2017-06-15 19:22:00

സഭാഭരണത്തില്‍ വികേന്ദ്രീകരണത്തിന്‍റെ നവതരംഗങ്ങള്‍


സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ 20-Ɔമത് യോഗം സമാപിച്ചു.

മെത്രാന്മാരുടെ നിയമനത്തില്‍ സഭ വികേന്ദ്രീകരണത്തിന്‍റെ നയം അവലംബിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു. സഭാ നവീകരണത്തിനുള്ള ഒന്‍പത്   അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ മൂന്നു ദിവസങ്ങള്‍ നീണ്ടതും, ജൂണ്‍ 14-Ɔ൦ തിയതി ബുധനാഴ്ച സമാപിച്ചതുമായ സമ്മേളനത്തിന്‍റെ അന്ത്യത്തില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഗ്രെഗ് ബേര്‍ക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

മെത്രാന്മാരുടെ നിയമനത്തില്‍ നിലവിലുള്ള ആലോചനകള്‍ക്കു പുറമെ സ്ഥലത്തെ സന്ന്യസ്തരുടെയും അല്‍മായരുടെയും അഭിപ്രായങ്ങള്‍ ആരായാനുള്ള നയങ്ങള്‍ ക്രമപ്പെടുത്തിവരികയാണെന്ന് ഗ്രെഗ് ബേര്‍ക്ക് പറഞ്ഞു. കൂടാതെ ഇപ്പോള്‍ റോമന്‍ സഭാകാര്യലയങ്ങള്‍ക്കായി മാത്രം ഉത്തരവാദിത്വപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങള്‍ പ്രായോഗിക കാര്യക്ഷമതയ്ക്കായി ദേശീയ, പ്രാദേശിക മെത്രാന്‍ സമിതികളെ വികേന്ദ്രീകരണത്തിന്‍റെ ശരിയായ രീതിയില്‍ ഭരമേല്പിക്കാന്‍ ആലോചനകള്‍ പുരോഗമിക്കുന്നതായി ജൂണ്‍ 14-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി. ഉദാഹരണത്തിന്, അവിവാഹിതനായ ഒരു വ്യക്തിയുടെ സ്ഥിരം ശുശ്രൂഷാപട്ടം (Permanent Diaconate), ഭാര്യ മരിച്ചുപോയ വ്യക്തിയുടെ ശുശ്രൂഷാപട്ടം എന്നിവ പ്രാദേശിക സഭയെ ഉത്തരവാദിത്വപ്പെടുത്തും. പ്രസ്താവന വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ ജോര്‍ജ് പേലിന്‍റെ മേല്‍നോട്ടത്തിലുള്ള വത്തിക്കാന്‍ ധനകാര്യാലയത്തിന്‍റെ റിപ്പോര്‍ട്ട്, പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള അടുത്ത ഘട്ടത്തെ ബഡ്ജറ്റുകള്‍ എന്നിവ സമര്‍പ്പിക്കപ്പെട്ടു. വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. വീഗനോ സമര്‍പ്പിച്ച ഏകീകരണ പദ്ധതികളുടെ റിപ്പോര്‍ട്ടും പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ കര്‍ദ്ദിനാളന്മാരുടെ ഉപദേശകസമിതി പരിശോധിച്ചു.

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം, വത്തിക്കാന്‍റെ മൂന്നു വ്യത്യസ്ത വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന ന്യായപീഠം (Roman Rota, Apostolic Signatura, Apostolic Penitentiary), മതാന്തര സംവാദത്തിനും സഭകളുടെ ഐക്യത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ എന്നിവയുടെ നവീകരണത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും പുരോഗമിച്ചതായി പ്രസ്താവന വ്യക്തമാക്കി.

സഭ നവീകരണപദ്ധതിക്കായുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അടുത്തയോഗം 2017 സെപ്തംബര്‍  11, 12, 13 തിയതികളില്‍ വീണ്ടും വത്തിക്കാനില്‍ സംഗമിക്കും.  








All the contents on this site are copyrighted ©.