2017-06-16 08:53:00

അഴിമതിക്കെതിരെ വത്തിക്കാനില്‍ രാജ്യാന്തര ചര്‍ച്ചാസമ്മേളനം


 “അഴിമതിപ്പണം പാവങ്ങളുടേതാണ്.” - പാപ്പാ ഫ്രാന്‍സിസ്

അഴിമതിക്കെതിരായ രാജ്യാന്തര ചര്‍ച്ചാസമ്മേളനം ജൂണ്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച പിയൂസ് 4-Ɔമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാനിലെ മന്ദിരത്തില്‍ സമ്മേളിച്ചു. പ്രാദേശിക സമയം രാവിലെ 9.30-ന് ആരംഭിച്ച സംഗമം വൈകുന്നേരം 7.30-വരെ നീണ്ടുനിന്നു. വത്തിക്കാന്‍റെ സമഗ്ര മാനവസുസ്ഥിതിക്കായുള്ള സംഘവും (Dicastery for Integral Human Development) പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡിമിയും  (Pontifical Academy for Science) സംയുക്തമായിട്ടാണ് ഈ രാജ്യാന്തര ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചത്.

അനീതി, അഴിമതി, സംഘടിതമായ കുറ്റകൃത്യങ്ങള്‍, അധോലോക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെ ജാഗ്രതയോടെ നീങ്ങുവാന്‍ ഒരു രാജ്യാന്തര നിര്‍വ്വാഹകസംഘം (Task Force) രൂപീകരിക്കുകയായിരുന്നു ഈ ഏകദിന സംഗമത്തിന്‍റെ ലക്ഷ്യം. അതിനു സഹായകമാകുന്ന വിധത്തില്‍ “നിര്‍വ്വാഹക സംഘത്തിന്‍റെ തനിമയും പ്രവര്‍ത്തനലക്ഷ്യങ്ങളും”  Identity and objectives എന്ന പ്രബന്ധം പഠനവിഷയമാക്കപ്പെട്ടു.

സമ്മേളനത്തിനുശേഷമുള്ള  ലഘുഭക്ഷണത്തെ തുടര്‍ന്ന് മൈക്കിളാഞ്ചലോയുടെ ചിത്രരചനകളുടെ വത്തിക്കാനിലെ വിശ്വത്തര കലവറയായ സിസ്റ്റൈന്‍ കപ്പേളയിലേയ്ക്കും, റാഫേലിന്‍റെ സൃഷ്ടികളുടെ മുറിയിലേയ്ക്കുമുള്ള സന്ദര്‍ശനത്തോടെയുമാണ് പരിപാടി സമാപിച്ചത്. സംഘാടകര്‍ക്കുവേണ്ടി, മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീര്‍റ്റര്‍ ടേക്സനാണ് ഇത്രയും കര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.   

*പാപ്പാ ഫ്രാന്‍സിസ്     “അഴിമതിപ്പണം പാവങ്ങളുടേതാണ്. അഴിമതി അനീതിയാണ്. അത് സമൂഹത്തിലെ പാവങ്ങളെയാണ് ഏറ്റവും അധികം നിഷേധാത്മകമായി സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് അഴിമതിക്കെതിരെ പോരാടേണ്ടത്. ഇത് സഭയുടെ ഉത്തരവാദിത്തമാണ്. സഭയ്ക്ക് ഈ മേഖലയില്‍ ഒത്തിരി പ്രവര്‍ത്തിക്കാനുമുണ്ട്..”

‌അഴിമതിക്കെതിരെ വത്തിക്കാന്‍ ഉപയോഗിക്കുന്ന ആയുധം സംവാദത്തിന്‍റേതായിരിക്കും. അഴിമതിയെ ചെറുക്കുന്നവരും, അഴിമതിക്കെതിരെ പോരാടി അനുഭവമുള്ളവരുമായ മെത്രാന്മാരും, നീതിപാലകരും, പൊലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയനേതാക്കളും, അഴിമതിക്ക് ഇരയായിട്ടുള്ളവരുടെ പ്രതിനിധികളുമാണ് വത്തിക്കാന്‍റെ സംഗമത്തില്‍ പങ്കെടുക്കുന്നത്.

*മാവനസുസ്ഥിതിക്കായുള്ള വത്തിക്കാന്‍റെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന  ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസിയുടെ അഭിപ്രായത്തില്‍...   “സാമൂഹിക ജീവിതം നിയമങ്ങള്‍ക്ക് അനുസൃതമായി സുതാര്യതയോടെ നയിക്കാന്‍ സഹായകമാകുന്ന ഒരു സമൂഹിക മനസാക്ഷിയുടെ രൂപീകരണത്തില്‍ സഭയ്ക്ക് വലിയ പങ്കുണ്ട്. കൂടാതെ പൊതുനന്മ ശരിയായ വിധത്തില്‍ ആര്‍ജ്ജിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സമൂഹത്തിലെ ഇതര സ്ഥാപനങ്ങളും ഉത്തരവാദിത്വപ്പെട്ടവരുമായും ബന്ധപ്പെടാന്‍ സഭ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ സമ്മേളനം…”

 ജൂണ്‍ 15-ന് വത്തിക്കാന്‍  സംഘടിപ്പിച്ച അനീതിക്കെതിരായ സംഗമത്തില്‍ മനുഷ്യക്കടത്തിനും അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി വ്യാപരിക്കുന്നവരും ഉണ്ടായിരുന്നു. മാത്രമല്ല, മനുഷ്യക്കടത്തിന് എതിരായി 2016 നവംബറില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ ലോകത്തെ നീതിപാലകരുടെ സംഗമത്തിന്‍റെയും, വന്‍നഗരങ്ങളുടെ മേയര്‍മാരുടെയും 2015 ജൂലൈയില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്‍റെയും ചുവടുപിടിച്ചാണ് ഈ സമ്മേളനം നടന്നത്. 








All the contents on this site are copyrighted ©.