2017-08-03 08:47:00

ഏഷ്യന്‍ കത്തോലിക്ക യുവജനസംഗമത്തിന് അരങ്ങുതെളിഞ്ഞു


ഇന്തൊനേഷ്യയില്‍ യോഗ്യാകാര്‍ത്തയില്‍ ഏഷ്യന്‍ യുവജനസമ്മേളനത്തിന് തുടക്കമായി.

ആദ്യഘട്ടം അവിടത്തെ രൂപതകളില്‍ സംഘടിപ്പിച്ച കുടുബങ്ങള്‍ക്കൊപ്പമുള്ള  യുവജനങ്ങളുടെ കൂട്ടായ്മയുടെ ജീവിതാനുഭവമായിരുന്നു. അത് ജൂലൈ 30-മുതല്‍ ആഗസ്റ്റ് 1-വരെയായിരുന്നു. അതിനുശേഷമാണ് ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച യുവജനസമ്മേളനത്തിന്  യോഗ്യകാര്‍ത്തിയിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയുടെ ‘യോഗ്യാ’ വേദിയില്‍ തിരിതെളിഞ്ഞത്.

2000-ല്‍ അധികം  യുവജനപ്രതിനിധികളോടും വിശ്വാസ സമൂഹത്തോടുമൊപ്പം ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ കൂട്ടായ്മയ്ക്കുവേണ്ടി (Federation of Asian Bishops Conferences) യുവജനകമ്മിഷന്‍ ചെയര്‍മാനും, ബാംഗ്ലാദേശിലെ ധാക്കാ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസേരിയോ ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച രാവിലെ യുവജനങ്ങള്‍ക്കൊപ്പം ഉദ്ഘാടന ദിവ്യബലി അര്‍പ്പിച്ചു.

ഏഷ്യയുടെ സാംസ്ക്കാരിക വൈവിധ്യങ്ങള്‍ക്കിടയിലും സുവിശേഷസന്തോഷം സകലരുമായി പങ്കുവയ്ക്കേണ്ട വലിയ ഉത്തരവാദിത്ത്വം യുവജനങ്ങള്‍ക്കുണ്ടെന്ന്  കര്‍ദ്ദിനാള്‍ പാട്രിക് റൊസേരിയോ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ബഹുഭൂരിപക്ഷം മുസ്ലീങ്ങളുള്ള ഇന്തൊനേഷ്യിലെ യുവജനക്കൂട്ടായ്മയില്‍ മുസ്ലിം യുവജനങ്ങളും തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം പരിപാടിയുടെ നടത്തിപ്പിനും സാംസ്ക്കാരിക പരിപാടികളിലും സഹായിക്കുകയും സഹകരിക്കുകയുംചെയ്യുന്നുണ്ട്.  മതങ്ങള്‍, കായികവിനോദങ്ങള്‍, യുവജനക്ഷേമം എന്നിവയുടെ  സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍നിന്നുള്ള സഹകരണവും സംഘാടക സമിതിക്കുണ്ടായിട്ടുണ്ട്. യോഗ്യാ പ്രദര്‍ശന നഗറിലെ ഉദ്ഘാടനവേദിയില്‍ സ്ഥലത്തെ സുല്‍ത്താനും മറ്റു വിശിഷ്ടാതിഥികള്‍ക്കും മെത്രന്മാര്‍ക്കുമൊപ്പം സന്നിഹിതനായിരുന്നു. പരമ്പരാഗത  ശംഖനാദം യോഗ്യാകാര്‍ത്തയുടെ ഗവര്‍ണ്ണര്‍ മുഴക്കിയതോടെയാണ് യുവജനസമ്മേളനത്തിന് ബുധനാഴ്ച രാവിലെ ദിവ്യബലിയെ തുടര്‍ന്ന് തുടക്കമായത്.  യുവജനോത്സവവും സമ്മേളനവും ആഗസ്റ്റ് 6-വരെ തുടരും.

 








All the contents on this site are copyrighted ©.