2017-04-11 08:37:00

‘‘പ്രാര്‍ഥനയും പ്രത്യാശയും മാത്രം'': ഈജിപ്തിലെ അക്രമത്തില്‍ ക്രൈസ്തവലോകപ്രതികരണങ്ങള്‍


ഏപ്രില്‍ 9, ഓശാനഞായറാഴ്ചയില്‍ ഈജിപ്തില്‍ ന‌ടന്ന ഭീകരാക്രമണങ്ങളില്‍ മെത്രാന്‍ സമിതികളും വിവിധ ക്രിസ്ത്യന്‍ സംഘടനകളും പ്രതികരിച്ചു.

‘‘പ്രാര്‍ഥനയും പ്രത്യാശയും മാത്രം;  മറ്റു വാക്കുകളൊന്നും ഈ സംഭവത്തെക്കുറിച്ചു പറയുവാനില്ല’’.  ഈജിപ്തിലെ അലക്സാണ്‍ഡ്രിയയിലെ അപ്പസ്തോലിക് വികാരി മോണ്‍. അദേല്‍ സാകി (Mons. Adel Zaki) പ്രതികരിച്ചതിങ്ങനെയാണ്.

‘‘ഈജിപ്തിന്‍റെ ഐക്യത്തെ തകര്‍ക്കുന്നതിനുള്ള ശ്രമം, ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം’’ എന്നാണ് ഓശാന ഞായറാഴ്ചയില്‍ ദേവാലയത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് ഗ്വിസെയിലെ എമരിറ്റസ് ബിഷപ്പ് അന്തോണിയോസ് അസീസ് മിന (Mons. Antonios Azis Mina) പ്രസ്താവിച്ചത്.

യു.എസ്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (USCCB) പ്രസിഡന്‍റ് കര്‍ദിനാള്‍ ദാനിയേല്‍ ദിനാര്‍ദോ (Card. Daniel DiNardo) ഈ അക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട്, ഈജിപ്തിനോട്, പ്രത്യേകിച്ച ക്രിസ്ത്യന്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രസ്താവന പുറപ്പെടുവിച്ചു. ഇംഗ്ലണ്ടിലെ കത്തോലിക്കാ നേതൃത്വം, ജര്‍മനിയിലെ കത്തോലിക്കാ മെത്രാന്‍സമിതി, ആഗോള സഭകളുടെ കൗണ്‍സില്‍ (WCC) തുടങ്ങിയ കത്തോലിക്കാ ക്രൈസ്തവസമിതികളും സംഘടനകളും ഈ അക്രമങ്ങളെ ശക്തമായി അപലപിച്ചു.

ഓശാന ഞായറാഴ്ച രാവിലെ, ഈജിപ്തിലെ രണ്ടു കോപ്റ്റിക് ദേവാലയങ്ങളിലായി നടന്ന അക്രമങ്ങള്‍ നാല്പതിലധികം പേര്‍ മരിക്കുന്നതിനും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയിരുന്നു. 








All the contents on this site are copyrighted ©.