സത്യസന്ധമായ പ്രബോധനങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കും. എന്നാല്‍ സ്വാര്‍ത്ഥമായ പ്രത്യശശാസ്ത്രങ്ങള്‍ ഭിന്നിപ്പിക്കും.
മെയ് 19-Ɔ൦ തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ദിവ്യബലിമദ്ധ്യെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അപ്പസ്തോല നടപടിപ്പുസ്തകത്തില്‍ അന്ത്യോക്യായിലെ കൗണ്‍സിലിനെ സംബന്ധിച്ച ആദ്യവായനയായിരുന്നു വചനചിന്തയ്ക്ക് ആധാരമായത് (നടപടി 15, 22-31). വിജാതിയരില്‍നിന്നും വിശ്വാസം സ്വീകരിച്ച 49 പേര്‍ മോശയുടെ നിയമപ്രകാരം പരിച്ഛേദനകര്‍മ്മത്തിന് വിധേയരാകണമോ, വേണ്ടയോ എന്നതായിരുന്നു ചര്‍ച്ചാവിഷയം.
1. വന്നുകൂടുന്ന ഭിന്നിപ്പുകള്‍ ആദിമ സഭയിലും അസൂയയുടെയും അധികാരത്തിന്‍റെയും കുബുദ്ധിയുടെയും പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. പണം സമ്പാദിക്കാനും അധികാരം പിടിച്ചുപറ്റുവാനും താല്പര്യമുള്ളവര്‍ ഇന്നെന്നപോലെ അന്നും ഉണ്ടായിരുന്നു. അതിനാല്‍ അവരുടെ ഇടയില്‍ പ്രതിസന്ധികളുമുണ്ടായിരുന്നു. ബലഹീനരായ മനുഷ്യരുടെയും പാപികളുടെയും സമൂഹമാണ് സഭ. അതിനാല്‍ നാം എളിമയോടെ രക്ഷകനായ ക്രിസ്തുവിലെയ്ക്ക് തരിയണം. പാപ്പാ ഉദ്ബോധിപ്പിച്ചു.
2. പ്രതിസന്ധികളിലെ പങ്കുവയ്ക്കല്‍ ആദിമ ക്രൈസ്തവസമൂഹത്തില്‍ അഭിപ്രായഭിന്നത ഉയര്‍ന്നപ്പോള്‍ പൗലോസിനോടും ബര്‍ണബാസിനോടുമൊപ്പം അന്ത്യോക്യായിലെ അപ്പസ്തോലന്മാരുടെ പക്കലേയ്ക്കു അവര്‍ തീരുമാനങ്ങള്‍ക്കായി പോയി. രണ്ടു പക്ഷമായി ചര്‍ച്ചകളും തര്‍ക്കങ്ങളുമുണ്ടായി. എന്നാല്‍ കലങ്ങിമറിഞ്ഞ അവരുടെ മനസ്സുകള്‍ക്ക് പരിശുദ്ധാത്മാവ് വെളിച്ചം പകരുന്നു. ദൈവാത്മാവ് അവരെ പ്രചോദിപ്പിച്ചു. കാരണം സംവദിക്കാനും തുറവോടെ സംസാരിക്കാനും ഉത്തരവാദിത്തമുള്ളവരുമായി ചര്‍ച്ചചെയ്യാനും സന്നദ്ധരായിരുന്നു.
3. ദൈവാത്മാവും അശുദ്ധാത്മാവും സംവാദമാണ് അരുപിയുടെ പ്രചോദനങ്ങള്‍ക്ക് പ്രതിസന്ധികളില്‍ വഴി തുറക്കുന്ന്ത്. വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച മാംസം, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗങ്ങളുടെ രക്തം, വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം അവിഹിതമാണെന്നതു സംബന്ധിച്ച തര്‍ക്കങ്ങളാണ് സമൂഹത്തില്‍ വിഭജനം സൃഷ്ടിച്ചത്. എന്നാല്‍ ഇവയൊന്നും കര്‍ത്താവിന്‍റെ വചനമോ പ്രബോധനങ്ങളോ ആയിരുന്നില്ല. വിജാതിയരെ വിളിച്ചത് കര്‍ത്താവിന്‍റെ അരൂപിതന്നെയാണ്.
4. സമൂഹത്തില്‍ ഉണ്ടാകേണ്ട ക്രിസ്തുചൈതന്യം അപ്പസ്തോലന്മാരോടു ചേര്‍ന്നുള്ള സംവാദമായിരുന്നു പ്രശ്നപരിഹാരം. പരിച്ഛേദനം കൂടാതെ വിജാതിയര്‍ക്ക് ദേവാലയത്തില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം, അരൂപിയിലുള്ള സ്വാതന്ത്ര്യമാണ്. എന്നാല്‍ അപ്പസ്തോലന്മാരുടെ രീതികള്‍ രാഷ്ട്രീയ നിലപാടല്ല. വേണ്ടന്നും വേണമെന്നും പറയാന്‍ അവരെ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണ്. ക്രിസ്തുവിന്‍റെ ചൈതന്യമുള്ള തീരുമാനങ്ങളായിരുന്നു അവരുടേത്! കാരണം അവരുടെ പരമമായ ലക്ഷ്യം ക്രിസ്തുവിലുള്ള ഐക്യമായിരുന്നു. ജരൂസലേം കൗണ്‍സിലിന്‍റെ പ്രബോധനം അതായിരുന്നു. കാലത്തികവില്‍ സഭാധികാരികള്‍, അപ്പസ്തോലന്മാരുടെ പിന്‍തുടര്‍ച്ചക്കാര്‍ എഫേസൂസ് കൗണ്‍സിലിലും അന്ത്യോക്യായിലുമൊക്കെ സഭാപഠനങ്ങള്‍ പരിശോധിച്ചതു ഈ ചൈതന്യത്തിലാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസു ചെയ്തതും അതുതന്നെയാണ്. സഭാ പ്രബോധനങ്ങളുടെ സത്യസന്ധതയിലേയ്ക്കും, അപ്പസ്തോലിക പാരമ്പര്യത്തിലേയ്ക്കും സുവിശേഷമൂലത്തിലേയ്ക്കും ഇറങ്ങുകയായിരുന്നു. സുവിശേഷത്തിന്‍റെ അരൂപി അവയില്‍ എത്രത്തോളമുണ്ടെന്ന് പരിശോധിച്ച് സ്ഥാപിച്ചുകൊണ്ടാണ് സഭ കാലാകാലങ്ങളില്‍ മുന്നേറേണ്ടത്.
5. ഇടര്‍ച്ചയ്ക്കുള്ള കാരണക്കാര്‍ ദൗത്യബോധവും ഉത്തരവാദിത്വവുമില്ലാതെ വിശ്വാസികളില്‍ മനശ്ചാഞ്ചല്യം വരുത്തുകയും ബുദ്ധിമുട്ടിക്കുകയും, സമൂഹങ്ങളെ ശല്യപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും ചെയ്യുന്നവരുണ്ടായിരുന്നു. സഭയുടെ പ്രബോധനം അറിഞ്ഞിട്ടും, മറ്റുള്ളവരില്‍ കുറ്റമാരോപിക്കുകയും ദൈവദൂഷണക്കുറ്റം ചുമത്തുകയും ചെയ്യുന്നവരുണ്ട്. സഭാപ്രബോധനങ്ങളെക്കുറിച്ച് വ്യക്തതയില്ലാതെ സ്വന്തമായ ആശയങ്ങളില്‍ ലസിക്കുന്നവരും ധാരാളമുണ്ട്. അവരാണ് സമൂഹങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്നത്. ഇത് ഔദ്യോഗിക പ്രബോധനങ്ങളെ സ്വാര്‍ത്ഥമായ പ്രത്യയശാസ്ത്രമാക്കി വ്യാഖ്യാനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. എന്നാല്‍ ദൈവാത്മാവ് നമ്മെ പഠിപ്പിക്കും, ക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ ജീവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കും.
6. സ്നേഹത്തില്‍ വസിക്കുവിന്‍! സ്വന്തമായ പ്രത്യാശശാസ്ത്രങ്ങള്‍കൊണ്ട് ഭീഷണി മുഴക്കരുത്. നവീകരണത്തിനും മാറ്റത്തിനും തുരംഗംവയ്ക്കരുത്! സഭയുടെയും സഭാതലവന്‍റെയും പ്രബോധനാധികാരങ്ങള്‍ - അത് മെത്രാന്മാരിലും, കൂട്ടായ്മയിലുള്ള കൗണ്‍സില്‍ അംഗങ്ങളിലും നിക്ഷിപ്തമാണ്. അത് ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ വഴിയും പരിശുദ്ധാത്മാവാല്‍ പ്രേരിതവുമാണ്. അത് സ്വതന്ത്രവും തുറവുള്ളതുമാണ്. സത്യസന്ധമായ പ്രബോധനങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കും. എന്നാല്‍ പ്രത്യശശാസ്ത്രങ്ങള്‍ ഭിന്നിപ്പിക്കും. പാപ്പാ ആവര്‍ത്തിച്ചു. ആകയാല്‍ ക്രിസ്തുവില്‍ വസിക്കാം, സഹോദരസ്നേഹത്തില്‍ ജീവിക്കാം! (യോഹ. 15, 12-17).
All the contents on this site are copyrighted ©. |