2017-08-02 08:18:00

പാപ്പാ ബെനഡിക്ട് ​XV - സമാധാനാഹ്വാനത്തിന്‍റെ നൂറുവര്‍ഷങ്ങള്‍


ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ദുരന്തം യൂറോപ്പിനെ ആകുലതയിലാഴ്ത്തുന്ന വേളയില്‍ അക്കാലഘട്ടത്തിലെ പാപ്പായായിരുന്ന ബെനഡിക്ട് പതിനഞ്ചാമന്‍ സമാധാന സംസ്ഥാപനാര്‍ഥം, ‘‘ഹംഗേറിയന്‍ ജനതയുടെ തലവന്മാര്‍ക്ക്’’ (‘‘Ai capi dei popoli belligeranti’’) എന്ന പേരിലെഴുതിയ കത്തിന്‍റെ നൂറാം വാര്‍ഷികം ലോകസമാധാനത്തിനുവേണ്ടിയുള്ള പാപ്പാമാരുടെ നിരന്തരമായ ആഹ്വാനത്തെ അനുസ്മരിക്കുന്നതിനുള്ള ഒരു അവസരമാണ്. എല്ലാവരുടെയും ഏക പിതാവ് ദൈവമാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ, ‘‘യുദ്ധം യൂറോപ്പിന് ആത്മഹത്യാപരമാണ്’’ എന്ന് ആ വര്‍ത്തിച്ചുദ്ബോധിപ്പിച്ചിട്ടുണ്ട് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പാ, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ ഇപ്രകാരം കുറിച്ചു:  ‘‘യുദ്ധം മൂലം നാം എല്ലാം നഷ്ടപ്പെടുത്തുന്നു.  എന്നാല്‍, സമാധാനം  നമുക്ക് ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല’’.  ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ, പോള്‍ ആറാമന്‍ പാപ്പാ എന്നിവരുടെ സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങളും ശ്രദ്ധേയമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിവിധ സന്ദേശങ്ങളിലും രേഖകളിലും ഈ സമാധാന ആശംസ ആവര്‍ത്തിച്ചിരുന്നു. ബെന‍ഡിക്ട് പതിനാറാമന്‍ പാപ്പായും രക്തച്ചൊരിച്ചിലിനെതിരെ സ്വരമുയര്‍ത്തി.  ഫ്രാന്‍സീസ് പാപ്പായാകട്ടെ  യുദ്ധത്തിനെതിരെ, പീഡനങ്ങള്‍ക്കും എല്ലാ ക്രൂരതകള്‍ക്കു മെതിരെ നിരന്തരമായ ആഹ്വാനം നല്‍കുന്നതോടൊപ്പം തീക്ഷ്ണമായി പ്രാര്‍ഥിക്കുകയും എല്ലാവരുമൊന്നുചേര്‍ന്നു പ്രാര്‍ഥിക്കുന്നതിനു ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

ലോകസമാധാന സംസ്ഥാപനാര്‍ഥം ഇക്കാലഘട്ടത്തിലെ പാപ്പാമാര്‍ നല്‍കിയിട്ടുള്ള ചില സുപ്രധാനരേഖകള്‍:

       -ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ നല്‍കിയ സമാധാന സന്ദേശം, ഒക്ടോബര്‍ 25, 1962.

      -പോള്‍ ആറാമന്‍ പാപ്പാ ഐക്യരാഷ്ട്രസംഘടനയുടെ സമ്മേളനത്തില്‍ നല്‍കിയ സന്ദേശം,  ഒക്ടോബര്‍ 4, 1965. 

      - ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ക്രിസ്മസ് സന്ദേശം, 1990.

      -ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സമാധാന പ്രാര്‍ഥന, ഫെബ്രുവരി 2, 1991.

      -ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രവിഭാഗത്തിനു നല്‍കിയ പ്രഭാഷണം, ജനുവരി 13, 2003.

      -ബെനഡിക്ട് പതിനാറാമന്‍ പാപ്പാ വിശുദ്ധ സ്ഥല സന്ദര്‍ശനവേളയില്‍ നല്‍കിയ സന്ദേശം, മെയ് 15, 2009.

      -ഫ്രാന്‍സീസ് പാപ്പാ സമാധാനത്തിനുവേണ്ടിയുള്ള ജാഗരണപ്രാര്‍ഥന, സെപ്തംബര്‍ 7, 2013.

 








All the contents on this site are copyrighted ©.