2017-05-22 13:24:00

വൈദികന്‍ നസറേന്‍ സൂസൈ - കോട്ടാര്‍ രൂപതയുടെ പുതിയ മെത്രാന്‍


തമിഴ് നാട്ടിലെ കോട്ടാര്‍ രൂപതയുടെ പുതിയ മെത്രാനായി വൈദികന്‍ നസറേന്‍ സൂസൈയെ ഫ്രാന്‍സീസ് പാപ്പാ നാമനിര്‍ദ്ദേശം ചെയ്തു.

നിയുക്തമെത്രാന്‍ നസറേന്‍ സൂസൈ കന്യാകുമാരിയില്‍, വീണ്ടെടുപ്പിന്‍റെ  നാഥായുടെ നാമത്തിലുള്ള ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഇരുപതാം തിയതി ശനിയാഴ്ച (20/05/17) 78 വയസ്സു പൂര്‍ത്തിയായ കോട്ടാര്‍ രൂപതയുടെ മെത്രാന്‍ പീറ്റര്‍ റെമിജീയൂസ് തന്നെ രൂപതാഭരണത്തില്‍ നിന്ന് വിടുവിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സമര്‍പ്പിച്ച രാജി ശനിയാഴ്ച സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ അന്ന് ഈ നിയമന ഉത്തരവു പുറപ്പെടുവിച്ചത്.

കോ‌ട്ടാര്‍ രൂപതയില്‍പ്പെട്ട രാജക്കലമംഗലംതുറൈയില്‍ 1963 ഏപ്രില്‍ 13നായിരുന്നു നിയുക്തമെത്രാന്‍ നസറേന്‍ സൂസൈയുടെ ജനനം.

നാഗര്‍കോയില്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത് ചെന്നൈയിലെ പൂനമലെ സെമിനാരിയിലായിരുന്നു. തുടര്‍ന്ന് നിയുക്തമെത്രാന്‍ നസറേന്‍ സൂസൈ ബെല്‍ജിയത്തിലെ ലുവെയിനിലുള്ള കത്തോലിക്കാ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഉന്നത പഠനം നടത്തുകയും  റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ദൈവവിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. അദ്ദേഹം മധുര സര്‍വ്വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രങ്ങളില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

 








All the contents on this site are copyrighted ©.