2017-04-21 13:28:00

നിണസാക്ഷികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന റോമില്‍


ഇരുപത്, ഇരുപത്തിയൊന്നു നൂറ്റാണ്ടുകളിലെ നവ നിണസാക്ഷികളെ മാര്‍പ്പാപ്പാ പ്രത്യേകം അനുസ്മരിക്കും.

വത്തിക്കാനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെ, ടൈബര്‍  നദിയിലുള്ള “ ഈസൊള തിബെരീന” എന്നറിയപ്പെടുന്ന “ടൈബര്‍ ദ്വീപി”ല്‍ ഉള്ള വിശുദ്ധ ബര്‍ത്തൊലൊമെയൊയുടെ ബസിലിക്കയില്‍ ശനിയാഴ്ച (22/04/17) വൈകുന്നേരമായിരിക്കും നവരക്തസാക്ഷികളെ അനുസ്മരിച്ച് ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുക.

ആഗോള സമാധാനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥനാശുശ്രൂഷ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.

വചന ശുശ്രൂഷയുടെ മദ്ധ്യേ സുവിശേഷസന്ദേശം നല്കുന്ന ഫ്രാന്‍സീസ് പാപ്പാ ഈ ബസിലിക്കയില്‍, യുറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭുഖണ്ഡങ്ങളിലെ രക്തസാക്ഷികളുടെയും കമ്മ്യൂണിസ്റ്റ് ആധിപത്യവും നാസിഭരണകൂടവും വിശ്വാസത്തിന്‍റെ പേരില്‍ ജീവനെടുത്തവരുടെയും ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള 6 കപ്പേളകളില്‍ പോയി പ്രാര്‍ത്ഥിച്ച് നിണസാക്ഷികള്‍ക്ക്  ആദരവര്‍പ്പിക്കും.

ബസിലിക്കയില്‍ ഈ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇന്നുവരെയുള്ള രക്തസാക്ഷികള്‍ക്കായി നടത്തപ്പെടുന്ന ഓരോ പ്രാര്‍ത്ഥനയുടെയും അവസരത്തില്‍ മെഴുകുതിരികള്‍ തെളിക്കും. സിറിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാന്മാരായ മാര്‍ ഗ്രിഗോറിയോസ് ഇബ്രാഹിം, പോള്‍ യസ്സിജി കത്തോലിക്കാ വൈദികന്‍ പാവൊളൊ ദല്‍ ഓല്യൊ എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും.

ആധുനികയുഗത്തില്‍ ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറുന്ന പീഢനങ്ങളില്‍ വധിക്കപ്പെട്ടവരെ രണ്ടായിരാമാണ്ടിലെ ജൂബിലി മുതല്‍, വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപായുടെ ഹിതാനുസാരം അനുസ്മരിക്കുന്ന ഇടമാണ് ടൈബര്‍ ദ്വീപിലെ വിശുദ്ധ ബര്‍ത്തൊലൊമെയൊയുടെ ബസിലിക്ക.  

വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച നിരവധിപ്പേരില്‍ 3 പേരുടെ ബന്ധുക്കളും സഹൃത്തുക്കളും ഈ വചന ശുശ്രൂഷാവേളയില്‍ സാക്ഷ്യമേകും. ജര്‍മ്മനിയിലെ ബൂഹെന്‍വാള്‍ടില്‍  1939 ല്‍ നാസികളാല്‍ വധിക്കപ്പെട്ട നവോത്ഥാന സഭാ വൈദികന്‍ പോളിന്‍റെ പുത്രന്‍ കാള്‍ ഷ്നൈടെര്‍, 2016 ജൂലൈ 26 ന് ഫ്രാന്‍സിലെ റുവെനില്‍ ഒരു ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കവെ ഇസ്ലാം തീവ്രവാദികള്‍ വധിച്ച കത്തോലിക്കാവൈദികന്‍ ഷാക് ഹാമെലിന്‍റെ സഹോദരി റോസിലിന്‍ തുടങ്ങിയവര്‍ ഇവിരില്‍ ചിലരാണ്.

പ്രാര്‍ത്ഥനാശുശ്രൂഷയുടെ അവസാനം പാപ്പാ ഇറ്റലിയില്‍ അഭയാര്‍ത്ഥികളായെത്തിയിട്ടുള്ളവരും മനുഷ്യക്കടത്തിന്‍റെ ഇരകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തും.








All the contents on this site are copyrighted ©.