2017-05-17 19:36:00

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ദൈവാനുഭവത്തിന്‍റെ വേദികള്‍


തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മതബോധനത്തിനും നവസുവിശേഷവത്ക്കരണത്തിനുമുള്ള വേദികളാകണം. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രസ്താവിച്ചു.

മെയ് 16-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍നിന്ന്... തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ നവസുവിശേഷവത്ക്കരണത്തിനുള്ള വേദികളും, ദൈവാനുഭവത്തിന്‍റെ ഗൃഹാതുരത്വം വളര്‍ത്തുന്ന സ്ഥാനങ്ങളുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പ്രസ്താവിച്ചത്.  പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിന്‍റെ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് മെയ് 12, 13 വെള്ളി ശനി ദിവസങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ അപ്പസ്തോലിക സന്ദര്‍ശനമായിരുന്നു അഭിമുഖത്തിന്‍റെ കേന്ദ്രസ്ഥാനത്ത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ഉത്തരവാദിത്തം പാപ്പാ ഫ്രാന്‍സിസ് ഏല്പിച്ചിട്ടുള്ളത് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല അഭിമുഖത്തില്‍ അനുസ്മരിപ്പിച്ചു.

സമാധാനം, നിശബ്ദത, നന്മയുടെ വെളിച്ചം, പ്രാര്‍ത്ഥനാനുഭവം എന്നിവയുടെ ഉറവിടങ്ങളാകണം ലോകത്തെ തീര്‍ത്ഥാനകേന്ദ്രങ്ങളെന്ന്, ഫാത്തിമയെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകളുടെ ചുവടുപിടിച്ച് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ഉദ്ബോധിപ്പിച്ചു. അതിനാല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന ഇടങ്ങളും, ദൈവാനുഭവത്തിന്‍റെ കേന്ദ്രവും മാത്രമായി ഒതുങ്ങി നില്ക്കാതെ  ജനങ്ങളിലേയ്ക്കും അജപാലന മേഖലകളുടെ അതിരുകളിലേയ്ക്കും ഇറങ്ങിച്ചെല്ലേണ്ടതാണ്. അതുവഴി മതബോധനവും സുവിശേഷവത്ക്കരണവും അവിടങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ഉദ്ബോധിപ്പിച്ചു

 

 

 








All the contents on this site are copyrighted ©.