2017-05-19 09:31:00

വികസനത്തെ പിന്‍താങ്ങേണ്ട ‘കാരുണ്യത്തിന്‍റെ വിപ്ലവം’


കാരുണ്യം ബലഹീനതയല്ല! ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസാ പ്രസ്താവിച്ചു.

മെയ് 18-Ɔ൦ തിയതി ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു സംഗമിച്ച സുസ്ഥിതി വികസനവും മാനവികതയുടെ കൂട്ടായ്മയും (Innovation & Connectivity) സംബന്ധിച്ച പ്രവര്‍ത്തക സമിതിയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്രകടനം നടത്തി.

ഇന്ന് ലോകത്ത് ഇരമ്പിക്കയറുന്ന സാങ്കേതിക വികസനവും വളര്‍ച്ചയും മനുഷ്യത്വപരവും മനുഷ്യര്‍ക്ക് അനുദിനം ഉപകാരപ്രദവുമാകേണ്ടതാണ്. മനുഷ്യരെ, വിശിഷ്യാ എളിയവരെ മാറ്റിനിറുത്തുന്ന വികസനം വികസനമല്ല. അതിനാല്‍ ഇന്നിന്‍റെ സാങ്കേതിക വിപ്ലവത്തെ പിന്‍തുണയ്ക്കുന്ന ഒരു ‘കാരുണ്യത്തിന്‍റെ വിപ്ലവം’ വികസനപദ്ധതികളെ പിന്‍താങ്ങണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.  സാങ്കേതിക വികസനവും പുരോഗതിയും ജനങ്ങളുടെ വളര്‍ച്ചയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഉപാധിയാവണം. സാങ്കേതിക-സാമ്പത്തിക വളര്‍ച്ച സമൂഹത്തിന്‍റെ കേന്ദ്രസ്ഥാനം പിടിച്ചാല്‍,  മനുഷ്യരെ  വിശിഷ്യാ പാവപ്പെട്ടവരെ ‘വലിച്ചെറിയുന്ന സംസ്ക്കാരം (Culture of Waste) വളരുമെന്നതില്‍ സംശയമില്ല. അതിനാല്‍, സമത്വവും നീതിയുമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യ സംസ്കൃതി ഇനിയും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്നിന്‍റെ സാങ്കേതിക ശാസ്ത്രീയ വികസനങ്ങള്‍ സമൂഹത്തെയും എല്ലാത്തരക്കാരായ വ്യക്തികളെയും പിന്‍തുണയ്ക്കുകയും ഉള്‍ച്ചേര്‍ക്കുകയുംവേണം.

അങ്ങകലെ സൗരയൂഥത്തിലുള്ള മറ്റൊരു ഉപഗ്രഹത്തെ കണ്ടുപിടിക്കുന്ന സങ്കേതിക പരിഷ്ക്കരണത്തിന്‍റെ പ്രക്രിയയില്‍, നമുക്കുചുറ്റും ‘ഭ്രമണംചെയ്യുകയും’ ചെയ്യുന്ന സഹോദരനെയും സഹോദരിയെയും കാണാതെ പോകരുതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

വികസനത്തിന്‍റെ നവീനത സമൂഹത്തിലെ എല്ലാവരുമായി പങ്കുവയ്ക്കുന്നതും അവര്‍ക്കും ഉപകാരപ്രദമാക്കുന്നത് കാരുണ്യവും ആര്‍ദ്രതയുമാണ്. അതിനാല്‍ നാം കാണിക്കുന്ന കാരുണ്യം ബലഹീനതയല്ല, മറിച്ച് സമൂഹത്തിന്‍റെ രൂപാന്തരീകരണ ശക്തിയാണെന്ന് നമുക്ക് അനുഭവവേദ്യമാകും. അവിടെ ആരും പുറന്തള്ളപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യില്ല. കാരുണ്യം അതിനാല്‍ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനും ജനങ്ങളുടെ സുസ്ഥിതിക്കായി ശുശ്രൂഷചെയ്യുവാനുമുള്ള ചാലകശക്തിയായി പരിണമിക്കും. അപരനെ അംഗീകരിക്കുകയും, അപരന്‍ എന്‍റെ സഹോദരാനായി കാണുകയും ചെയ്യുന്നവരുടെ കരങ്ങളിലാണ് ഭാവി മാനവികത, എന്ന പ്രസ്താവത്തോടെയാണ് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്രകടനം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.