2017-05-18 08:58:00

വേരുപിടിക്കുന്ന ‘താല്ക്കാലികതയുടെ സംസ്ക്കാരം’


‘സ്നേഹത്തിന്‍റെ ആനന്ദവു’മായി - Amoris Laetitia അപ്പസ്തോലിക പ്രബോധനത്തിന്‍റെ സന്ദേശവുമായി സിനഡിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി ഏഷ്യന്‍ നാടുകള്‍ സന്ദര്‍ശിച്ചു.

മെയ് 13, 14 തിയതികളില്‍ വത്തിക്കാന്‍റെ പ്രതിനിധി തയിവാന്‍, ഹോങ് കോംഗ് എന്നീ ഏഷ്യന്‍ നാടുകള്‍ സന്ദര്‍ശിച്ചു. തായ്പെയ്, ഹോങ് കോംഗ് എന്നീ വന്‍നഗരങ്ങളില്‍ കര്‍ദ്ദിനാള്‍ ബാള്‍ദേസ്സേരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. “യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിത തിരഞ്ഞെുടുപ്പുകളും” എന്ന പ്രമേയം ആധാരമാക്കി ആസന്നമാകുന്ന സഭയിലെ മെത്രാന്മാരുടെ 15-Ɔമത് സാധാരണ സിന‍ഡിന് ഒരുക്കമായി നടത്തിയ ചര്‍ച്ചാസമ്മേളങ്ങളിലാണ് ഇന്നിന്‍റെ സാമൂഹിക കുടുംബ ചുറ്റുപാടുകളെ കര്‍ദ്ദിനാള്‍ ബാള്‍ദിസേരി വിശദീകരിച്ചത്.

വിവാഹജീവിതത്തിലേയ്ക്കോ പൗരോഹിത്യത്തിലേയ്ക്കോ സന്ന്യാസത്തിലേയ്ക്കോ, ഏതു ജീവിത തുറയിലേയ്ക്കായാലും ശരിയായ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. പൗരോഹിത്യ ജീവിതത്തില്‍ വിഴ്ചകളും പരാജയങ്ങളും ഉണ്ടാകുന്നതുപോലെതന്നെ ഇന്ന് കുടുംബജീവിതത്തിലും വീഴ്ചകളും പതര്‍ച്ചകളുമുണ്ട്. അതിനാല്‍ ആഴമുള്ള വിശ്വാസവും തിരഞ്ഞെടുപ്പും യുവജനങ്ങളുടെ ജീവിതത്തില്‍ അനിവാര്യമാണെന്ന് വിവിധ യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിലെ യുവതീയുവാക്കള്‍ക്കുവേണ്ടി നടത്തിയ സമ്മേളനങ്ങളില്‍ കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഉദ്ബോധിപ്പിച്ചു.

സ്ഥായീഭാവമില്ലാത്തതും അടിക്കടി തകരുന്നതുമായ ‘താല്ക്കാലികയുടെ സംസ്ക്കാരം’  ( Cullture of Ephemerality) സമൂഹത്തിന്‍റെ പൊതുമേഖലയില്‍ വേരുപിടിക്കുന്നുണ്ട്. നൈമിഷികമായ സന്തോഷവും സൗകര്യവും നേട്ടവും തേടിയുള്ള പരക്കംപാച്ചിലിന്‍റെ  ജീവിതതിരഞ്ഞെടുപ്പുകളില്‍ തകര്‍ച്ചകള്‍ ഉണ്ടാക്കുന്നതുപോലെ, തകരുന്ന കുടുംബങ്ങള്‍ക്കും തളരുന്ന ദാമ്പത്യബന്ധങ്ങള്‍ക്കും അവ കാരണമാക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി വിവരിച്ചു.

സംതൃപ്തവും സന്തോഷദായകവുമായ ജീവിതം ശാരീരിക സന്തോഷത്തില്‍ മാത്രം അധിഷ്ഠിതമല്ലെന്നും, ജീവിതത്തിന് ഒരു ആത്മീയമാനമുണ്ടെങ്കില്‍ മാത്രമേ മനുഷ്യാസ്തിത്വം സാര്‍ത്ഥകമാകൂ എന്നും കര്‍ദ്ദിനാള്‍ ബാള്‍ദേസേരി ഉദ്ബോധിപ്പിച്ചു.  പുറമെ സന്തോഷമുള്ളവരും ഏറെ ഊര്‍ജ്ജസ്വലതയുള്ളവരുമായി യുവജനങ്ങള്‍ ഇന്ന് കാണപ്പെടാറുണ്ടെങ്കിലും, ആന്തരികമായ പ്രതിസന്ധികളാല്‍ അവര്‍ മരവിച്ചും മരിച്ചുമാണ് ജീവിക്കുന്നത്. ജീവിതലക്ഷ്യവും പ്രത്യാശവും നശിക്കുന്നതാണ് ഇതിനു കാരണം. അതിനാല്‍ ലോകത്തിനു നല്കാനാവാത്തതും, പാപത്താല്‍ ‍ഞെരുക്കപ്പെടാത്തതുമായ ആത്മീയതയുടെ സന്തുലിതമായൊരു ജീവിത തിരഞ്ഞെടുപ്പിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തിമാക്കി.

 








All the contents on this site are copyrighted ©.