ആര്‍ച്ചുബിഷപ്പ് റൊമേരോ  ഒരു ആഗോള മാതൃകയാണ്. അതുപോലെ സ്നേഹത്തിന്‍റെ സുവിശേഷസാക്ഷ്യത്തിന് റൊമേരോ സുവ്യക്തമായ പ്രചോദനവുമാണ്.

വിമോചനത്തിന്‍റെ ദൈവശാസ്ത്രം സഭയില്‍ അടിച്ചമര്‍ത്തപ്പെട്ട കാലത്തും, വാഴ്ത്തപ്പെട്ട റൊമേരോയുടെ ജീവിതമാതൃക സഭയ്ക്കും ലോകത്തിനും ഒരുപോലെ സ്വീകാര്യമായിരുന്നു.  ലോകത്ത് ധാരാളമായി ഇന്നു നടമാടുന്ന മനുഷ്യാവകാശത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും ലംഘനങ്ങള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സംഘടന സ്ഥാപിച്ച സത്യത്തിനുള്ള അവകാശദിനം ഇന്നും ആചരിക്കുന്നത് എല്‍ സാല്‍വദോറിന്‍റെ മെത്രാപ്പോലീത്തയുടെ രക്തസാക്ഷിത്വദിനമായ മാര്‍ച്ച് 24-Ɔ൦ തിയതിയാണ് (1980).

ജീവിതരേഖ
1917 ആഗസ്റ്റ് 15-നാണ് ഓസ്ക്കര്‍ റൊമേരോയുടെ ജനനം.
1947-ല്‍ വൈദികനായി.
1970-ല്‍ എല്‍ സാല്‍വദോറിന്‍റെ സഹായമെത്രാനും
1977-ല്‍ മെത്രാപ്പോലീത്തയുമായി. ‘Sentire cum ecclesia’ സഭയോടുചേര്‍ന്ന് ചിന്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആപ്തവാക്യം.
1980-ല്‍ 62-Ɔമത്തെ വയസ്സില്‍ കൊല്ലപ്പെട്ടു.
പാവങ്ങളുടെ പക്ഷംചേര്‍ന്ന് അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയതിന്‍റെ പേരില്‍ സര്‍ക്കാരിന്‍റെ ഗൂഢാലോചനയായിരുന്നു ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ കൊലപാതകത്തിനു പിന്നില്‍ എന്നത് വെളിച്ചത്തുവന്നിട്ടുള്ള വസ്തുതയാണ്.
1990-ല്‍ നാമകരണ നടപടികള്‍ക്ക് തുടക്കമായി.
2015-ല്‍ പാപ്പാ ഫ്രാന്‍സിസാണ് ദൈവദാസന്‍ റൊമേരോയുടെ വീരോചിതമായ രക്തസാക്ഷിത്വം അംഗീകരിച്ച്, അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് എല്‍ സാല്‍വദോറിലെ ചടങ്ങില്‍ ഉയര്‍ത്തുകയും ചെയ്തു. പാവങ്ങളുടെ ധീരനായ ഈ പോരാളി വിശുദ്ധരുടെ ഗണത്തിലേയ്ക്ക് സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യത്താല്‍ ഉയര്‍ത്തപ്പെടട്ടെ! പാവങ്ങളുടെ പ്രേഷിതര്‍ക്ക് അങ്ങനെ അദ്ദേഹം കൂടുതല്‍ പ്രചോദനവും മാതൃകയുമാവട്ടെ! 








All the contents on this site are copyrighted ©.