2017-06-07 19:35:00

'അല്‍മായര്‍ക്കും വിശുദ്ധരാകാം' ധന്യയായ ഈതല മേലയുടെ മാതൃക


വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍നിന്ന്...

ജൂണ്‍ 10-Ɔ൦ തിയതി ശനിയാഴ്ച വടക്കെ ഇറ്റലിയിലെ ലാ-സ്പേസ്സിയയില്‍ (La Spezzia) വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്  സഭ ഉയര്‍ത്താന്‍ പോകുന്ന ഈതല മേലാ (Itala Mela) എന്ന ധന്യയായ അല്‍മായ സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ അമാത്തോ അല്‍മായുടെ വിശുദ്ധിയെക്കുറിച്ച് പറഞ്ഞത്. ഈതല മേലാ ഇറ്റലിക്കാരിയാണ്.

1904-1957 കാലയളവില്‍ വടക്കെ ഇറ്റലിയില്‍ ജീവിച്ച ഈതല മേല ഏറെ സ്വതന്ത്രയും നിരീശ്വരവാദിയും സഭാവിദ്വേഷിയുമായി ആദ്യം ജീവിച്ചു. സ്വന്തം സഹോദരന്‍ 9-Ɔ൦ വയസ്സില്‍ മരിച്ചതാണ് അവളുടെ ആത്മവിനാശത്തിനു കാരണമായതെങ്കില്‍, ഒരു കപ്പൂചിന്‍ ആശ്രമത്തിലെ കുമ്പസാരം അവള്‍ക്ക് കൃപയുടെ നവജീവന്‍ പകര്‍ന്നു. ഈതല മേലയുടെ ഹൃദയകവാടത്തില്‍ മുട്ടിയ ദൈവികസ്വരം അവള്‍ ശ്രവിച്ചു. മാനസാന്തരത്തിനുശേഷം അവളുടെ ജീവിതം ദൈവസ്നേഹത്താലും മനുഷ്യസ്നേഹത്താലും നിറഞ്ഞതായി. ബെനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തില്‍ സമര്‍പ്പിച്ചവള്‍, ത്രിത്വൈക ദൈവത്തിന്‍റെ സ്നേഹക്കൂട്ടായ്മയിലെ യോഗാത്മക ദാര്‍ശനികയായി മാറുവോളം പഠിക്കുകയും പ്രര്‍ത്ഥിക്കുകയും പരിത്യാഗത്തില്‍ ജീവിക്കുകയുംചെയ്തു. ധന്യയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് ഒരുക്കമായി വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പിതാവിന്‍റെ അനുസരണയുള്ള പുത്രിയും, പുത്രനായ ക്രിസ്തുവിന്‍റെ വിശ്വസ്ത ശിഷ്യയും, പരിശുദ്ധാത്മാവിന്‍റെ ആലയവുമായി ഈതല മേല രൂപന്തരപ്പെട്ടുവെന്ന് കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ വിശദീകരിച്ചു. അതിനാല്‍ വൈദികരും സന്ന്യസ്തരും മാത്രമല്ല വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. അല്‍മായര്‍ക്കും വിശുദ്ധരാകാം. വിശുദ്ധിയിലേയ്ക്കുള്ള വിളി സാര്‍വ്വലൗകികവും എല്ലാവര്‍ക്കുമുള്ളതാണെന്നും കര്‍ദ്ദിനാള്‍ അമാത്തോ വ്യക്തമാക്കി.   

ശനിയാഴ്ച ലാ-സ്പേസ്സായായിലെ വിശുദ്ധ ആല്‍ബയുടെ ഭദ്രാസന ദേവാലയത്തില്‍ രാവിലെ  10-മണിക്ക് കര്‍ദ്ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ധന്യയായ ഈദല മേലയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തും.








All the contents on this site are copyrighted ©.