2017-05-03 19:41:00

വത്തിക്കാന്‍റെ മാധ്യമകാര്യാലയം പ്രഥമ സമ്പൂര്‍ണ്ണസമ്മേളനത്തിന് തുടക്കമായി


വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തിന് റോമില്‍ തുടക്കമായി.  മെയ് 3-തിയതി ബുധാനാഴ്ച തുടങ്ങിയ സമ്മേളനം 5-Ɔ൦ തിയതി വെള്ളിയാഴ്ചവരെ നീണ്ടുനില്ക്കും. വ്യാഴാവ്ച രാവിലെ കാര്യാലയത്തിന്‍റെ പ്രാവര്‍ത്തകരെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ അഭിസംബോധനചെയ്യുമെന്ന് പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ അറിയിച്ചു.

ഇന്നിന്‍റെ നവമായ ആശയവിനിമയ സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളെ നവീകരിക്കാനും കരുപ്പിടിപ്പാക്കാനുമായി 2015-ലാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ സെക്രട്ടേറിയേറ്റ് Secretariat for Communications രൂപീകരിച്ചത്. ഇത്രയുംനാള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന വത്തിക്കാന്‍റെ 10 വിവിധ മാധ്യമവിഭാഗങ്ങളും ഇതുവഴി ഒരു കുടക്കിഴിലാവുകയാണ്. ഘടനയിലും സംവിധാനത്തിലും അഴിച്ചുപണികള്‍ നടത്തി കാലികമായ നവീകരണം നടത്തുകയാണ് പുതിയ കാര്യാലയത്തിന്‍റെ ദൗത്യം. ആഗോള സഭയുടെ പ്രേഷിത ദൗത്യത്തോടു കാര്യപ്രാപ്തമായി പ്രതികരിക്കാന്‍ തക്കവിധം വത്തിക്കാന്‍റെ ദൃശ്യ-ശ്രാവ്യമാധ്യമ വിഭാഗങ്ങളെയും, അച്ചടി കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കേണ്ട വിലയ ദൗത്യമാണ് കാര്യാലയത്തിന്‍റേതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തിമാക്കി.

സങ്കീര്‍ണ്ണമെങ്കിലും മാധ്യമ സംവിധാനങ്ങള്‍ പാരസ്പരികതയുള്ളതും കൈകോര്‍ത്തു വൈദഗ്ദ്ധ്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുമാണ്. അതിനാല്‍ വത്തിക്കാന്‍റെ ആശയവിനിമയ സംവിധാനം സുവിശേഷവത്ക്കരണത്തിന്‍റെ പ്രഥമ ദൗത്യം ഉള്‍ക്കൊണ്ട്, ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും,  സഭയുടെയും പാപ്പായുടെയും കാലികമായ പ്രേഷിതദൗത്യത്തെ അതിന്‍റെ മേന്മയില്‍ എത്തിക്കാന്‍ പരിശ്രമിക്കുകയുമാണ് അടിസ്ഥാന ലക്ഷ്യമെന്ന് പ്രഥമ സമ്പൂ‍ര്‍ണ്ണസമ്മേളനത്തില്‍ ആമുഖമായി പറഞ്ഞ പ്രഭാഷണത്തില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ വിവരിച്ചു.

പ്രീഫെക്ട് മോണ്‍. ഡാരിയോ വിഗനോ, സെക്രട്ടറി മോണ്‍. ലൂചിയോ റൂയിസ്, സെക്രട്ടേറിയേറ്റിന്‍റെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടാതെ - ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബഷാരെ റായ്, നൈറോബിയിലെ ആര്‍ച്ചുബിഷപ്പ് ജോണ്‍ ന്യൂ, മ്യാന്‍മാറിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചാള്‍സ് മവൂങ് ബോ, ഹായ്തിയിലെ മെത്രാന്‍ ചിബ്ലി ലാഗ്ലോസ്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ബെനിയാമിനോ സ്തേലാ, ഡ്ബ്ലിനിലെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ‍ഡെര്‍മ്യൂഡ് മാര്‍ടിന്‍, ലിത്വാനയിലെ വില്‍നിയൂസിലെ മെത്രാപ്പോലീത്ത ഗന്താരസ് ഗ്രൂസസ്, ഇറ്റലിയിലെ അല്‍ബാനോ രൂപതാദ്ധ്യക്ഷന്‍ മര്‍ചേലോ സെമെരാരോ, ഫ്രാന്‍സിലെ പൊന്തോയിലെ മെത്രാന്‍ സ്റ്റനിസ്ലാവ് ലലാനെ, വിയറ്റ്നാമിലെ മീതോയുടെ മെത്രാന്‍ പിയര്‍ നാഗുവേന്‍ വാന്‍, സ്പെയിനിലെ ഗ്വാദിക്സ് രൂപതാമെത്രാന്‍ ഗാര്‍സിയ ബെല്‍ത്രാന്‍, പോര്‍ച്ചുഗലിലെ ലിസ്ബണ്‍ പാത്രിയാര്‍ക്കേറ്റിന്‍റെ സാഹയമെത്രാന്‍ എല്‍വാസ് എന്നിവര്‍ സമ്പൂര്‍സമ്മേളനത്തിലെ അംഗങ്ങളാണ്.

കൂടാതെ അമേരിക്കയില്‍നിന്നും കിം ഡാനിയേല്‍സ്, ജെര്‍മനിയില്‍നിന്നും പ്രഫസര്‍ മാര്‍ക്കസ് ഷാചെര്‍, സ്പെയിനില്‍നിന്നും ലെതീസിയ മൈനേരോ എന്നീ അല്‍മായവരും, രാജ്യാന്തര തലത്തില്‍ നിയുക്തരായിട്ടുള്ള 13 മറ്റു മാദ്ധ്യമ വിദഗ്ദ്ധരായ ഉപദേശകരും സമ്പൂര്‍ണ്ണസമ്മേളനത്തിന്‍റെ ഭാഗമാണ്. 








All the contents on this site are copyrighted ©.