2017-07-17 19:15:00

‘സീഗ്നിസ്’ രാജ്യാന്തര മാധ്യമ സംഘടനയുടെ പ്രസിഡന്‍റ്


അമേരിക്കന്‍ വനിത, ഹെലന്‍ ഒസ്മാന്‍ രാജ്യാന്തര കത്തോലിക്കാ മാധ്യമ പ്രസ്ഥാനം സീഗ്നിസ്സിനെ നയിക്കും (Signis International).  

50 വര്‍ഷം പഴക്കമുള്ള ആഗോള കത്തോലിക്കാ ദൃശ്യ-ശ്രാവ്യ മാധ്യമ പ്രസ്ഥാനത്തിന്‍റെ കൂട്ടായ്മ സീഗ്നിസ് കാനഡയിലെ ക്യുബെകില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് ഹെലന്‍ ഒസ്മാനെ പ്രസ്ഥാനത്തിന്‍റെ പ്രഥമ വനിത പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. ക്യുബെക്കിലെ ലവാല്‍ യൂണിവേഴ്സിറ്റിയില്‍ ജൂണ്‍ 20-മുതല്‍ 23-വരെ നടന്ന പൊതുസമ്മേളനത്തിന്‍റെ അന്ത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സുവിശേഷചൈതന്യത്താല്‍ സംസ്ക്കാരങ്ങളെ മാധ്യമശൈലിയില്‍ രൂപാന്തരപ്പെടുത്താന്‍ പരിശ്രമിക്കുകയെന്ന സീഗ്നിസിന്‍റെ ദൗത്യം ശാക്തീകരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഹെലന്‍ ഒസ്മാന്‍ തിരഞ്ഞെടുപ്പിനുശേഷം നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. ജര്‍മ്മനയില്‍ തുടക്കമിട്ട UNDA-OCIC അലയും പ്രകാശവും സംഘടന ഏകോപിപ്പിച്ചാണ് സീഗ്നിസ് പിറവിയെടുത്തത്.

അമേരിക്കയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കാര്യലയത്തിന്‍റെ ഉത്തരവാദിത്തം വഹിച്ചിട്ടുണ്ട്. 2008-ല്‍ മുന്‍പാപ്പാ ബെനഡിക്ടിന്‍റെയും, 2015-ല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെയും അമേരിക്ക സന്ദര്‍ശന പരിപാടികളുടെ സംഘാടക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നലംതികഞ്ഞ മാധ്യമ പ്രവര്‍ത്തകയായ ഹെലന്‍, അമേരിക്കന്‍ പ്രസ്സ് അസോസിയേഷന്‍റെ സെക്രട്ടറിയുമായിരുന്നു. മലേഷ്യന്‍ സ്വദേശി ലോറന്‍സ് ജോണ്‍ സിന്നിയെയും, സാംമ്പിയന്‍ സ്വദേശി ഫാദര്‍ പോള്‍ സോമസുമനെയും പ്രസ്ഥാനത്തിന്‍റെ പുതിയ വൈസ് പ്രസിഡന്‍റുമാരായി തിരഞ്ഞെടുക്കുകയുണ്ടായി. വത്തിക്കാന്‍ റേഡിയോയുടെ ഇംഗ്ലിഷ് ആഫ്രിക്കവിഭാഗം മേധാവിയാണ് ഫാദര്‍ പോള്‍ സോമസുമ.

സീഗ്നിസിന് ഇന്ത്യയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു ശാഖയുണ്ട്.








All the contents on this site are copyrighted ©.